ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രായമായവരെയും ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരെയും ശ്രുശൂഷിക്കുന്ന കെയർ സ്റ്റാഫുകളുടെ കുറവ് ആശുപത്രികളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന പ്രായമായ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിന് ഒരു കാരണം കെയർ സ്റ്റാഫുകളുടെ എണ്ണത്തിലുള്ള കുറവുമൂലമാണെന്നും എൻഎച്ച്എസ് അധികൃതർ പറഞ്ഞു. അധിക ധനസഹായവും റിക്രൂട്ട്മെന്റ് ഡ്രൈവുകളും കെയർ സ്റ്റാഫുകളുടെ കുറവിനെ നികത്താൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. പകർച്ചവ്യാധിയുടെ മുമ്പുള്ളതിനേക്കാൾ ഒഴിവുകളാണ് ഇപ്പോൾ ആരോഗ്യ മേഖലയിൽ ഉള്ളതെന്ന് സൂചിപ്പിക്കുന്ന വിവിധ പഠന റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും അവരെ ആ ജോലിയിൽ നിലനിർത്തുന്നതിലും കെയർ കമ്പനികൾ പരാജയപ്പെടുന്നതായിട്ടും ആരോപണം ഉണ്ട്.

ഇംഗ്ലണ്ടിലെ ഏകദേശം 1.54 ദശലക്ഷം കെയർ വർക്കർമാരെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൻെറ ഫലമായാണ് ആനുവൽ സ്‌കിൽസ് ഫോർ കെയർ വർക്ക് ഫോഴ്‌സ്‌ ഈ റിപ്പോർട്ട് തയാറാക്കിയത്. പകർച്ചവ്യാധിയുടെ മുൻപ് ഏകദേശം 8% ഒഴിവുകളാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്, എന്നാൽ ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ അനുസരിച്ച് ആരോഗ്യ മേഖലയിലുള്ള ഒഴിവുകൾ ഏകദേശം 8.2% ആയി ഉയർന്നിരിക്കുകയാണ്. അതായത് ഏകദേശം 100,000 തസ്തികളിൽ ജീവനക്കാരുടെ കുറവുണ്ടെന്ന് സ്കിൽസ് ഫോർ കെയർ ചൂണ്ടിക്കാട്ടി. ഇതുമൂലം രോഗികൾ കൂടുതൽനേരം ആശുപത്രിയിൽ തങ്ങാൻ നിർബന്ധിതരാകുന്നു. ഇത് എൻഎച്ച്എസിൻെറ മേലുള്ള സമ്മർദ്ദം കൂട്ടുന്നതായി അധികൃതർ വ്യക്തമാക്കി.വൈകുന്ന ഡിസ് ചാർജുകൾ ഇപ്പോൾ കോവിഡിനേക്കാൾ ഗുരുതമായ പ്രശ്നമായി വരികയാണെന്നും ആശുപത്രി അധിയകൃതർ പറഞ്ഞു. രോഗികൾ ആശുപത്രി വിടാൻ താമസിക്കുന്നത് ചികിത്സ വേണ്ട മറ്റുള്ളവരുടെ അവസരത്തെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് ജീവനക്കാർ പറഞ്ഞു. നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളും മറ്റു മേഖലകളിലുള്ള ഉയർന്ന ശമ്പളവുമാണ് ജീവനക്കാരുടെ കുറവിന് കാരണമെന്ന് കെയർ കമ്പനികൾ പറയുന്നു.