ഷിബു മാത്യൂ
മലയാളം യുകെ ന്യൂസിന്റെ ഇലക്ഷന്‍ ട്രോളും തള്ളും എന്ന ആക്ഷേപഹാസ്യ പംക്തിക്ക് ജനപിന്തുണയേറുന്നു. വോട്ട് കുത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അങ്ങ് ഡെല്‍ഹിയില്‍ നിന്ന് എല്ലാ ‘ജീ’ മാരും കേരളത്തിലെത്തി. മോദിജി, രാഹുല്‍ജി, വൃന്ദാജി, പ്രിയങ്കാജി പിന്നെ, കേരളം ഇതുവരെയും കേട്ടിട്ടില്ലാത്ത വേറെ കുറെ ജീ മാരും. ജീ മാരേക്കൊണ്ട് കേരളം ചൂട് പിടിച്ച ദിവസമാണിന്ന്. കൊടുംചൂടില്‍ പെയ്ത മഴവെള്ളത്തില്‍ താമര വിരിയിക്കാനൊരുങ്ങി മോദിജി..
വോട്ട് കുത്ത് ഉല്‍സവം വന്നാല്‍ ദൈവങ്ങള്‍ക്ക് കിടക്കപ്പൊറുതിയില്ല. പാവം അയ്യപ്പന്‍! ഈ ഉല്‍സവത്തിലും മല ചവിട്ടാനൊരുങ്ങി എല്ലാ പാര്‍ട്ടിക്കാരും.
സോളാര്‍ ഇത്തവണ അത്ര കളം പിടിച്ചില്ല. സെക്രട്ടറിയേറ്റില്‍ മുന്‍തൂക്കമുള്ള സ്വപ്ന അകത്താണുതാനും.
ഇതിനിടയില്‍ മണ്‍മറഞ്ഞവര്‍ക്കും വോട്ട് നല്‍കി കമ്മീഷന്‍. ചെന്നിത്തലയ്ക്ക് ബോണസായി അമ്മച്ചിയുടെ പേരില്‍ രണ്ട് വോട്ട് കൂടുതല്‍ കിട്ടി.
ഇത്രയും ആമുഖം മാത്രം.

ജോയിസ് ജോര്‍ജ്ജായിരുന്നു ഇന്നത്തെ താരം. സോഷ്യല്‍ മീഡിയ ആത്മാര്‍ത്ഥത കാണിച്ച ദിവസം. മലയാളത്തില്‍ തെറികള്‍ എത്രവിധമുണ്ട് എന്ന് ആഗോള മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുത്തു എന്ന് വേണം പറയാന്‍.
ഇലക്ഷന്‍ പ്രചാരണ സമ്മേളനത്തില്‍ രാഹുല്‍ജിയെ ചെറുതായി ജോയിസ് ഒന്നു തോണ്ടി. ഈ പ്രായത്തില്‍, കേള്‍ക്കാന്‍ രസമുള്ള വിഷയമായതുകൊണ്ട് തൊട്ടടുത്ത കസേരയില്‍ ഇരുന്ന മണിയാശാന്‍ ആസ്വദിച്ച് നന്നായൊന്നു ചിരിച്ചു. അവിടെ നിന്നാണ് തുടക്കം. അതൊരാവേശമായി. പിന്നീട് ജോയിസിന്റെ കണ്‍ട്രോള്‍ പോയി. ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചതും ആസ്വദിച്ചതും കണ്ടതും കേട്ടതുമായ എല്ലാ വിഷയങ്ങളുടെയും ആകെ തുക ജോയിസ് മൈക്കിലൂടെ വിളിച്ചുകൂവി. ചിരിയടക്കാനാവാതെ മണിയാശാനും. ആശാന്റെ ചിരി ജോയിസിന് ആവേശമായി. അങ്ങനെ ഇടുക്കിയിലെ വൈകുന്നേരം ആശാന്റെ ചിരിയില്‍ അവസാനിച്ചു.
പക്ഷേ,
സോഷ്യല്‍ മീഡിയയില്‍ സൂര്യനുദിച്ചു.
തെറിയഭിഷേകം സൂര്യപ്രഭയോടെ. തുടക്കത്തിലേ ക്ഷമ പറഞ്ഞ് തടിയൂരാന്‍ ജോയിസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അപകടം മണത്തറിഞ്ഞ മുഖ്യനും ഇടതു വശം ചേര്‍ന്ന് മുങ്ങി. ജോയിസിന്റെ കാലം കഴിഞ്ഞു. രാഷ്ട്രീയം മറക്കുക. ജീവിതം രാഷ്ട്രത്തിന് സമര്‍പ്പിച്ചവരാണ് ഗാന്ധി കുടുംബം. വല്ലതും വിളിച്ചു പറയുന്നവര്‍ ഓര്‍ക്കേണ്ടതും ഇതാണ്.
കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പണ്ടേ പറഞ്ഞ സ്വാമി വിവേകാനന്തന്റെ മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് മലയാളം യുകെ ന്യൂസിന്റെ ട്രോളും തള്ളും അവതരിപ്പിക്കുന്നു.