സ്വന്തം ലേഖകൻ

സുരക്ഷയെക്കാൾ ഉപരിയായി രാഷ്ട്രീയ കാരണങ്ങൾ മൂലമാണ് നിരോധനം വേണ്ടി വന്നതെന്ന് ചൊവ്വാഴ്ച നടന്ന ചർച്ചയിൽ വെളിപ്പെടുത്തി ബ്രിട്ടൻ ഗവൺമെന്റ്. വരുംദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേയ്ക്ക് വഴിവെക്കുന്ന ചർച്ച നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച ഗവൺമെന്റിന്റെ വൈറ്റ് ഹാൾ ഉദ്യോഗസ്ഥരും ഹുവായ് എക്സിക്യൂട്ടീവും തമ്മിലാണ് . ട്രംപ് രണ്ടാമതൊന്നു കൂടി ഭരണത്തിൽ വരാതിരിക്കുകയോ, വാഷിംഗ്ടണിലെ ചൈന വിരുദ്ധ നടപടികളിൽ കുറവ് സംഭവിച്ചാലോ ബ്രിട്ടീഷ് 5ജി രംഗത്ത് ഹുവായ് പൂർണമായ മടങ്ങിവരവ് നടത്തിയേക്കാം.

ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്നാണ് പിൻവാതിൽ ചർച്ചകളിലൂടെ തങ്ങൾക്ക് മനസ്സിലായതെന്ന് ഹുവായ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ചയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് തുറന്നുപറയാൻ അവർ തയ്യാറായിട്ടില്ല. കമ്പനിയെ മാറ്റി നിർത്തുക എന്നത് ബ്രിട്ടണിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്, മാത്രമല്ല രാജ്യത്തിന് 5ജി രംഗത്തേക്കുള്ള കുതിച്ചുചാട്ടത്തിൽ വലിയ പിഴവ് സംഭവിക്കുകയും ചെയ്യും. കമ്പനി സുരക്ഷയുടെ കാര്യത്തിൽ ഉറപ്പു നൽകുന്നുവെന്നും ഉടൻ തന്നെ വിപണിയിൽ തിരിച്ചെത്താം എന്ന പ്രതീക്ഷയുണ്ടെന്നും ഹുവായ് അധികൃതർ പറയുന്നു.

നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഹുവായ് കമ്പനിയുടെ ഉപകരണങ്ങളിൽ സുരക്ഷാ പിഴവ് കണ്ടെത്തി എന്ന വാദത്തെ തുടർന്നാണ് നിരോധനം പ്രഖ്യാപിച്ചത്. ട്രംപ് ഹുവായ് യുഎസ് നിർമ്മിത അസംസ്കൃതവസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചപ്പോൾ, ചൈനീസ് കമ്പനിക്ക് ബദൽ മാർഗങ്ങൾ തേടേണ്ടി വന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് കമ്പനി നിരോധനം നേരിടേണ്ടി വന്നത് എന്ന് ഡിജിറ്റൽ കൾച്ചർ സ്പോട്ട് ആന്റ് മീഡിയ സെക്രട്ടറിയായ കോമൺസിലെ ഒലിവർ ഡോഡെൻ അഭിപ്രായപ്പെട്ടു. അന്ന് ഈ തീരുമാനത്തെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മിക്കവരും സ്വീകരിച്ചിരുന്നു എങ്കിലും, നിരോധനം ഉയർത്താൻ സാധ്യതയുണ്ട് എന്ന അഭിപ്രായത്തിനും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സ്വീകാര്യത ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

ഹുവായ് ബ്രിട്ടണിൽ നിരോധനമേർപ്പെടുത്തിയ ഉടൻതന്നെ ഡൊണാൾഡ് ട്രംപ് തീരുമാനത്തെ പിന്താങ്ങി രംഗത്തുവന്നിരുന്നു. ചൈനയുമായുള്ള തന്റെ ഡിപ്ലോമാറ്റിക് യുദ്ധത്തിന്റെ ഭാഗമാണിതെന്നും, മറ്റു രാജ്യങ്ങളെ കൂടി താൻ ഇതിൽ പങ്കു ചേർക്കുകയാണ് എന്നും ട്രംപ് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് ബ്രിട്ടണ് സ്വന്തം ആവശ്യങ്ങളേക്കാൾ വലുത് ട്രംപിനോടുള്ള വിശ്വസ്തത ആണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

ഈ വർഷം ഡിസംബർ 31 വരെ മാത്രമേ രാജ്യത്ത് ഹുവായ് ഉപകരണങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുമായിരുന്നുള്ളൂ. 2025ഓടെ രാജ്യമൊട്ടുക്ക് സൂപ്പർ ഫാസ്റ്റ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുമെന്ന ബോറിസ് ജോൺസന്റെ പ്രഖ്യാപനത്തിന് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ചൈനീസ് കമ്പനിയുടെ നിരോധനം.