2003 ൽ തന്റെ പതിനാറാം വയസ്സിൽ 1.8 മില്യൺ പൗണ്ട് (17 കോടി 98 ലക്ഷം) ലോട്ടറി അടിച്ച പെൺകുട്ടിയുടെ കഥ അന്ന് ലോകമെങ്ങും ചർച്ചയായിരുന്നു. എന്നാൽ ഇന്ന് സർക്കാർ നൽകുന്ന തുച്ഛമായ പണമാണ് ഇവരുടെ ജീവിതത്തിലെ ഏക ആശ്രയം. കിട്ടിയ കോടികൾ ധൂർത്തടിച്ച് നശിപ്പിച്ച കഥയാണ് ഇന്ന് ഇവർക്ക് ലോകത്തോട് പറയാനുള്ളത്. കംബ്രിയ സ്വദേശിനി കാലീ റോജേഴ്സാണ് ഇന്ന് പണത്തിനായി കഷ്ടപ്പെടുന്നത്.

കൊക്കെയ്ൻ ഉപയോഗിച്ച നിലയിൽ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട ശേഷം കോടതിയിൽ എത്തിയപ്പോഴാണ് കാലീയുടെ ജീവിതകഥ പുറം ലോകമറിയുന്നത്. 33കാരിയായ കാലീ ഇപ്പോൾ 4 കുട്ടികളുടെ അമ്മയുമാണ്. കോടികൾ കൈവന്നശേഷം ഒട്ടേറെ പ്രണയ ബന്ധങ്ങളും ഇവർക്കുണ്ടായി.

ലോട്ടറി അടിച്ച സമയത്തുതന്നെ ഒന്നേമുക്കാൽ കോടിയിലധികം രൂപ വിലവരുന്ന ബംഗ്ലാവിലേക്ക് ഇവർ കാമുകനൊപ്പം താമസം മാറിയിരുന്നു. രണ്ടരകോടിക്ക് മുകളിൽ സുഹൃത്തുക്കൾക്ക് ലഹരിമരുന്ന് പാർട്ടി നൽകാൻ ചെലവഴിച്ചെന്നും ഇവർ പറയുന്നു. മൂന്നു കോടിയോളം രൂപയുടെ ആഢംബര വസ്ത്രങ്ങളും വാങ്ങിക്കൂട്ടി. ഒൻപത് കോടിയോളം രൂപ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇന്ന് എല്ലാം നഷ്ടപ്പെട്ട് സർക്കാർ നൽകുന്ന ധനസഹായം കൈപ്പറ്റിയാണ് ജീവിക്കുന്നത്.