ജോൺ കുറിഞ്ഞിരപ്പള്ളി

“ഇന്ന് ഫ്രീ ആണല്ലോ, നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ?” ഞാൻ ജോർജുകുട്ടിയോട് പറഞ്ഞു. കേട്ടപാടെ ജോർജുകുട്ടി പറഞ്ഞു,”തനിക്ക് ഒരു സഹായമായി കൂടെ വരുന്നതിന് വിരോധമില്ല. നിർബന്ധമാണെങ്കിൽ വൈകുന്നേരത്തെ ഭക്ഷണവും കഴിക്കാം. അതിൽ കൂടുതൽ ഒന്നും പറഞ്ഞേക്കരുത്. എനിക്ക് സമയമില്ല.”

ഞങ്ങൾ ഡ്രസ്സു മാറി പുറത്തേക്കിറങ്ങി. സിനിമ കഴിഞ്ഞു വൈകുന്നേരത്തെ ഭക്ഷണവും കഴിച്ചുപോന്നാൽ ഭക്ഷണം ഉണ്ടാക്കുക എന്ന ബോറൻ പരിപാടി ഒഴിവാക്കാം. ഞങ്ങൾ ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോൾ ദാ,നിൽക്കുന്നു ബിഷപ്പ് ദിനകരനും രണ്ട് ഉപദേശികളും.

“ഞങ്ങൾ ജോർജ് കുട്ടിയെ കാണാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു. “ദിനകരൻ പറഞ്ഞു. “നമ്മളുടെ അടുത്ത ബൈബിൾ കൺവെൻഷനെക്കുറിച്ചു ആലോചിക്കാനാണ്.”

“അയ്യോ,ഇന്നുപറ്റില്ല, ഞങ്ങൾ ഒരു സിനിമയ്ക്ക് പോകുകയാണ്.”

“അതുശരി,ഏതാ ഫിലിം?”

“പതിനൊന്നാമത്തെ പ്രമാണം.”,ഞാൻ പെട്ടെന്ന് പറഞ്ഞു. ബിഷപ്പ് ദിനകരൻ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു,”നിങ്ങൾ പോയിട്ട് വാ.”

ഞങ്ങളെല്ലാവരും കൂടി നിൽക്കുന്നതിൽനിന്നും കുറച്ചുദൂരെ ഒരാൾ ഓടി പോകുന്നത് കണ്ടു.” അത് നമ്മളുടെ ഗംഗാധരൻ ആണല്ലോ..” ജോർജ്ജുകുട്ടി പറഞ്ഞു..

” അതെ അത് ഗംഗാധരൻ തന്നെയാണല്ലോ. എന്തോ കുഴപ്പമുണ്ട്. നമ്മൾ ഇടപെടേണ്ടി വരും എന്നാണ് തോന്നുന്നത്.” ഞാൻ പറഞ്ഞു.

” ഗംഗാധരൻ നിൽക്കൂ. എന്തുപറ്റി? എങ്ങോട്ടാണ് താൻ ഓടുന്നത്?”

” ഒരു വഴക്ക് സമാധാനത്തിൽ തീർക്കാൻ പോകുകയാണ്. നിൽക്കാൻ സമയമില്ല.”.

” തന്നെ ഓടിക്കുന്നത് ആരാണ്?ഞങ്ങൾ ഇടപെടണോ?”.

” അയ്യോ വേണ്ട, ഇത് നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല.”

” അതെന്താ? തനിക്ക് ഞങ്ങളുടെ കഴിവിൽ വിശ്വാസമില്ലേ?”

“ഇത് ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്നമാണ്. അവളുടെ അടി കിട്ടാതിരിക്കാൻ ഞാൻ ഓടിയതാണ്”.

ഓടിക്കൊണ്ടിരുന്ന ഗംഗാധരൻ നിന്നു, എന്നിട്ട് പറഞ്ഞു,” നമ്മുടെ കോൺട്രാക്റ്റർ രാജൻ അവശനായി ആശുപത്രിയിലാണ്. നിങ്ങൾ അറിഞ്ഞില്ലേ ?പറ്റുമെങ്കിൽ അതിലൊന്ന് ഇടപെട്.”

“എന്തുപറ്റി? .”

“ആരോ രാജനെ അടിച്ചുവീഴ്ത്തി എന്നാണ് പറയുന്നത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. രാവിലെ വീട്ടിൽ അടിയേറ്റ് അവശനായി ബോധമില്ലാതെ കിടക്കുന്നത് കണ്ട് അയൽക്കാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്.”

കോൺട്രാക്ടർ രാജൻ ബ്രൂസിലിയുടെ കടുത്ത ആരാധകനാണ്. രാജൻ കരാട്ടെ ട്രെയിനിങ്ങുകൾ നടത്താറുണ്ട്. കൈയിൽ മിക്കവാറും കരാട്ടെ പ്രാക്ടീസ് ചെയ്യുന്നവർ കൊണ്ടുനടക്കുന്ന ഒരു നിഞ്ച ഉണ്ടാകും. രണ്ടു തടിക്കഷണങ്ങൾ ഒരു ചെയിനിൽ പിടിപ്പിച്ചിരിക്കും. അത് വീശി ആളുകളെ കീഴടക്കുന്ന അഭ്യാസമാണ് രാജൻ്റെ സ്‌പെഷ്യൽ പരിപാടി. ഈ ഉപകരണം രാജൻ സ്വയം നിർമ്മിച്ചതാണ്.

