പാനൂർ പാത്തിപ്പാലത്ത് അമ്മക്കൊപ്പം പുഴയിൽ വീണ കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുകാരി അൻവിതയാണ് മരിച്ചത്. മാതാവ് സോനയെ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയാണ് സോന. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് ഭർത്താവ് ഷിജു. ഇയാളൊടൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തു. ഷിജുവിനെ കണ്ടെത്തിയിട്ടില്ല.

രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്