ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നും അടൂര്‍ പറഞ്ഞു. എന്‍ടി രാമറാവു നായകനായി 1951ല്‍ പുറത്തിറങ്ങിയ തെലുങ്ക് ഫാന്റസി ചിത്രമാണ് ‘പാതാളഭൈരവി’.

ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. എന്റെ പത്തുരൂപ പോലും ബാഹുബലി പോലെയുള്ള സിനിമ കാണാന്‍ ഞാന്‍ ചെലവാക്കില്ല. അടൂര്‍ പറഞ്ഞു. മലയാളസിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷന്‍ തുടങ്ങിയവയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് സന്തോഷമില്ല എന്നായിരുന്നു അടൂരിന്റെ മറുപടി. തന്റെ ബജറ്റിന് വേണ്ടിയുള്ള സിനിമയാണ് തന്റേത്. ബജറ്റ് നേരത്തെ തയ്യാറാക്കി റൈറ്റ് ബജറ്റ് സിനിമയാണ് ചെയ്യുന്നത്.

പണത്തിന്റെ പകിട്ട് കാണിക്കുന്നതിനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി ഉണ്ടെങ്കില്‍ പത്തു സിനിമചെയ്യാം. നൂറു കോടി ഉണ്ടെങ്കില്‍ നൂറു സിനിമ ചെയ്യാം. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണ്. 10-15 ലക്ഷം കൊണ്ട് നല്ല സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല. 200 തിയേറ്ററുണ്ടെങ്കില്‍ 199ലും ഒരേ പടമായിരിക്കും. ജനങ്ങള്‍ക്ക് കാണാതെ നിര്‍വാഹമില്ല. ഇതിന്റെ ഇരകളാകുന്ന സമൂഹത്തെക്കുറിച്ച് എനിക്ക് ആകാംഷയുണ്ടെന്നും അടൂര്‍ പറഞ്ഞു.