ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെളുത്ത വർഗ്ഗക്കാരെക്കാളും, സൗത്ത് ഏഷ്യയിലെ ജനങ്ങളെക്കാളും ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യത കറുത്ത വർഗ്ഗക്കാർക്കാണെന്ന് യു കെയിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപുണ്ടായിരുന്ന പഠന ഫലങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെങ്കിലും, ഇതിന് പിന്നിലുള്ള കാരണങ്ങൾ സങ്കീർണമാണെന്ന് പഠനങ്ങൾ നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ വ്യക്തമാക്കി. ജനിതകഘടന, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ കറുത്ത വർഗ്ഗക്കാരിൽ ഡിമൻഷ്യ ഉണ്ടാക്കുന്ന കാരണങ്ങളാണ്. കൂടുതൽ കേസുകൾ എടുത്ത് വിശദമായി പഠിച്ചാൽ മാത്രമേ വ്യക്തമായ കാരണങ്ങൾ എന്തെന്ന് കൃത്യമായി പറയുവാൻ സാധിക്കൂ. 2050 തോടെ ലോകമെമ്പാടും 153 മില്യൻ ജനങ്ങൾക്ക് ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 2019 ലെ 57 മില്യൺ എന്ന കണക്കിൽ നിന്നും വളരെ ഉയർന്നതാണ് ഈ കണക്കുകൾ. 14 വർഷത്തോളം യുകെ ബയോബാങ്ക് പഠനത്തിൽ പങ്കെടുത്ത ഏകദേശം 300,000 ത്തോളം ആളുകളെയാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ പഠനത്തിനെടുത്തത്.


രക്താതിമർദ്ദം, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പുകവലി, സാമൂഹികമായ ഒറ്റപ്പെടൽ, വായു മലിനീകരണം, വിഷാദം, പ്രമേഹം, കേൾവിക്കുറവ് എന്നിവയെല്ലാം തന്നെ ഡിമൻഷ്യയ്ക്ക് കാരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 20 വർഷത്തെ ആശുപത്രി ആരോഗ്യ രേഖകൾ പരിശോധിച്ച ഗവേഷകർ കറുത്തവർഗ്ഗക്കാരിൽ വെളുത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യ 22% കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ജനിതകപരമായ കാരണങ്ങളും, ആരോഗ്യ പ്രശ്നങ്ങളും എല്ലാം തന്നെ ഈ രോഗം ഉണ്ടാകുന്നതിനു ആക്കം കൂട്ടുന്നതായും ഗവേഷകർ വ്യക്തമാക്കി.