ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ വർധന വരുത്താൻ തീരുമാനിച്ചു. 0.75 ശതമാനമായാണ് പലിശനിരക്ക് ഉയർത്തുന്നത്. നിലവിൽ 0.5 ശതമാനമായിരുന്നു പലിശനിരക്ക്. ഏപ്രിൽ മാസത്തോടെ പണപ്പെരുപ്പനിരക്ക് എട്ടു ശതമാനം വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് പലിശനിരക്കിൽ മാറ്റം വരുത്താൻ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. ഒമ്പതു പേരടങ്ങുന്ന കമ്മിറ്റിയിൽ എട്ടുപേരും പലിശനിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ചു.

റഷ്യയുടെ യുക്രൈൻ അധിനിവേശവും എനർജി ബില്ലുകളിൽ ഉണ്ടായ വർധനവും പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 3നായിരുന്നു പലിശനിരക്ക് 0.25 ശതമാനത്തിൽ നിന്നും 0.5ലേക്ക് ഉയർത്തിയത്. യുക്രൈന്‍ അധിനിവേശം തുടങ്ങുന്നതിന് മുന്‍പ് തന്നെ കണ്‍സ്യൂമര്‍ പ്രൈസ് പണപ്പെരുപ്പം ഏപ്രില്‍ മാസത്തില്‍ 7.25 ശതമാനത്തിലേക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഈ വര്‍ഷം തന്നെ 8% കടക്കുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധർ കരുതുന്നത്.

2022 അവസാനത്തോടെ പലിശ നിരക്ക് 2% തൊടുമെന്ന് നിക്ഷേപകർ പറയുന്നു. റഷ്യയുമായുള്ള സംഘര്‍ഷം സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഈ നിരക്ക് വർധന, ജീവിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നു.

ജീവിതചിലവിൽ ഉണ്ടായ വർദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് തങ്ങളുടെ വീടുകളുടെ മോർട്ട്ഗേജിന്റെ പലിശനിരക്കിലുള്ള വർദ്ധനവു മൂലം ഉണ്ടാകുന്ന അധിക ചിലവും കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഉള്ളത്.