ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത വിമർശനങ്ങളെയും എതിർപ്പുകളെയും തുടർന്ന് കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരുധി 38,700 ആയി ഉയർത്തിയ നടപടിയിൽ നിന്ന് താൽക്കാലികമായി സർക്കാർ പിൻമാരിയിരുന്നു. പുതിയ വരുമാന പരുധി 29,000 ആയിരിക്കുമെന്ന് അറിയിച്ചതിനോടൊപ്പം ഭാവിയിൽ വരുമാന പരുധി ഉയർത്തുമെന്നും ഹോം ഓഫീസ് അറിയിച്ചിരുന്നു. എന്ന് തൊട്ട് വരുമാന പരുധി ഉയർത്തും എന്ന കാര്യത്തിൽ വ്യക്തമായ നിർദേശം ഹോം ഓഫീസ് പുറപ്പെടുവിച്ചിരുന്നില്ല.


എന്നാൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിന് പ്രതിവർഷം ശമ്പളം 38,700 പൗണ്ട് ആക്കാനുള്ള തീരുമാനം 2025 -ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ഋഷി സുനക് പറഞ്ഞു. ആളുകൾ അവരുടെ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനുള്ള വരുമാനം ഉണ്ടായിരിക്കണമെന്ന തത്വം തികച്ചും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തിന്റെ തോത് വളരെ ഉയർന്നതായും അത് കുറച്ചു കൊണ്ടുവരണമെന്നതാണ് ലക്ഷ്യമെന്നുമാണ് സർക്കാരിൻറെ നിലപാട്.


ആശ്രിത വിസയ്ക്കുള്ള ശമ്പള പരുധി ഉയർത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന അഭിപ്രായം പൊതുവെ ഉയർന്നിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അവസരത്തിൽ ശാസ്ത്രജ്ഞരായി ജോലി ചെയ്യുന്നവർക്ക് പോലും വാർഷിക ശമ്പളം 38,700 പൗണ്ട് ഇല്ലെന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശതകോടീശ്വരനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകുന്നില്ലെന്ന് വിമർശനവും ശക്തമായിരുന്നു. മുൻനിലപാടുകളിൽ നിന്നുള്ള സർക്കാരിൻറെ പിന്മാറ്റം ഒരു വർഷത്തേയ്ക്ക് മാത്രമാണെന്നുള്ള പ്രധാനമന്ത്രിയുടെ അറിയിപ്പ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നു തന്നെയും ശക്തമായ എതിർപ്പിന് കാരണമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2022 -ൽ ആകെ കുടിയേറ്റം 745,,000 ആയി ഉയർന്നതാണ് കർശനമായ കുടിയേറ്റ നയങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകം. നിലവിലെ പരിധിയായ 29,000 കൂടുതലാണെന്ന തരത്തിലുള്ള ഒട്ടേറെ പേരുടെ അനുഭവങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. തനിക്ക് 23,000 പൗണ്ട് വാർഷിക വരുമാനമേ ഉള്ളുവെന്നും അതിനാൽ തുർക്കിയിലുള്ള ഭർത്താവിനെ യുകെ വിസ ലഭിക്കില്ലെന്നും ബ്രിട്ടീഷുകാരിയായ റൂബി മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. പുതിയ നിയമത്തിലൂടെ സർക്കാരിൻറെ നടപടിക്രൂരമാണെന്നും എല്ലാവരെയും പോലെ കുടുംബജീവിതം നയിക്കാൻ തനിക്കും അർഹതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു