ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 1970 കളിൽ എൻ എച്ച് എസിന്റെ ചികിത്സാപിഴവുമൂലം അശുദ്ധരക്തം രോഗികളിൽ എത്തുകയും അനേകം പേരുടെ മരണത്തിന് ഇടയാകുകയും ചെയ്ത സംഭവത്തിന്റെ കോടതി വിധി പുറത്തു വന്നു. രോഗബാധിതരായ എല്ലാ വ്യക്തികൾക്കും നഷ്ടപരിഹാരമായി ധനസഹായം നൽകണമെന്ന് ജഡ്ജി പുറത്തിറക്കിയ വിധിയിൽ രേഖപ്പെടുത്തുന്നു. ബ്രിട്ടണിൽ താമസിക്കുന്നവർക്കും അല്ലാത്തവർക്കും ഈ ധനസഹായം തുല്യമായിരിക്കണം എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ആളുകൾക്ക് സംഭവിച്ച ദുരന്തത്തിന് യാതൊരു നീതീകരണവും സാധ്യമല്ല എന്നും ജഡ്ജി ബ്രയാൻ ലാങ്സ്റ്റാഫ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 3000 പേരാണ് അന്നത്തെ ചികിത്സാപിഴവുമൂലം മരണപ്പെട്ടത്. വിധിവന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

1970 മുതൽ 1980 വരെയുള്ള കാലഘട്ടങ്ങളിൽ ബ്രിട്ടണിൽ ഹീമോഫീലിയ ബാധിച്ച രോഗികളിൽ, സ്വീകരിച്ച രക്തത്തിൽ നിന്നും ഹെപ്പറ്റൈറ്റിസും , എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും ശരീരത്തിൽ കടന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ദുരന്ത ബാധിതരായ ആളുകൾ അനുഭവിച്ചത് അതീവ വേദനാജനകമായ കാര്യങ്ങളാണെന്നും, അവർക്ക് ആവശ്യമായ ധനസഹായം നൽകണമെന്നും വിധി പകർപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെയുള്ള ദുരന്തങ്ങളെ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കോടതിവിധി ഗവൺമെന്റിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.


രോഗബാധിതരായ ആളുകൾ വ്യത്യസ്തമായ സ്ഥലങ്ങളിൽ ആണെങ്കിൽ തുല്യമായ ധനസഹായം ലഭിക്കാൻ ഗവൺമെന്റ് മുൻകൈയെടുക്കണമെന്ന് വിധിന്യായം പുറപ്പെടുവിച്ച ജഡ്ജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിക്കുന്ന പല വിവാദങ്ങളും ബ്രിട്ടണിൽ പുറത്തുവന്നിരുന്നു. രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടിട്ടും സീനിയർ ഡോക്ടർമാർ അത് തുടരുവാൻ അനുവദിച്ചു എന്ന വിവാദങ്ങൾ ബ്രിട്ടണിൽ ഉയർന്നുവന്നിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് കോടതിവിധി പുറത്തുവന്നിരിക്കുന്നത്. രോഗബാധിതരായ ആളുകൾക്ക് കോടതി വിധി ആശ്വാസാജനകമാണ്.