തൃശൂർ: പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം വിറ്റ സംഭവത്തിൽ മണ്ണുത്തിയിലെ ബാറുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ബാറുകൾക്ക് അവധിയായതിനാൽ തിങ്കളാഴ്ച രാത്രി വൻ തിരക്കിനിടെയായിരുന്നു വിൽപന. അർധരാത്രിയോടെ മർദനപരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ 17 വയസുകാരന്റെ തിരിച്ചറിയൽ രേഖ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സുഹൃത്തിനൊപ്പമെത്തി മദ്യം കഴിക്കുന്നതിനിടെ തർക്കമുണ്ടായെന്നും ബാർ ജീവനക്കാർ മർദിച്ചെന്നും യുവാവ് പൊലീസിനോട് പരാതിപ്പെട്ടു. തിരിച്ചറിയൽ രേഖയിൽ പ്രായം 17 ആണെന്ന് കണ്ടെത്തിയ പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് മദ്യം വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണെന്നും പൊലീസ് വ്യക്തമാക്കി.
യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മദ്യം വിറ്റ ബാറുടമയ്ക്കെതിരെയും മർദനവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ബാറുടമയ്ക്ക് 50,000 രൂപ വരെ പിഴ ചുമത്താനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മണ്ണുത്തി കൊഴുക്കുള്ളി സ്വദേശികളായ ഗണുവിനെയും ജിത്തുവിനെയും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.











Leave a Reply