ലണ്ടന്‍: ബ്രെക്‌സിറ്റോടെ യൂറോപ്പില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ലഭിച്ചു വരുന്ന അവകാശങ്ങള്‍ ഇല്ലാതായേക്കുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം. യൂറോപ്യന്‍ പാര്‍ലമെന്റ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി ചെയര്‍മാനും ബ്രെക്‌സിറ്റ് സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ക്ലോഡ് മൊറേസ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ പൗരന്‍മാരോട് ബ്രിട്ടന്‍ ഏതുവിധത്തില്‍ ഇടപെടുന്നോ അതേ സമീപനമായിരിക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

1.2 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാരാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്നത്. ഇവരുടെ അവകാശങ്ങള്‍ ഇല്ലാതാകുമെന്ന മുന്നറിയിപ്പാണ് മൊറേസ് നല്‍കിയത്. അഞ്ച് വര്‍ഷമായി യുകെയിലുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നല്‍കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തിനു ശേഷം എത്തിയവരെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.

ബ്രിട്ടനിലുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരുന്നതിനു പോലും നിയന്ത്രണം കൊണ്ടുവരുന്ന വിധത്തില്‍ വിവാദപരമായ നയങ്ങളാണ് തെരേസ മേയ് പ്രഖ്യാപിച്ചത്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ പരിരക്ഷയും ഇവര്‍ക്ക് ഉണ്ടാവില്ലെന്ന സമീപനവും യുകെ സ്വീകരിച്ചിട്ടുണ്ട്.