ലണ്ടന്‍: 18 വയസിന് മുന്‍പുള്ള വിവാഹങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്ന് കണ്‍സര്‍വേറ്റീവ് എം.പി പൗളീന ലതാം. കുട്ടികളുടെ മാനസിക വിദ്യഭ്യാസ വളര്‍ച്ചയെ 18 വയസിന് മുന്‍പുള്ള വിവാഹങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചാണ് നിയമം കൊണ്ടുവരണമെന്ന് എം.പി ആവശ്യപ്പെട്ടത്. കണ്‍സര്‍വേറ്റീവ് അംഗങ്ങളും ടോറികളും ഉള്‍പ്പെടുന്ന നിരവധി ജനപ്രതിനിധികള്‍ എം.പിയുടെ നിര്‍ദേശത്തെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന വിശ്വാസ്യത യുകെ തകര്‍ക്കരുതെന്നും ലതാം ചൂണ്ടികാണിച്ചു.

നിലവില്‍ യു.കെയില്‍ പതിനാറ് വയസുള്ള പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനുള്ള അനുമതിയുണ്ട്. മാതാപിതാക്കളുടെ അനുമതി മാത്രമെ ഇത്തരം വിവാഹങ്ങള്‍ക്ക് ആവശ്യമുള്ളു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ പതിനാറമത്തെ വയസില്‍ വിവാഹം ചെയ്യാന്‍ കഴിയും. അതേസമയം അനുമതി ഇല്ലാതെ വിവാഹം ചെയ്യണമെങ്കില്‍ 18 വയസ് തികഞ്ഞിരിക്കണം. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കപ്പെടും. വിവാഹത്തിനോ സിവില്‍ പാട്ണര്‍ഷിപ്പിനോ തയ്യാറെടുക്കുന്ന പെണ്‍കുട്ടിയുടെ പ്രായപരിധി 16ല്‍ നിന്ന് 18ലേക്ക് ഉയര്‍ത്തുന്നത് ആരോഗ്യപരമാണ്. പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഇത് ഗുണകരമാവുമെന്നും ലതാം പറഞ്ഞു.

18 വയസിന് മുന്‍പുള്ള വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് യൂണിസെഫ് വ്യക്തമാക്കിയിട്ടുണ്ട്. ഞാനും അത്തരത്തില്‍ തന്നെയാണ് വിചാരിക്കുന്നത്. കുട്ടികളുടെ അവകാശത്തിന് മേലുള്ള പച്ചയായ ലംഘനമാണ് 16ാം വയസിലുള്ള വിവാഹങ്ങളെന്നും ലതാം വ്യക്തമാക്കി. വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിക്ക് മിനിമം ലെവല്‍ പ്രായോഗിക വിദ്യഭ്യാസം അനിവാര്യമാണെന്ന കാര്യം നാം മനസിലാക്കണമെന്നും ലതാം ചൂണ്ടികാണിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഇത്തരം വിവാഹങ്ങള്‍ നിരോധിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യു.കെ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിബദ്ധതകള്‍ മറക്കരുതെന്നും ലതാം ഓര്‍മ്മപ്പെടുത്തി.