കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (35)ആണ് മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് കൃഷ്ണ പ്രകാശ് . ഇന്ന് പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെയാണ് റിസ്വാന്റെ കാറിന് തീ പിടിച്ചത്. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാ​ഗം സംഭവത്തില്‍ മുഴുവനും കത്തി നശിച്ചു.

വയനാട് വൈത്തിരിയിലും മെയ് മാസം ഇത്തരമൊരു അപകടം നടന്നിരുന്നു. വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചത്. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.