ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഇനി ഭക്ഷണയോഗ്യമായ ഈ ക്യാമറ, കുടലിലൂടെ കടന്നുപോകുമ്പോൾ ചിത്രങ്ങൾ എടുക്കുകയും ബെൽറ്റിലും തോളിലുമുള്ള റെക്കോർഡിംഗ് ഉപകരണത്തിലേക്ക് അത് എത്തിക്കുകയും ചെയ്യും. വേഗത്തിലും സുരക്ഷിതമായുമുള്ള ക്യാൻസർ പരിശോധനയ്ക്ക് ഈ ക്യാപ്‌സ്യൂൾ ക്യാമറകൾ സഹായകമാകുമെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു. ക്യാമറകൾ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ ക്യാൻസറിന്റെ ലക്ഷണങ്ങളും ക്രോൺസ് രോഗം പോലുള്ള മറ്റ് അവസ്ഥകളും തിരിച്ചറിയുന്നതിനായി സെക്കൻഡിൽ രണ്ട് ചിത്രങ്ങൾ എടുക്കുന്നു. ക്യാൻസർ സേവനങ്ങൾ എൻ എച്ച് എസ് മുൻഗണന പട്ടികയിൽ ഉള്ളതാണെന്നും സ്റ്റീവൻസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ 40 ലധികം പ്രദേശങ്ങളിലായി 11,000 രോഗികൾക്ക് ഇതാദ്യം ലഭിക്കും. മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗനിർണയം നടത്താമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഡിസംബറിൽ ഏകദേശം 105,000 ആളുകളാണ് എൻ‌ഡോസ്കോപ്പിക്ക് വേണ്ടി എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതിൽ പലരും ആറാഴ്ചകളായി കാത്തിരിക്കുന്നവരാണ്. ഈ പ്രശ്നമാണ് ക്യാപ്‌സ്യൂൾ ക്യാമറകൾ അതിവേഗം പരിഹരിക്കുന്നത്. എൻഎച്ച്എസ് സ്കോട് ലൻഡ് ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

എൻ‌ഡോസ്കോപ്പികൾ ചെയ്യുന്നതിനായി രോഗികൾ ആശുപത്രിയിൽ എത്തേണ്ടതുണ്ട്. അതേസമയം നടപടികൾ എളുപ്പമാക്കികൊണ്ട് പരിശോധനകൾ വേഗത്തിലാക്കാനും ക്യാൻസറുകൾ കണ്ടെത്താനും പിൽ‌ക്യാം സാങ്കേതികവിദ്യ സഹായിക്കുന്നു. “ക്യാപ്‌സ്യൂൾ ക്യാമറകൾ രോഗനിർണശേഷി വർധിപ്പിക്കുക മാത്രമല്ല, പരിശോധന നടത്താൻ ഒരു ആശുപത്രി ആവശ്യമായിവരുന്നില്ല.രോഗിക്ക് വീട്ടിൽ നിന്നുകൊണ്ട് തന്നെ പരിശോധന നടത്താൻ സാധിക്കും.” യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഹെഡ് എഡ് സിവാർഡ് പറഞ്ഞു.