ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ 0.5 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്ക് ഉയർത്തുന്നത്. 2004 നു ശേഷം ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി പലിശനിരക്കുകൾ വർധിപ്പിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിൽ അഞ്ചു പേർ 25 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവിന് അനുകൂലിച്ചപ്പോൾ, മറ്റു നാലു പേർ 50 ബേസിസ് പോയിന്റ് റേറ്റ് വർദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ടു. ഡിസംബറിനാണ് ബാങ്ക് 0.1 ശതമാനത്തിൽനിന്നും തങ്ങളുടെ പലിശനിരക്കുകൾ 0.25 ശതമാനത്തിലേക്ക് ഉയർത്തിയത്. ഇതിനുശേഷമാണ് ബ്രിട്ടനിൽ കുറേ വർഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്കയറ്റവും പണപ്പെരുപ്പവും രേഖപ്പെടുത്തിയത്. അവശ്യസാധനങ്ങളുടെ വില വർധനവും, ഇലക്ട്രിക്സിറ്റി ബില്ലുകളുടെയും മറ്റും വർധനവും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വില വർദ്ധനവിനെ പിടിച്ചു നിർത്തുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ നടപടികളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഇലക്ട്രിസിറ്റി ബില്ലുകൾക്ക് മേൽ 200 പൗണ്ടിന്റെ കുറവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനായാണ് ബാങ്ക് ഇൻട്രസ്റ്റ് റേറ്റുകൾ വർധിപ്പിച്ചത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.