ബ്രിട്ടന് വിട നല്‍കി യുറോപ്യന്‍ പാര്‍ലമെന്റ്. ബ്രക്‌സിറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം വിടവാങ്ങലിന് ആലപിക്കുന്ന സ്‌കോട്ടിഷ് ഗാന്ം പാടിയാണ് വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന് യുറോപ്യന്‍ പാര്‍ലമെന്റ് വിട നല്‍കിയത്. നാളെ ജനുവരി 31 ന് ഔദ്യോഗികമായി ബ്രി്ട്ടന്‍ യുറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും
ബ്രക്‌സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ പാര്‍ലമെന്റ് 49 നെതിരെ 621 വോട്ടുകള്‍ക്ക് അംഗീകാരം നല്‍കി.

ചര്‍ച്ചയില്‍ പങ്കെടുത്ത പല യുറോപ്യന്‍ യൂണിയന്‍ എംപിമാരും ബ്രീട്ടന്‍ വീണ്ടും യൂണിയന്റെ ഭാഗമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് യുറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തിയത്.

ബ്രിട്ടനെയും യുറോപ്യന്‍ യൂണിയനെയും യോജിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ് കൂടുതലെന്ന് കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പുവെക്കുന്നതിനിടെ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി പറഞ്ഞു. ബ്രക്‌സിറ്റ് വോട്ടെടുപ്പിനിടെ വെടിയേറ്റ് മരിച്ച ലേബര്‍ പാര്‍ട്ടി എം പി ജോ കോക്‌സിനെ അദ്ദേഹം അനുസ്മരിച്ചു.

‘ നിങ്ങള്‍ യുറോപ്യന്‍ യൂണിയന്‍ വിടുകയാണ്. എന്നാല്‍ എപ്പോഴും നിങ്ങള്‍ യുറോപിന്റെ ഭാഗമായിരിക്കും. ‘ അദ്ദേഹം കൂട്ടിചേര്‍ത്തു.

ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് യുറോപ്യന്‍ കമ്മീഷന്‍ ഊര്‍സുല വോണ്‍ ദെര്‍ ലെയെന്‍ പറഞ്ഞു. കാലവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും ഇനിയും സഹകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന കണ്‍സേര്‍വേറ്റീവ് എംപിമാര്‍ യുറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ സമീപനങ്ങളെ വിമര്‍ശിച്ചു. ഒരു രാജ്യത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എം പി ഡാനിയല്‍ ഹന്നാന്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു മോശം കുടികിടപ്പുകാരനെയാണ് നഷ്ടമായത്. നേടുന്നതോ നല്ല അയല്‍ക്കാരനെയും’ അദ്ദേഹം പറഞ്ഞു.

ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മാനദണ്ഡങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 11 മാസത്തെ സമയം ഉണ്ടാകും. മാര്‍ച്ച് മാസത്തോടെ ബ്രിട്ടനും യുറോപ്യന്‍ യൂണിയനും വ്യാപാര സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
2016 ലെ ഹിത പരിശോധനയിലാണ് 51.9 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു പോകണം എന്ന് തീരുമാനിച്ചത്. ഇതിന് ശേഷമുണ്ടായ ചര്‍ച്ചകള്‍ ബ്രിട്ടനില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ചിരുന്നു. 47 അംഗങ്ങളാണ ് ബ്രിട്ടന് യൂറോപ്യൻ യൂണിയനിലുള്ളത്. അവരുടെ അവസാന യോഗം കൂടിയായിരുന്നു ഇന്നലത്തേത്. ഇതോടെ യുറോപ്യൻ യൂണിയൻ ആസ്ഥാനത്തുള്ള ബ്രിട്ടൻ്റെ പതാക താഴ്ത്തും