ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍. എതിരില്ലാത്ത ഒരുഗോളിനാണ് കാനറികളെ, ആഫ്രിക്കന്‍പട അട്ടിമറിച്ചത്. ഇഞ്ചുറി ടൈമില്‍ വിന്‍സന്‍റ് അബൂബക്കര്‍ കാമറൂണിന്‍റെ വിജയഗോള്‍ നേടി. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഫലം നിര്‍ണായകമല്ലായിരുന്നെങ്കിലും ലോകകപ്പില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്തോട് അടിയറവു പറയേണ്ടിവന്നത് ബ്രസീലിന് തിരിച്ചടിയായി.

പന്ത് കൈവശം വച്ചതും ആക്രമിച്ചു കളിച്ചതും ബ്രസീൽ.പക്ഷേ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ കാമറൂൺ ലോകകപ്പില്‍ പുത്തന്‍ ചരിത്രംഎഴുതി. ജി ഗ്രുപ്പിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ പുതിയ നിരയുമയാണ് കളത്തിൽ ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നിന്ന ബ്രസീലിനെ കാമറൂൺ ആദ്യ പകുതിയിൽ സമനിലയിൽ തളച്ചു.

രണ്ടാം പകുതിയിൽ ബ്രസീൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കാമറൂൺ ഗോളി ഡെവിസ് എപാസി വെല്ലുവിളിയായി. സമനിലയെന്നുറപ്പിച്ച കളിയെ ഇഞ്ചുറി ടൈമിൽ കാമറൂൺ മാറ്റിമറിച്ചു. എൻഗോം എംബെകെലിയുടെ ക്രോസിൽ വിൻസെന്റ് അബൂബക്കറിന്റെ തകർപ്പൻ ഹെഡർ ബ്രസീലിന്റെ വല കുലുക്കി. പ്രീക്വർട്ടർ എത്താനായില്ലെങ്കിലും ലോകകപ്പിൽ ബ്രസീലിനെയും അര്‍‍ജന്റീനയെയും പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം കാമറൂണിന് സ്വന്തം.