ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിപണിയിൽ ആധിപത്യം ഉറപ്പിക്കാനായി നടത്തിയ ഇടപെടലുകളുടെ പേരിൽ ആമസോൺ കടുത്ത ശിക്ഷാ നടപടികൾ നേരിടുന്നു. ആമസോണിൽ വിൽപ്പന നടത്തുന്ന ഇടപാടുകാരെ മറ്റ് എവിടെ എങ്കിലും കുറഞ്ഞ വിലയിൽ വില്പന നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ നടത്തിയ ഇടപെടലുകളാണ് കമ്പനിക്ക് തിരിച്ചടിയായത്. ആമസോണിന്റെ നടപടി കോമ്പറ്റീഷൻ ലോയുടെ ലംഘനമാണെന്നാണ് കണ്ടെത്തൽ . യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോണിയയിലാണ് കേസ് ഉടലെടുത്തത്.

ആമസോണിന്റെ നീക്കങ്ങൾ ജനങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ചെലവേറിയതാക്കിയതായാണ് ആരോപണം. യുഎസിൽ ആമസോൺ നേരിടുന്ന ഏറ്റവും വലിയ നിയമ നടപടി ആണിത്. തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത വ്യാപാരികളെ ആമസോൺ പല രീതിയിലും നിരീക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താവ് ഉത്പന്നങ്ങൾ തിരയുമ്പോൾ ഇങ്ങനെയുള്ള വ്യാപാരികളുടെ പേര് ഏറ്റവും അവസാനമായി കാണിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതായും ആരോപണമുണ്ട്.

ഇതിനിടെ ചില വില്പനക്കാർക്ക് അന്യായമായി നേട്ടമുണ്ടാക്കുന്നതായുള്ള നടപടികൾ ആമസോണിന്റെ ഭാഗത്തുനിന്നും ഉണ്ടായതായുള്ള ആരോപണത്തിന്റെ പേരിൽ കമ്പനിക്കെതിരെ യുകെയിലും അന്വേഷണം നടക്കുന്നുണ്ട്. തങ്ങളുടെ സേർച്ച് എഞ്ചിന്റെ ആധിപത്യം ഉറപ്പിക്കാൻ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം ഉപയോഗിച്ചതിന് ഗൂഗിളിനെതിരെ യൂറോപ്യൻ യൂണിയൻ ഈ ആഴ്ച 31,000 കോടി രൂപ പിഴ ചുമത്തിയിരുന്നു.