ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയുള്ള ഒരു വിഭാഗം എംപിമാരുടെ കുറ്റപ്പെടുത്തലുകളെ അതിജീവിച്ച് പാർട്ടിയുടെ വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിജയിച്ചു. എന്നാൽ തന്നെയും അദ്ദേഹത്തിന് നേരിടാനുള്ള പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 359 എം പി മാരിൽ 41 ശതമാനത്തോളം പേർ ബോറിസ് ജോൺസനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്തു. ബോറിസ് ജോൺസനെ നീക്കം ചെയ്യേണ്ടത് ക്യാബിനറ്റ് ആണെന്നും, എന്നാൽ ക്യാബിനറ്റിനെ അദ്ദേഹം മുതലെടുക്കുകയാണെന്നും ഒരു വിമത എംപി കുറ്റപ്പെടുത്തി. 1922 ലെ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഇനിയൊരു അവിശ്വാസ വോട്ടെടുപ്പിന് ഒരു വർഷത്തെ കാലാവധി ആവശ്യമാണ്. എന്നാൽ ഈ ഒരു കാരണം കൊണ്ട് മാത്രം ബോറിസ് ജോൺസൺ സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മറ്റൊരു എം പി വ്യക്തമാക്കി. ഈ നിയമം മാറ്റാൻ കമ്മിറ്റി ചെയർമാനായ സർ ഗ്രഹാം ബ്രാഡിയുടെ മേൽ വൻ സമ്മർദങ്ങൾ ഉണ്ടാകുമെന്നും വിമത എംപിമാരിൽ ഒരാൾ വ്യക്തമാക്കി.

23 ന് വെസ്റ്റ് യോർക്ഷെയറിലെ വെയ്ക്ഫീൽഡിലും, ഡെവോണിലെ ടിവർടൺ & ഹോനിടണിലും നടക്കുന്ന ബൈ ഇലക്ഷനുകളുടെ വിധി പ്രഖ്യാപനവും ബോറിസ് ജോൺസന്റെ ഭാവിയെ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ മൂലം ഈ രണ്ടിടത്തും തോൽക്കാൻ സാധ്യതയുണ്ടെന്ന് സീനിയർ ടോറി നേതാക്കൾ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പംതന്നെ പാർട്ടി ഗേറ്റ് വിവാദത്തെ സംബന്ധിച്ചുള്ള അന്വേഷണം പൂർണമായും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വരാനിരിക്കെ , ബോറിസ് ജോൺസന്റെ ഭാവി നിർണ്ണായകമാണ്.