ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടികൾക്ക് കാരണക്കാർ ഘടകകക്ഷികൾ ആണെന്ന വിമർശനവുമായി സംസ്ഥാന നേതൃത്വം. ഇക്കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേർന്ന പൂഞ്ഞാർ മണ്ഡലം തെരെഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഘടക കക്ഷികളുടെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല ഉള്ള വോട്ട് നഷ്ടപ്പെടാനും കാരണമാക്കി എന്നാണ് വിലയിരുത്തൽ. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികൾക്ക് നൽകുന്ന പ്രാധിനിത്യം ബിജെപി വെട്ടിച്ചുരുക്കിയേക്കും എന്നാണു വിവരം.

തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്നുള്ള ബിജെപിയുടെ മോഹം വൃഥാവിലായിരുന്നു. വെള്ളാപ്പള്ളിയുടെ കൈവശമുള്ള ഈഴവ വോട്ടുകൾ പോലും ബിജെപിയ്ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല നായർ വോട്ടുകളും കോൺഗ്രസ് കൊണ്ടുപോയി എന്നും സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. എൻഡിഎ നേതാക്കളായ പിസി ജോർജ്ജും അൽഫോൻസ് കണ്ണന്താനവും വസിക്കുന്ന മണ്ഡലമായിട്ടുപോലും പത്തനംതിട്ടയിലും ജയിക്കാനായിരുന്നില്ല.

എൻഡിഎയിലേക്ക് വന്ന വെള്ളാപ്പള്ളി നടേശനും പിസി ജോർജ്ജും പാർട്ടിയ്ക്ക് ലഭിച്ചിരുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണക്കാരായ എന്നാണ് അവലോകന യോഗത്തിൽ കണ്ടെത്തിയത്. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വെള്ളാപ്പള്ളി നടേശൻ രുപീകരിച്ച ബിഡിജെഎസ് പാർട്ടിയുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ സിപിഎം അനുകൂല നിലപാടുകളും തിരിച്ചടിയായി.

യുഡിഎഫിലും എല്ഡിഎഫിലും പ്രവേശനം നിഷേധിക്കപ്പെട്ട പിസി ജോർജ്ജ് മുന്നണിയിൽ എത്തിയിട്ടും ശബരിമല വിഷയം കത്തി നിന്ന പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. പിസി ജോർജ്ജിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു എന്നത് വലിയ നാണക്കേടിന് കാരണമായി. പിസി ജോർജ്ജിന്റെ സ്ത്രീ, മുസ്‌ളീം വിരുദ്ധ നിലപാടുകൾ മണ്ഡലത്തിൽ ബിജെപിയെ പിന്നോട്ടടിപ്പിച്ചു എന്നാണ് അവലോകനയോഗം വിലയിരുത്തിയത്.

തെരഞ്ഞെടുപ്പിന് മുൻപേ പിസി ജോർജ്ജ് നടത്തിയ പ്രസ്താവനകൾ ബിജെപിക്ക് തിരിച്ചടിയായി സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം പിസി നടത്തിയ പ്രസ്താവനകളും ബിജെപി അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. ബിജെപിയിലെ ന്യൂനപക്ഷ മോർച്ചാ നേതാവ് വോട്ടുമറിച്ചെന്ന പിസിയുടെ ആരോപണം സ്വന്തം തട്ടകത്തിൽ ഏറ്റ തിരിച്ചടിയുടെ ജാള്യത മറക്കാനാണ് എന്നാണ് നേതൃത്വം കണ്ടെത്തിയത്. എന്നാൽ പിസിയുടെ ഈ നടപടികൾ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ മകൻ ഷോൺ ജോർജ്ജിന് സീറ്റ് തരപ്പെടുത്തനുള്ള നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. മത്സരിച്ച മണ്ഡലങ്ങളിൽ പോലും നേട്ടമുണ്ടാക്കാനാവാത്ത ബിഡിജെഎസിൽ നിന്നും നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനും അവലോകന യോഗത്തിനു ശേഷം തീരുമാനമായിട്ടുണ്ട്.

ഇതിനിടയിൽ കെ സുരേന്ദ്രന്‍റെ തോൽവിക്ക് പിന്നില്‍ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് കാലുവാരിയതാണെന്ന ജോർജിൻറെ പ്രസ്താവന വിവാദമായതോടെ ജോർജ് ക്ഷമാപണം നടത്തിയതായി നോബിള്‍ മാത്യു അറിയിച്ചു. സംസ്ഥാന പ്രസിഡണ്ടിനെ അല്ല ജില്ലാ പ്രസിഡണ്ടിനെ ആണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴച്ചതാണെന്നും ജോർജ് തിരുത്തി

ജോർജിന്‍റെ വിവാദപ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ നോബിൾ മാത്യു അറിയിക്കുകയും ഇതിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ജോർജ് മലക്കം മറിഞ്ഞത്. ബിജെപിയിൽ ഗ്രൂപ്പിസം സൃഷ്ടിക്കാനുള്ള ജോർജിന്‍റെ നീക്കങ്ങൾ കരുതലോടെയാണ് നേതാക്കൾ കാണുന്നത്. വി മുരളീധരൻ മന്ത്രിയാകുമെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിൽ ആ പക്ഷത്തേക്ക് ചാഞ്ഞ് ശ്രീധരൻ പിള്ളയ്ക്കെതിരെ നീങ്ങാനുള്ള നീക്കങ്ങളാണ് ജോർജ് നടത്തുന്നതെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. പിള്ള പക്ഷത്തുള്ള നോബിള്‍ മാത്യുവിനെ ലക്ഷ്യംവച്ചത് ഇതിൻറെ ഭാഗമാണ് എന്നാണ് കരുതുന്നത്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നോബിള്‍ മാത്യു ബിജെപിയുടെ നേതാവായി ഉയരുന്നത് തടയിടുക എന്ന ലക്ഷ്യവും ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ ജോർജിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ജോർജ് ഒറ്റപ്പെടുകയായിരുന്നു. നരേന്ദ്രമോദിയെ എൻഡിഎ കക്ഷി നേതാവായി തെരഞ്ഞെടുത്ത യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിക്കും പിസി തോമസിനും ക്ഷണം കിട്ടിയിട്ടും ജോർജിനു ക്ഷണം ലഭിക്കാത്തതിന് പിന്നിലും ജോർജിൻറെ നിറം മങ്ങിയ പ്രകടനമാണെന്നാണ് കരുതുന്നത്.