പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു.  ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുറ്റിയാട്ടൂർ സ്വദേശി പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവർ കാറിന് തീ പിടിച്ച് വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിക്ക് നൂറു മീറ്റർ അകലെവെച്ചാണ് കാർ അഗ്നിക്കിരയായത്.

അപകടസമയത്ത് കാറിലെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്ന കുട്ടികളടക്കം നാല് പേർ പരിക്കുകളോടെ രക്ഷപെട്ടു. മുൻ വശത്തെ ഡോറുകൾ ലോക്ക് ആയതിനെ തുടർന്ന് മുൻസീറ്റിലിരുന്ന റീഷയ്ക്കും,പ്രജിത്തിനും ഡോർ തുറന്ന് പുറത്ത് കടക്കാൻ സാധിച്ചില്ല. പെട്ടെന്ന് തീ പടർന്നത് കൊണ്ട് ഓടിയെത്തിയ നാട്ടുകാർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

കാർ ഓടിച്ചിരുന്ന പ്രജിത്തിന്റെ കാലിലാണ് തീ ആദ്യം പടർന്നത്. ഇത് കണ്ടപ്പോൾ പ്രജിത്ത് തന്നെയാണ് പുറകിലുള്ള ഡോർ തുറന്ന് കൊടുത്തത്. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും കാർ തീ വിഴുങ്ങിയിരുന്നു. അതേസമയം കാറിൽ സ്ഥാപിച്ച റിവേഴ്‌സ് ക്യാമറയുടെ അനുബന്ധ ഉപകരണത്തിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.