നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ എം ബി പത്മകുമാര്‍. മമ്മൂട്ടിയെന്ന വ്യക്തിയോട് ശരിക്കും വെറുപ്പ് തോന്നുന്നെന്ന് പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ റസൂല്‍ പൂക്കിട്ടി ഒസ്‌കാര്‍ നേടിയപ്പോള്‍ മലയാളം നടത്തിയ അനുമോദന ചടങ്ങില്‍ സായിപ്പ് മലയാളിയുടെ സ്വന്തം ജോലി എന്നെങ്കിലും നേരിട്ട് കണ്ടാല്‍ അന്ന് മലയാളത്തിന് ഓസ്‌കാര്‍ ലഭിക്കുമെന്നാണ് ശ്രീ മമ്മൂട്ടി പറഞ്ഞത്. പൊന്തന്‍ന്മാടയിലും വിധേയനിലും, തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരിച്ചുവരണമെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. സിനിമയെയും അങ്ങയെയും സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്ന് പറഞ്ഞാണ് പത്മകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.