ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ മരണം കൊലപാതകം. പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയും പ്രതിയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു.മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.

കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.