ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.

വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു.

‘മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നെ അറിയാത്ത വ്യക്തിക്ക് ഇങ്ങനെയൊരു കാര്യം എന്നോട് ചെയ്യേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ തമ്മിൽ ഒരു വൈരാഗ്യവുമില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യേണ്ട കാര്യമില്ലല്ലോ’- ഷീല ചോദിക്കുന്നു.

‘അറസ്റ്റ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ മരുമകളും കുടുംബവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ജയിലിലായിരുന്ന സമയത്ത് മരുമകളോട് ഇതേ കുറിച്ച് സംശയം പറഞ്ഞിരുന്നു. എന്നാൽ അനിയത്തി അങ്ങനെ ഒന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മകനും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു താമസിച്ചത്. എന്നാൽ പ്രശ്നങ്ങൾക്ക് ശേഷം വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത്’.

‘ഈ സംഭവം നടക്കുമ്പോൾ ഒന്നര വർഷമായി മകന്റെ കല്യാണം കഴിഞ്ഞിട്ട്. ഒരു വൈരാഗ്യം വരേണ്ട സമയം അപ്പോൾ ആയിട്ടില്ല. മരുമകളുടെ അനിയത്തിയുമായി ഒരു കുഴപ്പമുണ്ടായിട്ടില്ല. തലേദിവസം കൂടി വീട്ടിൽ വന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അവർക്ക് എന്താണ് എന്നോട് വൈരാഗ്യം, എന്തിനാണ് ഈ ചതി ചെയ്തത് എന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കാം. നിസാര കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല എന്നവർക്കറിയാം. അപ്പോൾ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കി ഒഴിവാക്കാനായിരിക്കും. അല്ലെങ്കിൽ എന്റെ ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനായിരിക്കാം’- ഷീല പറഞ്ഞു.

‘മരുമകളുടെ അനിയത്തിയുടെ ക്യാരക്ടർ വേറെയാണ്. ബംഗളൂരുവിലാണ് അവൾ പഠിക്കുന്നത്. എല്ലാ ആഴ്ചയും വിമാനത്തിലാണ് നാട്ടിലേക്ക് വന്ന് പോകുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ബംഗളൂരുവിൽ മോഡലാണെന്ന് പറയും. എന്നാൽ ഒരു ചിത്രങ്ങളും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ആരോ അവളെ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ആരാണെന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല,​ വീട്ടുകാർക്കും അറിയില്ല. അവൾ ബംഗളൂരുവിൽ എവിടെയാണ് താമസിക്കുന്നത് പോലും അറിയില്ല’- ഷീല സണ്ണി പറയുന്നു.

‘ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മരുമകളും അനിയത്തിയും മകന്റെ മൊബൈൽ ഷോപ്പിലേക്ക് പോയിരുന്നു. എന്റെ വണ്ടി എടുത്താണ് അവർ പോയത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. മക്കളെ പോലെയാണ് അവരെ കരുതിയത്. എനിക്കും ഒരു മകളുണ്ടല്ലോ. അവരാണ് എന്നെ ചതിച്ച് ജയിലലടച്ചത്. ഞാൻ ഒരു ക്രൂരത്തിയായ അമ്മായിയമ്മ ഒന്നുമല്ല, എനിക്ക് എല്ലാവരോടും സ്‌നേഹമായിരുന്നു’-ഷീല സണ്ണി പറഞ്ഞു.