ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി കടുത്തതോടെ സമ്മര്‍ദ്ദത്തിലായ പ്രധാനമന്ത്രി തെരേസ മേയ്ക്ക് പിന്തുണയുമായി മിനിസ്റ്റര്‍മാര്‍. മേയ് മന്ത്രിസഭയിലെ വിശ്വസ്തരായ എന്‍വിറോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ്, പ്രധാനമന്ത്രിയുടെ ഡെപ്യൂട്ടി ഡേവിഡ് ലിഡിംഗ്ടണ്‍ എന്നിവരാണ് മേയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാന്‍ മേയ് സമര്‍പ്പിച്ച നയരേഖ കൃത്യതയില്ലാത്തതെന്ന് ആരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ എം.പിമാര്‍ മറുചേരിയിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മേയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മിനിസ്റ്റര്‍മാരെത്തുന്നത് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രണ്ടാം തവണ ബ്രെക്‌സിറ്റ് ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പടുകൂറ്റന്‍ റാലി നടന്നിരുന്നു. ഇതോടെ മേയ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുകയും ചെയ്തിരുന്നു.

നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് കപ്പലിത്താനെ മാറ്റുന്നത് ഉചിതമായ തീരുമാനം ആയിരിക്കില്ലെന്നായിരുന്നു മൈക്കല്‍ ഗോവിന്റെ പ്രതികരണം. തെരേസ മേയ് നൂറ് ശതമാനം പിന്തുണ അര്‍പ്പിച്ച് താനുണ്ടെന്ന് ഡേവിഡ് ലിഡിംഗ്ടണും പ്രസ്താവനയിറക്കി. ഈ ആഴ്ച്ച നയരേഖയ്ക്ക് പിന്തുണതേടി മൂന്നാം തവണ മേയ് പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന. മേയ് പുറത്തുപോകേണ്ടി വന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡേവിഡ് ലിഡിംഗ്ടനാണ്. എന്നാല്‍ തനിക്ക് പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് നിലവില്‍ യാതൊരു ആഗ്രഹവുമില്ലെന്നും കാര്യങ്ങള്‍ നന്നായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് ഡേവിഡ് ലിഡിംഗ്ടണ്‍ പ്രതികരിച്ചത്.

തെരേസ മേയ് സ്ഥാനത്ത് നിന്ന് മാറ്റി കെയര്‍ സ്ഥാനത്തുള്ള ആരെയെങ്കിലും താല്‍ക്കാലി ചുമതല നല്‍കാന്‍ കാബിനെറ്റ് മിനിസ്റ്റര്‍മാര്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കാബിനെറ്റ് അംഗങ്ങള്‍ ആരും തയ്യാറായിട്ടില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നീക്കത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ചാവും എം.പിമാര്‍ മേയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയെന്നാണ് സൂചന.