ടോം ജോസ് തടിയംപാട്

നിയമനിര്‍മ്മാണ സഭയുടെ നടുവിലിരുന്നു നിയമം നിര്‍മ്മിക്കുമ്പോള്‍ നിര്‍മിക്കുന്ന നിയമം ആര്‍ക്കുവേണ്ടിയാണോ അവര്‍ അനുഭവിക്കുന്ന വിഷയങ്ങളില്‍ ഒരു അവബോധം അത് നിര്‍മ്മിക്കുന്നവര്‍ക്ക് ഉണ്ടാകണം എന്ന തിരിച്ചറിവയിരിക്കണം സൗത്ത് വിരളിലെ യുവ വനിതാ എം.പി അലിസണ്‍ മാക്ഗവേണിനെ വിരളിലെ ഒരു നഴ്‌സിംഗ് ഹോമില്‍ കെയറര്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചത്. അലിസണ്‍ ജോലിചെയ്യാന്‍ വന്നത് ഒരു മലയാളി നടത്തുന്ന ലവ് റ്റൂ കെയര്‍ (Love To Care)എന്ന ഏജന്‍സി വഴിയാണ് എന്നതും ഒരു ചരിത്രമായി.

ഏജന്‍സി നടത്തുന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന പാല കരൂര്‍ സ്വദേശി ഞാവള്ളിയില്‍ ആണ്ടുകുന്നേല്‍ മാത്യു അലക്‌സാണ്ടര്‍ പറയുന്നത് ഇത്തരം ഒരു അനുഭവം ആദൃമായിട്ടാണന്നാണ്. മാത്യുവിനു വിരളിലെ ഏജന്‍സി കൂടാതെ വെയില്‍സിലും, മാഞ്ചസ്റ്ററിലും ഏജന്‍സികളുണ്ട്.

ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം അലിസണിന്റെ ഈ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹവും. എം.പി നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ജോലി ആരംഭിച്ചതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് സമൂഹത്തിന്റെ ജീവിത കാലയളവ് വര്‍ദ്ധിക്കുകയും പ്രായം ചെന്നവരുടെ എണ്ണം ക്രമാധീതനായി ഉയരുകയും ചെയ്യുന്ന ഈ കാലത്ത് കെയര്‍ സര്‍വിസിന്റെ പ്രധാന്യം കൂടിവരികയാണ്, ആ സമയത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു എം.പി. അലിസണ്‍ മാക്ഗവേണിന്റെ ശ്രമത്തെ എത്ര അഭിനന്ദിച്ചാലും കുറഞ്ഞു പോകില്ല.

എം.പി സാധാരണ കെയര്‍ ജോലി ചെയുന്നവര്‍ ചെയ്യുന്ന മുഴുവന്‍ ജോലിയും ചെയ്തിട്ടാണ് പോയത്. ഒരു കാലത്ത് മഹാരാജക്കാന്‍മാര്‍ പ്രജകള്‍ തൃപ്തരാണോ എന്നറിയാന്‍ വേഷം മാറി ജനങ്ങള്‍ക്കിടയില്‍ നടന്നത് നാം കേട്ടിട്ടുണ്ട് എന്നാല്‍ ജനാധിപത്യം വന്നപ്പോള്‍ അധികാരത്തിന്റെ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവര്‍ക്ക് അലിസണിന്റെ പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണ്.