കീമോതെറാപ്പി മെഷീന്‍ വാങ്ങാനുള്ള പണമില്ലെന്ന് ആശുപത്രി അറിയിച്ചപ്പോള്‍ കുറഞ്ഞ വിലയില്‍ ഇകൊമേഴ്‌സ് സൈറ്റില്‍ നിന്ന് സ്വന്തമായി വാങ്ങി രോഗി. സ്റ്റീവ് ബ്രൂവര്‍ എന്ന 62കാരനാണ് 4300 പൗണ്ട് വിലയുള്ള മെഷീന്‍ വെറും 175 പൗണ്ടിന് ഇബേയില്‍ നിന്ന് വാങ്ങിയത്. 2014 മുതല്‍ വന്‍കുടല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സ തേടുന്നയാളാണ് സ്റ്റീവ് ബ്രൂവര്‍. പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ചികിത്സയ്ക്ക് ആവശ്യമായ ട്രിപ്പിള്‍ പമ്പ് മെഷിനുകള്‍ വാങ്ങിക്കാന്‍ ആശുപത്രിക്ക് കഴിയില്ലെന്ന് ഇയാളെ അറിയിച്ചതോടെയാണ് സ്വന്തമായി ഒരെണ്ണം വാങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്.

എന്റെ ആദ്യ കീമോയുടെ സമയത്ത് ട്രിപ്പിള്‍ പമ്പ് ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് പറഞ്ഞിരുന്നു. സ്വന്തമായി ഉപകരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച ശേഷം ഈബേയിലെ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് 175 രൂപയ്ക്ക് അതു വാങ്ങിയതെന്ന് സ്റ്റീവ് പറയുന്നു. ട്രിപ്പിള്‍ പമ്പുകള്‍ ശരീരത്തിലേക്ക് വേഗത്തില്‍ മരുന്നുകള്‍ എത്താന്‍ സഹായിക്കുന്നവയാണ്. കീമോ ചെയ്യുമ്പോള്‍ ഓരോ തവണയും 30 മുതല്‍ 40 മിനിറ്റു വരെ സമയം കുറയ്ക്കാന്‍ ഇവയ്ക്ക് കഴിയും. പീറ്റര്‍ബറോ ആശുപത്രിയില്‍ സ്റ്റീവ് 25 ലധികം തവണ കീമോതെറാപ്പി ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ആശുപത്രിക്ക് 6 പമ്പുകള്‍ കൂടി സംഭാവന ചെയ്യാമെന്ന ലക്ഷ്യത്തോടെ സ്റ്റീവ് 900 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മെഷീനുകള്‍ സെക്കന്റ് ഹാന്‍ഡ് ആയതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മെഷീന്‍ നിര്‍മാതാക്കളായ ബാക്‌സ്റ്ററിനെ സമീപിച്ച് ഇവ റീ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യകള്‍ തേടാനൊരുങ്ങുകയാണ് സ്റ്റീവും ആശുപത്രിയിലെ കീമോ വിഭാഗം നഴ്‌സ് ആഞ്ചലോ ക്വെന്‍കയും.