ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പനജി : ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിനു സമീപത്തെ പ്രശസ്തമായ സ്വീറ്റ് ലേക്കിലാണ് സംഭവം. ഭർത്താവിനൊപ്പം ഗോവയിൽ അവധി ആഘോഷിക്കാനെത്തിയ 42 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഗോവ സ്വദേശിയായ ജോയൽ വിന്‍സെന്റ് ഡിസൂസയെ (32) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂൺ രണ്ടിനാണ് ലൈംഗികാതിക്രമം ഉണ്ടായത്. മാസാജ് ചെയ്തുതരാമെന്ന വ്യാജേന പ്രതി അടുത്തുകൂടുകയായിരുന്നു. സംഭവത്തിൽ ജൂൺ ആറിനാണ് പോലീസിന് പരാതി നൽകുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികൾ പരാതിയുമായി സമീപിച്ചത്.

തുടർന്ന് അധികൃതർ ഗോവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച് ഒരുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതി മുൻപ് സ്‌കൂൾ ലൈബ്രേറിയനായി ജോലി ചെയ്തിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.