ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന്റെ അന്ന് സെപ്റ്റംബർ 19-ാം തീയതി ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നേദിവസം നിരവധി ആരോഗ്യ യൂണിറ്റുകൾ പ്രവർത്തിക്കില്ലന്ന റിപ്പോർട്ടുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് . രാജ്ഞി മരിച്ചു എന്നതിൽ അതീവ ദുഃഖം ഉണ്ടെങ്കിലും രോഗികളായ തങ്ങൾ ശാരീരികമായ വേദനയിൽ തുടരേണ്ടതായി വരുന്നത് ഒട്ടും ജനാധിപത്യപരമല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

രാജ്ഞിയുടെ ശവസംസ്കാരത്തിൻറെ അന്ന് അപ്പോയിൻമെന്റുകൾ റദ്ദാക്കിയതായി പല രോഗികൾക്കും അറിയിപ്പു കിട്ടിയിട്ടുണ്ട്. അപ്പോയിൻമെന്റുകൾ മാറ്റിവെച്ചാലും ഇല്ലെങ്കിലും രോഗികളുമായി ബന്ധപ്പെടണമെന്ന് ഹോസ്പിറ്റലുകൾക്ക് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചില ആശുപത്രികൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും പല ഹോസ്പിറ്റലുകളും അടിയന്തര അപ്പോയിൻമെന്റുകൾ ഉൾപ്പെടെ മാറ്റിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ തുറന്നാലും ഗതാഗത നിയന്ത്രണങ്ങളും സ്റ്റാഫിന്റെ ലഭ്യത മുതലായ കാര്യങ്ങളും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഏത് ബാങ്ക് അവധിക്കാലത്തേയും പോലെ അടിയന്തര പ്രാധാന്യമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ തങ്ങളുടെ ജീവനക്കാർ പ്രവർത്തിക്കുമെന്ന് എൻഎച്ച്എസ് വക്താവ് അറിയിച്ചു.