നോട്ട് നിരോധനവും അതിനു പിന്നാലെ ഇന്ത്യ സാമ്പത്തിക രംഗത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നാം കണ്ടതാണ്. എടിഎമ്മുകള്‍ ഇടപാടുകള്‍ക്ക് പണമീടാക്കിത്തുടങ്ങിയതും നാം കണ്ടു. കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ പിന്നീട് ക്യാഷ്‌ലെസ് സാമ്പത്തിക വ്യവസ്ഥ പടുത്തുയര്‍ത്താനാണെന്ന് മാറ്റി പ്രഖ്യാപിക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു. ബ്രിട്ടനിലും അതേ നിയന്ത്രണങ്ങള്‍ വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനിലെ എടിഎമ്മുകളില്‍ നിന്നും ഇനി സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയില്ല. സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന മെഷീനുകള്‍ രാജ്യത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ 1250 മെഷീനുകള്‍ ചാര്‍ജ് ഈടാക്കുന്ന വിധത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ 1700ഓളം എടിഎമ്മുകള്‍ ഇടപാടിന് 95 പെന്‍സ് വീതം ഈടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നു. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാഷ് മെഷീനുകളെയും ബാങ്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കായ ലിങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് വിച്ച് ഇക്കാര്യം അറിയിച്ചത്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തിലെ ദുര്‍ബലരായവര്‍ക്കും ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വന്തം പണം എടുക്കാന്‍ പോലും ചാര്‍ജ് നല്‍കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.

ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്കും ഇത് പ്രത്യാഘാതങ്ങള്‍ സമ്മാനിക്കും. ചെറുകിട സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റുകളാണ് നല്‍കി വരുന്നത്. ലക്ഷക്കണക്കിന് ആളുകളെ നിര്‍ബന്ധിതമായി ക്യാഷ്‌ലെസ് ആക്കാനുള്ള നീക്കമാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.