ന്യൂഡൽഹി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി.

ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ബ്രിട്ടൺ വ്യക്തത വരുത്തിയത്.

ബ്രിട്ടണിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡിന്റെ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കാനിടയുണ്ടെന്ന് നേരത്തെറിപ്പോർട്ടുകളുണ്ടായിരുന്നു. ജനതിക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടൺ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.