ചൈനയിൽ വലിയ അട്ടിമറി നടക്കുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിം​ഗും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്നും തുടർന്ന് ചൈനീസ് പ്രസിഡന്റിനെ സൈന്യം വീട്ടു തടങ്കലിലാക്കി എന്നുമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചൈനീസ് പ്രസിഡന്റ് തടങ്കിലാക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമർഖണ്ഡിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുത്ത് സെപ്റ്റംബർ 16-ന് തിരിച്ചെത്തിയ ഷീ ജിൻപിംഗിനെ സൈന്യത്തിന്റെ ചുമതലയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടി നീക്കിയെന്നും തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

ബെയ്ജിങ് വിമാനത്താവളത്തില്‍ നിന്ന് ആറായിരത്തിലധികം വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ബെയ്ജിങ്ങിലേക്ക് വരുന്നതും ബെയ്ജിങ്ങില്‍നിന്ന് പോകുന്നതുമായ വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കാരണം ഇതുവരെയും അറിയിച്ചിട്ടില്ല. നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഷാങ്ഹായ് അടക്കം മറ്റ് ചൈനീസ് നഗരങ്ങളില്‍ വ്യോമ, റെയില്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഷാങ് ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷീജിന്‍പിങ് മടങ്ങിയിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി യു.എന്‍. ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിയില്‍ എത്തിയിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടി പുനഃസംഘടന നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ഷീ ജിൻപിം​ഗിന്റെ ചില രാഷ്‌ട്രീയ നീക്കങ്ങളും നിലപാടുകളും കമ്യൂണിസ്റ്റ് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. ഒക്‌ടോബർ 16-ന് ബീജിംഗിൽ ചേരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള പാർട്ടിയുടെ നേതൃനിരയെ തീരുമാനിക്കും. അതേസമയം, മൂന്നാം തവണയും ഷീ ജിൻപിം​ഗ് അധികാരത്തിലെത്തുമെന്ന് വാർത്തകളും വന്നിരുന്നു. എന്നാൽ, പാർട്ടിയിലെ ചില ഉന്നത ഉദ്യോ​ഗസ്ഥർക്ക് തന്റെ അധികാരം ഉപയോ​ഗിച്ച് ഷി ജിൻപിം​ഗ് ശിക്ഷ വിധിച്ചതോടെ കമ്യൂണിസ്റ്റ് പാർട്ടി അദ്ദേ​ഹവുമായി ഇട‍ഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയ്‌ക്ക് മേൽ അധികാരം നേടിയെടുക്കാനും പാർട്ടിയുടെ ഏക നേതാവായി സ്വയം ഉയർത്തപ്പെടാനും വേണ്ടിയുള്ള ശ്രമമാണ് ഷീ ജിൻപിം​​ഗ് നടത്തിയെതെന്ന് വിമർശനം ഉയർന്നു.

ദശലക്ഷക്കണക്കിന് കൈക്കൂലി വാങ്ങി, ഓഹരി വിപണിയിൽ കൃത്രിമം കാട്ടി, അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച് മുൻ പൊതുസുരക്ഷാ മന്ത്രി സൺ ലിജുനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും വധ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നാലെ വധശിക്ഷയിൽ ഇളവു വരുത്തി ജീവപര്യന്തമാക്കി മാറ്റി. ഇദ്ദേഹത്തെ കൂടാതെ, മുൻ നീതിന്യായ മന്ത്രി ഫു ഷെങ്‌ഹുവ, ജിയാങ്‌സുവിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന വാങ് ലൈക്ക്, മൂന്ന് പോലീസ് മേധാവികൾക്കും തടവ് ശിക്ഷ ലഭിച്ചു. പാർട്ടിയുടെ നയങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉയർത്തിയെന്നും രാഷ്‌ട്രീയ കിംവദന്തികൾ പ്രചരിപ്പിച്ചുവെന്നും ഇവർക്കെതിരെ ആരോപിച്ചു.

അതേസമയം, രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിലും കൊറോണ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പ്രസിഡന്റ് ഷീ ജിൻപിം​ഗ് പരാജയപ്പെട്ടുവെന്ന ആരോപണം ജനങ്ങൾക്കിടയിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും ശക്തമായിരുന്നു. ഫലപ്രദമായ പരിഹാരം കണ്ടെത്താതെ രാജ്യത്ത് നടപ്പാക്കിയ കർശനമായ കൊറോണ ലോക്ക്ഡൗൺ മൂലം ജനങ്ങൾ ദുരിതത്തിലായി. ജനങ്ങളുടെ ശക്തമായ എതിർപ്പ് ഉയർന്നതോടെ ഷീ ജിൻപിംഗ് പദവി ഒഴിയുമെന്ന് കിംവദന്തികൾ വന്നിരുന്നു. ഇപ്പോൾ, തന്റെ കുറ്റങ്ങളെല്ലാം മറയ്‌ക്കുന്നതിനും അടുത്ത അഞ്ച് വർഷത്തേയ്‌ക്കുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ തീരുമാനിക്കാനുള്ള സമ്മേളനത്തിന് മുന്നോടിയായി അധികാരം വീണ്ടും നിലനിർത്തുന്നതിന് വേണ്ടിയുമാണ് പാർട്ടിയിലെ ചില ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെ ഷീ ജിൻപിംഗ് ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം. പാർട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നതിലൂടെ താൻ ആദർശവാനായ ഒരു ഭരണാധികാരിയാണെന്ന് പാർട്ടി അണികളെ ബോധ്യപ്പെടുത്താനും അതിലൂടെ അധികാരം നിലനിർത്താനുമാണ് ഷീ ജിൻപിംഗ് ശ്രമിച്ചത്.

എന്തായാലും, ഷീ ജിൻപിം​ഗും പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്ന വാർത്തകൾ പ്രചരിക്കുന്നതോടെ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. പ്രസിഡന്റ് ഷീ ജിൻപിം​ഗിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി കടുത്ത നിലപാടാണ് എടുക്കുമോ എന്നും ഷീ ജിൻപിം​ഗിന്റെ അനുകൂലികൾ ആ നടപടികൾക്കെതിരെ എങ്ങനെ പ്രതികരിക്കും എന്നുമാണ് ജനങ്ങൾ നോക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഷീ ജിൻപിം​ഗിനെ വീട്ടു തടങ്കലിലാക്കി എന്ന വാർത്തകൾ ശരി വെയ്‌ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനയിലെ ഏതാണ്ട് 60% വിമാന സർവ്വീസുകളും യാതൊരു വിശദീകരണവും നൽകാതെ നിർത്തി വെച്ചിരിക്കുന്നു എന്നുമാണ് സൂചനകൾ. ഇതെല്ലാം സൂചിപ്പിക്കുന്നത് ചൈനയിൽ വലിയ അട്ടിമറി പുകയുന്നു എന്നാണ്.