ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശ നിരക്ക് വീണ്ടും ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്ക് 0.5% ഉയർത്തുമെന്നാണ് സൂചന. മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) ഒമ്പത് അംഗങ്ങൾ ഡിസംബറിൽ ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് 3% ൽ നിന്ന് 3.5% ആയി ഉയർത്താൻ തീരുമാനിച്ചേക്കും. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മറ്റു വഴികളില്ലാത്തതിനാലാണ് ഈ മാർഗം സ്വീകരിക്കുന്നത്. തുടർച്ചയായ ഒമ്പതാം വർദ്ധനയാണിത്.

പലിശ നിരക്ക് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തും. ബാങ്കിന്റെ എംപിസി കഴിഞ്ഞ മാസം 0.75% വർദ്ധനവ് വരുത്തിയിരുന്നു. ഇനി നടക്കുന്ന മീറ്റിംഗിൽ നിരക്ക് 3.5% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമ്മൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഡച്ച് ബാങ്കിലെ സാമ്പത്തിക വിദഗ്ധർ പറഞ്ഞു.

2023-ൽ നിരക്കുകൾ 4.5% വരെ ഉയരുമെന്നാണ് ഡ്യൂഷെ ബാങ്കിന്റെ പ്രവചനം. 2020 മാർച്ച് 19 നും 2021 ഡിസംബർ 15 നും ഇടയിൽ പലിശ നിരക്ക് 0.1% ആയിരുന്നു, അതിനുശേഷം ക്രമാനുഗതമായി ഉയർന്നു. നിരക്ക് കുത്തനെ ഉയരുന്നതോടെ മോർട്ട്ഗേജ് തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ പ്രതിസന്ധി നേരിടും.