ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരെയും ലിംഗ വിവേചനത്തിനെതിരെയും പൊതു ധാരണകൾ ഒട്ടുമിക്ക പരിഷ്കൃത സമൂഹങ്ങളിലും രൂപപ്പെട്ടു കഴിഞ്ഞു. ഈ ലോകം സ്ത്രീക്കും പുരുഷനും മാത്രമല്ല ട്രാൻസ്ജെൻഡറിനു കൂടി അവകാശപ്പെട്ടതാണെന്നുള്ളത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ബ്രിട്ടീഷ് എയർവെയ്‌സും മാറ്റങ്ങളെ ഉൾക്കൊള്ളുകയാണ് . വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതിനായി യാത്രക്കാരെ ഇനി ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും നിർദ്ദേശം നൽകി ബ്രിട്ടീഷ് എയർവെയ്സ് . ബ്രിട്ടനിലെ മുൻനിര വിമാന കമ്പനിയായ ബ്രിട്ടീഷ് എയർവെയ്സ് വിശാലമായ സാമൂഹിക മാനദണ്ഡങ്ങളെ ബഹുമാനിക്കുന്നതിൻെറ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ലുഫ്താൻസ, ഈസിജെറ്റ്, എയർ കാനഡ എന്നിങ്ങനെയുള്ള മറ്റ് പ്രമുഖ എയർലൈനുകൾ ഇതിനോടകം തന്നെ ലിംഗ-നിഷ്പക്ഷ ഭാഷ സ്വീകരിച്ചിരുന്നു.

ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നതിനുമായി ജപ്പാൻ എയർലൈൻസ് കഴിഞ്ഞ വർഷം മുതൽ ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഓസ്ട്രേലിയൻ എയർലൈൻസായ ക്വാണ്ടാസ് ജീവനക്കാർ ലിംഗ-നിഷ്പക്ഷ നിബന്ധനകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കാനായി 2018- ലാണ് ‘സ്പിരിറ്റ് ഓഫ് ഇൻക്ലൂഷൻ’ എന്ന ആശയത്തിന് തുടക്കമിട്ടത്. തങ്ങളുടെ യാത്രക്കാർക്ക് എന്നും സുഖപ്രദവും സന്തോഷകരവുമായ യാത്രാനുഭവം നൽകാൻ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിട്ടീഷ് എയർവെയ്സിൻെറ വക്താവ് പറഞ്ഞു.