ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജർമ്മൻ സന്ദർശനത്തിൽ തലപ്പാവ് ധരിച്ച് മിന്നിത്തിളങ്ങി കാമില രാജ്ഞി. ചരിത്രപരമായ സന്ദർശനത്തിലായിരുന്നു രാജ്ഞി തലപ്പാവ് അണിഞ്ഞത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഓർമ്മകളെ പ്രത്യേകം പരാമർശിക്കാനും ജർമ്മൻ ഭരണാധികാരികൾ മറന്നില്ല. ബ്രെക്‌സിറ്റിനു ശേഷം യുകെയും ജർമ്മനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. യാത്രയുടെ ആദ്യ ദിനത്തിൽ റോയൽസിനെ സ്വാഗതം ചെയ്യുന്ന സ്റ്റേറ്റ് വിരുന്നിൽ ചാൾസ് രാജാവും രാജ്ഞിയും പങ്കെടുത്തു. ബെർലിനിലെ പ്രസിഡൻഷ്യൽ ബെല്ലെവ്യൂ കൊട്ടാരത്തിൽ നടന്ന വിരുന്നിന് ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്‌ൻമിയറും ഭാര്യ എൽകെ ബ്യൂഡൻബെൻഡറും ചേർന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.

മൂന്ന് ദിവസത്തെ പര്യടനത്തിനായി ഇന്നലെ ഉച്ചകഴിഞ്ഞാണ് ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ ഇരുവരും എത്തിയത്. നഗരത്തിന്റെ പ്രതീകമായ ബ്രാൻഡൻബർഗ് ഗേറ്റിൽ സൈനിക ബഹുമതികളോടെ വൻ സ്വീകരണം ജർമ്മനി നൽകി. സന്ദർശകരെ സ്വാഗതം ചെയ്യാൻ രാജ്യത്തിന്റെ ലാൻഡ് മാർക്ക് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ജർമ്മൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം പരസ്പരം ഇരുവരും കൈമാറി. ജർമ്മനിയുടെയും യുകെയുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിന് മുമ്പ് പ്രശസ്തമായ ലാൻഡ്‌മാർക്കുമായി ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തതും സന്ദർശനത്തിന്റെ മാറ്റ് കൂട്ടി.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ പോയ ചാൾസ് രാജാവിനെ ആരാധകർ പേപ്പർ ബർഗർ കിംഗ് കിരീടം നൽകി സ്വീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഔദ്യോഗിക വിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. രാജാവും രാജ്ഞിയും ജർമ്മനിയിൽ ഇറങ്ങിയപ്പോൾ, അവർ സഞ്ചരിച്ച ആർ എ എഫ് വോയേജർ വിമാനം ആദരസൂചകമായി ജർമ്മൻ യൂറോഫൈറ്റർ ജെറ്റുകളുടെ അകമ്പടി ഉണ്ടായിരുന്നു. രാജകീയ ദമ്പതികളുടെ സന്ദർശനത്തെ ലോകവും ഇരു രാജ്യങ്ങളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. നിർണായക പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരിക്കുകയാണ് എല്ലാവരും.