ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടുത്ത വർഷമാദ്യം പണപ്പെരുപ്പം 15 ശതമാനത്തിലെത്തുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 1.75 ലേക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി), ഇപ്പോഴത്തെ പലിശ നിരക്കായ 1.25 ശതമാനത്തിൽ നിന്ന് അര ശതമാനം ഉയർത്തിയേക്കുമെന്ന സൂചനയുണ്ട്. പണപ്പെരുപ്പം ഈ ശരത്കാലത്തിൽ ഏകദേശം 11 ശതമാനത്തിൽ എത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ കൂടുതൽ സാമ്പത്തിക ദുരിതം വന്നേക്കാമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺ‌വാൾ ഇൻ‌സൈറ്റ് പ്രവചിച്ചിരുന്നു.

ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു. അതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നടപടികളിലേക്കാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.

പലിശ കൂട്ടുമ്പോൾ..

പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.