ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ക്യാൻസർ സെല്ലുകളോട് ശരീരത്തിലെ രോഗപ്രതിരോധ ശൃംഖല പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രോട്ടീനുകൾ കണ്ടെത്തുന്ന ബ്ലഡ് ടെസ്റ്റ് നാലുവർഷത്തിനുള്ളിൽ ലഭ്യമാകും.

ക്ലിനിക്കൽ സൈനുകൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ രോഗം കണ്ടെത്താൻ സാധിക്കുന്നത് ക്യാൻസർ ചികിത്സാരംഗത്ത് വൻമുന്നേറ്റമാകും എന്ന് ഗവേഷകർ.നോട്ടിൻഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച കോശങ്ങൾ ആന്റിജൻസ് എന്ന പ്രോട്ടീനുകൾ പുറപ്പെടുവിക്കും അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികളെ ഉൽപാദിപ്പിക്കും.ഓട്ടോ ആന്റി ബോഡീസ് എന്ന പേരിലറിയപ്പെടുന്ന ഇവയെ രക്തത്തിൽ കണ്ടെത്തിയാൽ ക്യാൻസർ വളരെ നേരത്തെ തന്നെ ചികിത്സിച്ചു ഭേദമാക്കാം.

ക്യാൻസർ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ടി എ എ അഥവ ട്യൂമർ അസോസിയേറ്റെഡ്‌ ആന്റിജൻസ് കണ്ടെത്താനുള്ള ടെസ്റ്റ് ആണ് ഗവേഷകർ മുന്നോട്ടുവെക്കുന്നത്. രോഗികളിൽ നിന്നും ശേഖരിച്ച രക്തസാമ്പിൾ ടി എ എ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

നോട്ടിങ്ഹാം -ലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഓട്ടോ ഇമ്മ്യൂണിറ്റി ഇൻ ക്യാൻസർ( സി ഇ എ സി ) എന്ന ഗവേഷണകേന്ദ്രത്തിലെ വിദ്യാർത്ഥികൾ 90 ക്യാൻസർ രോഗികളിൽ നിന്നും രക്ത സാംപിൾ ശേഖരിച്ച ശേഷം 90 ക്യാൻസർ ഇല്ലാത്ത വ്യക്തികളുടെ രക്തസാമ്പിളുകളുമായി താരതമ്യപഠനം നടത്തി.

പി എച്ച് ഡി വിദ്യാർത്ഥിയായ ഡാനിഗാഹ് അൽഫത്താനി പറയുന്നു” ട്യൂമർ പുറപ്പെടുവിക്കുന്ന ആന്റിജൻസിന് എതിരെയുള്ള ഓട്ടോ ആന്റിബോഡികളെ ഞങ്ങൾ പഠനത്തിൽ കണ്ടെത്തി. രക്തത്തിൽ ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ വളരെ നേരത്തെ രോഗം കണ്ടെത്താൻ സാധിക്കും”. എത്രയധികം ആന്റിജനുകളെ ഉൾപ്പെടുത്തി ടെസ്റ്റ് നടത്തുന്നുവോ അത്ര കൃത്യതയോടെ രോഗനിർണയം നടക്കുന്നുവെന്ന് കണക്കുകളുടെ പിൻബലത്തിൽ അവർ സമർത്ഥിക്കുന്നു.

9 ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 35 % ക്യാൻസർ കൃത്യമായി കണ്ടെത്തി 79 %രോഗം ഇല്ലാത്തതും കണ്ടെത്തി. എന്നാൽ അഞ്ച് ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 29 ശതമാനം ക്യാൻസർ കണ്ടെത്താനായി 84 ശതമാനം രോഗം ഇല്ലാത്തതും കണ്ടെത്തി.

കണക്കുകൾ കുറച്ചുകൂടി കൃത്യതയോടെ സ്ഥിരീകരിക്കാൻ ആയാൽ ഇത് മെഡിക്കൽ രംഗത്തെ ഭാവിക്ക് മുതൽക്കൂട്ടാകും.