കര്‍ണാടകയിലെ അധോലോക നേതാവായിരുന്ന എന്‍ മുത്തപ്പ റായ് കാന്‍സര്‍ ബാധിച്ച് മരിച്ചു. 68 വയസുകാരനായിരുന്ന മുത്തപ്പ റായ് ബ്രെയിന്‍ കാന്‍സറിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. തുളു ഭാഷാ ന്യൂനപക്ഷ കുടുംബത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റായ് ജനിച്ചത്.

യുവാവായിരിക്കെ തന്നെ കുറ്റകൃത്യങ്ങളുടെ നീണ്ട നിരയാണ് മുത്തപ്പയ്ക്ക് ഉണ്ടായിരുന്നത്. കൊലപാതകം, ഗൂഡാലോചന തുടങ്ങി നിരവധി കേസുകളില്‍ മുത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ടുകളും പുറപ്പെടുവിച്ചിരുന്നു. ശേഷം രാജ്യം വിട്ട മുത്തപ്പയെ 2002-ല്‍ യുഎഇ ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയായിരുന്നു. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ, കര്‍ണാടക പോലീസ് തുടങ്ങി നിരവധി ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പല കേസുകളിലും വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ഇദ്ദേഹം മാനസാന്തരപ്പെടുകയും ചെയ്തു. ജയ കര്‍ണാടക എന്ന പേരില്‍ ചാരിറ്റബിള്‍ സംഘടനയും രൂപീകരിച്ചു. പിന്നാലെ തുളു, കന്നഡ സിനിമകളിലും അഭിനയിച്ചു. കാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊതുസമൂഹവുമായുള്ള ഇടപെടല്‍ കുറയ്ക്കുകയും ജയ കര്‍ണാടക എന്ന തന്റെ സംഘടനയിലെ ഭാരവാഹിത്വം ഒഴിയുകയും ചെയ്തിരുന്നു. മുത്തപ്പയുടെ മൃതദേഹം ബിദാദിയില്‍ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.