ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഏഷ്യന്‍ വംശജന്‍ സ്ഥാനമേറ്റതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഋഷി സുനക് എന്ന പുതിയ ബ്രിട്ടന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തിലെ അംഗം മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഋഷി സുനക്.

പഞ്ചാബില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയ ഋഷിയുടെ പൂര്‍വികര്‍ അദ്ദേഹത്തിനും പകര്‍ന്ന് നല്‍കിയത് സ്വന്തം പൈതൃകമാണ്. ബ്രിട്ടനില്‍ ജനിച്ച യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനാണ് ഋഷി സുനക്. 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ജനനം.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. അതുകൊണ്ടുതന്നെ കുടുംബത്തിലും ഇന്ത്യന്‍ പാരമ്പര്യമാണ് സൂക്ഷിക്കുന്നത്. യോക്ഷെറില്‍നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഋഷി ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.

ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുള്ളത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭഗവത്ഗീത തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ആളാണ് ഋഷി. ബ്രിട്ടീഷ് പൗരനാണെങ്കിലും ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്. ഭാര്യ അക്ഷിതയ്ക്ക് ഒപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.

കോടീശ്വരന്‍ കൂടിയാണ് ഋഷി സുനക്. 700 മില്യന്‍ പൗണ്ടിന്റെ ആസ്തി ഋഷിയ്ക്ക് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യോക്ഷെയറിലെ ബംഗ്ലാവ് ഉള്‍പ്പടെ ഋഷിക്കും ഭാര്യയ്ക്കും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.