ഉയരം വളരെ കുറഞ്ഞ കുള്ളനായ രാജൻ നിഞ്ച എടുത്ത് ചുഴറ്റുന്നതുകാണുമ്പോൾ ആരും ചിരിച്ചുപോകും..

“ഇനി ഇന്നേതായാലും സിനിമയ്ക്കു പോകണ്ട. നമുക്ക് രാജനെ പോയി കാണാം. ഇങ്ങനെയുള്ളപ്പോഴല്ലേ നമ്മൾ മറ്റുള്ളവരെ സഹായിക്കേണ്ടത്.”ജോർജ് കുട്ടി പറഞ്ഞു.

“അങ്ങനെയാണെങ്കിൽ നമുക്ക് നമ്മുടെ ട്രഷറെയും കൂട്ടണം. അത്യാവശ്യം ഫണ്ട് പിരിക്കണമെങ്കിൽ നാലു പേർ അറിഞ്ഞിരിക്കണ്ടേ?”

ഞങ്ങൾ ജോസഫ് അച്ചായനേയും സെൽവരാജനെയും വിളിച്ചു. വരുന്നതിൽ രണ്ടുപേർക്കും വളരെ സന്തോഷം. അഡ്‌മിറ്റായിരിക്കുന്ന സെൻറ് ഫിലോമിനാസ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ രാജൻ നല്ല ഉറക്കത്തിലാണ്.

സൂക്ഷിച്ചുനോക്കിയിട്ട് സെൽവരാജൻ ഒരു ചോദ്യം,”ചത്തുപോയോ?”

അടിയേറ്റ് മുഖത്തിൻറെ ആകൃതി മാറിപ്പോയിരുന്നു. മൂക്കിൻറെ പാലം തകർന്നു പോയാൽ മുഖത്തിൻറെ ആകൃതി മാറാതിരിക്കുമോ?.നല്ല ഒന്നാന്തരം അടിയാണ് കിട്ടിയിരിക്കുന്നത്. മുഖം നീരുവച്ച് വീർത്തിരുന്നു. ഉറക്കം തെളിഞ്ഞു എഴുന്നേറ്റ രാജനോട് ഞങ്ങൾ വിവരങ്ങൾ വിശദമായി ചോദിച്ചു.

” ആരാണ് രാജനെ ആക്രമിച്ചത്? എന്താണ് അതിനുപിന്നിലുള്ള പ്രചോദനം ?” ഇതെല്ലാം ഞങ്ങൾക്ക് അറിയണമായിരുന്നു. ഇത് നമ്മുടെ അസോസിയേഷൻറെ അന്തസ്സിൻ്റെ പ്രശ്നമാണ് . ആരാണെങ്കിലും നമുക്ക് പകരം ചോദിക്കണം”. ഞങ്ങൾ തീരുമാനമെടുത്തു.

രാജൻ പറഞ്ഞു സാരമില്ല, ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു .”

“അങ്ങനെ താൻ ക്ഷമിച്ചു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല. അതിന് പകരം ചോദിക്കണം .”

രാജൻ ഒന്നും മിണ്ടുന്നില്ല.

താൽപര്യമില്ലെന്ന് വളരെ വ്യക്തം.

കുറച്ചു കഴിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട് അച്ചായൻ ചോദിച്ചു,” രാജൻ എന്താണ് തിരയുന്നത്?”

” എൻറെ മൊബൈൽ കാണുന്നില്ല. അത് വീട്ടിൽ ആണെന്ന് തോന്നുന്നു. എടുത്തു കൊണ്ടു വരാമോ?” “അതിനെന്താ?”

ഞങ്ങൾ തിരിച്ചു പോകുന്ന വഴി ഹൗസ് ഓണറുടെ വീട്ടിൽ നിന്നും താക്കോൽ വാങ്ങി വീട് തുറന്നു. അവിടെ ഒരു സ്റ്റാൻഡിൽ മൊബൈൽ ഉറപ്പിച്ചിരിക്കുന്നു. അപ്പോഴും മൊബൈൽ ഓൺ ആയിരുന്നു.

ഞങ്ങൾ മൊബൈൽ എടുത്ത് നോക്കി. അതിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നു.

രാജൻ മൊബൈൽ ഓൺ ചെയ്തു വെച്ചിട്ട് നിഞ്ച ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതാണ് .തൻ്റെ അഭ്യാസം വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാൻ വേണ്ടി റെക്കോർഡ് ചെയ്തതായിരുന്നു.

രാജൻ ആഞ്ഞുവീശിയപ്പോൾ ലക്ഷ്യം തെറ്റി നിഞ്ച മൂക്കിൽ കൊണ്ടു മൂക്കിൻറെ പാലം തകർന്നു.

എല്ലാം വിഡിയോയിൽ കൃത്യമായി റെക്കോർഡ് ചെയ്തിരിക്കുന്നു.

“ഇനി രാജൻ വെൽഫെയർ ഫണ്ട് വേണ്ടെന്നു വയ്ക്കാം. അല്ലാതെ എന്തുചെയ്യാനാണ്?”

സെൽവരാജൻ പറഞ്ഞു.

എല്ലാവരും സമ്മതിച്ചു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി