Australia

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ സ്‌കുപ്സ്‌കി-ക്രാവ്ചിക് സഖ്യത്തെ തോല്‍പിച്ചാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 7-6(5), 6-7(5), 10-6.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയന്‍-സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയില്‍ നിന്ന് വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ ജോഡി ചൊവ്വാഴ്ച സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്.ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണ്‍ തന്റെ വിരമിക്കല്‍ ടൂര്‍ണമെന്റാണെന്ന് മുന്‍പേ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാന്‍സ്ലാം ചാംപ്യന്‍ഷിപ്പാണിത്.

 

മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക മര്‍ദ്ദനം. ഈ മാസം 10ന് ആണ് സംഭവം.

നൂസാ കാര്‍ പാര്‍ക്കില്‍വെച്ച് നടന്ന വാക്‌പോര് ഒടുവില്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ടുഡേ ഷോ ഹോസ്റ്റ് കാള്‍ സ്റ്റെഫാനോവിച്ചും ജേഡിന്റെ സഹോദരി ജാസ്മിനും ഈ സമയം ജേഡ് യാര്‍ബോക്കിന് ഒപ്പമുണ്ടായിരുന്നു.

മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്‌സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് വാക്‌പോര് അടിയിലേക്ക് തിരിഞ്ഞത്. പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വഴക്കിനും തുടര്‍ന്നുള്ള കയ്യാങ്കളിക്കും പിന്നാലെ കാലില്‍ പരിക്കേറ്റ് മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തകര്‍ന്നുപോയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.

ഓസ്‌ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത വിജയ നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്.

 

പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള തീരുമാനവുമായി ജസീന്ത ആര്‍ഡന്‍. വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത വ്യക്തമാക്കി. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. ‘സമയമായി’ എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്.

”ഞാന്‍ ഇറങ്ങുകയാണ്. കാരണം അത്തരമൊരു പദവിക്കൊപ്പം ഉത്തരവാദിത്തവുമുണ്ട്. എപ്പോഴാണ് നയിക്കാൻ അനുയോജ്യനായ വ്യക്തിയെന്നും അല്ലാത്തതെന്നും അറിയാനുള്ള ഉത്തരവാദിത്തം.ഈ ജോലി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്നാല്‍ അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് ഇനി സാധിക്കില്ല,” ജസീന്ത കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 7നാണ് ജസീന്തയുടെ കാലാവധി അവസാനിക്കുന്നതെങ്കിലും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് വരെ അവർ എംപിയായി തുടരും.

“ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്, “വേനൽ അവധിക്കാലത്ത് തനിക്ക് ഈ റോളില്‍ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും അങ്ങനെ സാധിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡന്‍ വ്യക്തമാക്കി. “എന്‍റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇത്. എന്നാൽ വെല്ലുവിളികളും ഉണ്ടായിട്ടുണ്ട് . പാർപ്പിടം, കുട്ടികളുടെ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പ്രകൃതി ദുരന്തം, കോവിഡ് മഹാമാരി,സാമ്പത്തിക പ്രതിസന്ധി എന്നിവയെ നേരിടേണ്ടി വന്നു,” ജസീന്ത പറഞ്ഞു.

ന്യൂസിലാന്‍റുകാര്‍ തന്‍റെ നേതൃത്വം ഓർക്കാൻ എങ്ങനെ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, എപ്പോഴും ദയ കാണിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലാണെന്നായിരുന്നു ജസീന്തയുടെ മറുപടി. 2017ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രതിസന്ധികളില്‍ ജസീന്ത മുന്നില്‍ നിന്നും ന്യൂസിലാന്‍റിനെ നയിച്ചു.

രണ്ടു തവണയാണ് ജസീന്ത ന്യൂസിലാന്‍റ് പ്രധാനമന്ത്രിയായത്. ജസീന്തയുടെ പാര്‍ട്ടി രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു.

പ്രതിപക്ഷനേതാവിനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കെതിരെ ജനരോഷം. സഭയില്‍ ഡേവിഡ് സിമോറിനെതിരെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ മോശം വാക്കുകള്‍ പ്രയോഗിച്ചത്. സഭയില്‍ അടുത്തിരുന്ന വ്യക്തിയോട് രഹസ്യമായി പറഞ്ഞവാക്കുകുകള്‍ ഓണായിരുന്ന മൈക്കിലൂടെ എല്ലാവരിലേക്കും എത്തുകയായിരുന്നു. സഭയിലെ വാക്കുകള്‍ മുഴങ്ങി കേട്ടതിന് പിന്നാലെ ജസിന്ത മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ ജനരോക്ഷം രൂക്ഷമായി. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും ജസിന്ത തെറ്റ് ഏറ്റുപറഞ്ഞു.

പ്രതിപക്ഷത്തെ ചെറുപാര്‍ട്ടിയായ ആക്ടിന്റെ നേതാവ് ഡേവിഡ് സിമോറിനെയാണ് സഭയിലെ ചോദ്യോത്തര വേളയില്‍ ജസിന്ത അസഭ്യം പറഞ്ഞത്. ഭരണത്തിലെ പിഴവുകള്‍ എന്നെങ്കിലും ഏറ്റു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച സിമോറിന് മറുപടി നല്‍കിയ ശേഷം, അടുത്തിരുന്ന ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബട്‌സനോടായി ശബ്ദം താഴ്ത്തി മോശം പരാമര്‍ശം നടത്തുമ്പോള്‍ മൈക്ക് പ്രവര്‍ത്തിക്കുണ്ടെന്ന കാര്യം ജസിന്ത ശ്രദ്ധിച്ചില്ല.

മവോരി ആദിവാസി വേരുകളുള്ള സിമോറിനെ ആദിവാസിക്ഷേമ മന്ത്രി വില്ലി ജാക്‌സന്‍ ഏതാനും മാസം മുന്‍പു പരിഹസിച്ചതും വിവാദമായിരുന്നു. പ്രധാനമന്ത്രി ജസിന്ത ആര്‍ഡേസണ്‍ അടുത്തിടെ നിരവധി വിവാദങ്ങളിലാണ് പെടുന്നത്. ഇത് അവരുടെ ജനപ്രതീതി ഇടിയുന്നതിനും കാരണമായിട്ടുണ്ട്.

ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു.മെലെനി എന്ന പട്ടണത്തിലുള്ള ഗാർഡനർ ഫോൾസ് എന്ന സ്ഥലത്ത് അവധി ആഘോഷക്കുന്നതിനിടെയാണ് 24 വയസുകാരനായ എബിൻ ഫിലിപ്പിന്റെ മരണം.

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്ന എബിൻ ഫിലിപ്പ് വെള്ളച്ചാട്ടത്തിൽപ്പെടുകയായിരുന്നുവെന്ന് സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡണ്ട് സെബാസ്റ്റ്യൻ സജീഷ്  പറഞ്ഞു.

വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊർന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീൻസ്ലാൻറ് പോലീസ്  വ്യക്തമാക്കി.

നവംബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗാർഡനർ ഫോൾസിൽ ഒരാളെ കാണാതായി എന്ന വിവരം SESന് ലഭിച്ചതായി പോലീസ് പറഞ്ഞു.പോലീസ് ഡൈവ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതശരീരം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിനെന്ന് റിപ്പോർട്ട് .ഓസ്‌ട്രേലിയയിൽ നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള മുങ്ങിമരണങ്ങൾ കൂടുന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളുമുണ്ട്.

ഓസ്‌ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്.ഇതിൽ പല മലയാളി രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

2021 മാർച്ചിൽ പെർത്തിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു.മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി കൂട്ടായ്‌മ.

ബ്രിസ്‌ബൈനിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന എബിൻ.സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ രാജ്യാന്തര വിദ്യാർത്ഥി പ്രതിനിധി കൂടിയായിരുന്നു എബിൻ.ഇന്ത്യയിലേക്ക് മൃതശരീരം എത്തിക്കാനുള്ള നടപടികൾ വൈകാതെ തുടങ്ങുമെന്നും സൺഷൈൻ കോസ്റ്റിലെ മലയാളി കൂട്ടായ്‌മ വ്യക്തമാക്കി.

കേരളത്തിൽ മുവാറ്റുപുഴ സ്വദേശിയാണ് മരിച്ച എബിൻ ഫിലിപ്പ്.

ആസ്ട്രേലിയയിലെ ബോണ്ടി കടൽത്തീരത്ത് ഇന്ന് ആയിരങ്ങൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പൂർണനഗ്നരായി ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റ് സ്പെൻസർ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവർ നഗ്നരായത്. ഈ ഫോട്ടോഷൂട്ടിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയിൽ സാധാരണമായ മെലനോമ എന്ന സ്കിൻ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷൻമാരുമായി 2500ഓളം പേർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു.

സ്പെൻസർ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇൻസ്റ്റലേഷൻ. ഈ വർഷം ആസ്ട്രേലിയയിൽ 17756 പുതിയ ചർമ്മ കാൻസർ കേസുകൾ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാർ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

വമ്പൻ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുക്കുന്നതിൽ പ്രശസ്തനാണ് ട്യൂണിക്. 2010ൽ സിഡ്‌നി ഓപ്പറ ഹൗസിൽ 5200 ഓസ്ട്രേലിയക്കാർ നഗ്നരായി പങ്കെടുത്ത ഫോട്ടോഷൂട്ടാണ് ട്യൂണിക്ക് ഒടുവിൽ സംവിധാനം ചെയ്തത്.

 

 

 

View this post on Instagram

 

A post shared by Spencer Tunick (@spencertunick)

ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയയിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ്‌ താരത്തിനെതിരെ ലൈംഗിക പീഡന പരാതിയും അറസ്റ്റും, ശ്രീലങ്കൻ താരം ധനുഷ്ക്ക ഗുണതിലകയെ ആണ് സിഡ്നി പോലീസ് അറസ്റ്റ് ചെയ്തത്, ഒരു യുവതി നൽകിയ പരാതിയിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട് -ശ്രീലങ്ക മത്സരത്തിന് തൊട്ട് പിന്നാലെ ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്, ശ്രീലങ്കയ്ക്ക് വേണ്ടി 47 ഏകദിനങ്ങളും 46 ട്വന്റി-20 മത്സരങ്ങളും, 8 ടെസ്റ്റ്‌ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 31 കാരനായ ധനുഷ്ക്ക ഗുണതിലക.

പരിക്ക് കാരണം ലോകകപ്പിലെ പല മത്സരങ്ങളിലും ഗുണതിലകയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല, ഗുണതിലകയ്ക്ക് പകരം ടീമിൽ മറ്റൊരു താരത്തെ എടുത്തെങ്കിലും താരം ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു, ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 കാരിയാണ് താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്, ഇതിനിടെ ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങി, ലോകകപ്പിലെ തോൽവിയും പിന്നാലെ ടീം അംഗത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും അറസ്റ്റും ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡിന് തലവേദന ആയിരിക്കുകയാണ്.

ഓസ്ട്രേലിയയിൽ നിന്ന് കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ബില്യൺ ഓസ്‌ട്രേലിയൻ ഡ‌ോളർ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യാക്കാരനായ രാജ്‌വേന്ദ്രർ സിംഗാണ് കുറ്റവാളി. 2018ൽ ആണ് സംഭവം. ബീച്ചിൽ സവാരിക്കിറങ്ങിയ 24കാരിയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇന്നിസ്‌ഫാളിൽ നഴ്സായി ജോലി ചെയ്‌തിരുന്ന രാജ്‌വീന്ദർ കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. ക്വീൻസ്‌ലാൻഡ് പൊലീസാണ് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് റെക്കോഡ് തുക പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ളവർ തന്നെ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് പറയുന്നു.കൊലപാതകം നടന്നത് ഒക്‌ടോബർ 21നാണ്. പിറ്റേദിവസം തന്നെ രാജ്‌വേന്ദ്രർ സിഡ്‌നിയിൽ എത്തുകയും, തുടർന്ന് ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു. ഇയാൾ ഇന്ത്യയിലേക്കാണ് കടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസിലാന്‍റിന്‍റെ പിറ്റ് ദ്വീപിന്‍റെ തീരത്ത് 240 തിമിംഗലങ്ങളുടെ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും കരയ്ക്കടിഞ്ഞ ശേഷം സ്വാഭാവികമായി ചാവുകയായിരുന്നു. ചെറിയ ജീവന്‍ ഉണ്ടായിരുന്ന തിമിംഗലങ്ങളെ അധികൃതര്‍ ദയാവധം നടത്തിയതായി തീരദേശ സംരക്ഷണ വകുപ്പ് അറിയിച്ചു. 100-ൽ താഴെ ആളുകൾ താമസിക്കുന്ന പിറ്റ് ദ്വീപില്‍ പലതരത്തിലുള്ള സാമൂഹ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാലും, അവശനിലയിലായ തിമിംഗലങ്ങളെ വീണ്ടും കടലിലേക്ക് വിട്ടാല്‍ സ്രാവുകൾ തിന്നുമെന്ന ഭീഷണിയും ഉള്ളതിനാലാണ് ദയാവധം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

“ഈ തീരുമാനം എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നതായിരുന്നില്ല, എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ആ ജീവികളോട് ദയ കാണിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ദയാവധത്തിന് മുതിർന്നത്, മനുഷ്യർക്കും തിമിംഗലങ്ങൾക്കും സ്രാവ് ആക്രമണ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് തിമിംഗലങ്ങളെ വീണ്ടും കടലില്‍ വിടുന്നത് ശരിയായ തീരുമാനം അല്ല’ – മറൈൻ സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉപദേഷ്ടാവ് ഡേവ് ലൻഡ്‌ക്വിസ്റ്റ് ഇതിനെക്കുറിച്ച് റോയിട്ടേഴ്സിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 840 കിലോമീറ്റർ അകലെയുള്ള ചാതം ദ്വീപുകളുടെ ദ്വീപസമൂഹത്തിലാണ് തിമിംഗലങ്ങള്‍ അടിഞ്ഞത്. ഏറ്റവും കുറഞ്ഞ മനുഷ്യസാന്നിധ്യമുള്ള പിറ്റ് ദ്വീപും ചാത്തം ദ്വീപും ഉൾപ്പെടുന്നതാണ് ഈ ദ്വീപസമൂഹം. അതേ സമയം തിമിംഗലങ്ങള്‍ തീരത്ത് അടിയുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇതുവരെ മറൈൻ ബയോളജിസ്റ്റുകൾക്ക് സാധിച്ചിട്ടില്ല.

മറൈൻ ബയോളജിസ്റ്റുകൾ ഇതുവരെ ഡീകോഡ് ചെയ്തിട്ടില്ലാത്ത മറൈൻ സയൻസിലെ ഏറ്റവും നിഗൂഢമായ സംഭവങ്ങളിലൊന്നാണ് തിമിംഗലങ്ങള്‍ തീരത്ത് അടിയുന്നത്. കോളനികളായി വസിക്കുന്നതാണ് തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ജീവിത രീതി, അവ കൂട്ടമായി സഞ്ചരിക്കുന്നു, പലപ്പോഴും ഒരെണ്ണമാകും കാര്യങ്ങൾ നിയന്ത്രിക്കുക, ബാക്കിയുള്ളവയെല്ലാം ഈ തിമിംഗലത്തെ പിന്തുടരുകയാകും ചെയ്യുക. അങ്ങനെയുള്ളപ്പോൾ നിയന്ത്രണം നിർവ്വഹിക്കുന്ന തിമിംഗലത്തിന് പരിക്കോ മറ്റോ പറ്റി അത് തീരത്ത് അടിയുമ്പോള്‍ മറ്റുള്ളവയും ഒന്നിച്ച് തീരത്ത് അടിയുന്നതാകാം എന്നതാണ് സംഭവത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു അനുമാനം.

ഇപ്പോള്‍ തീരത്ത് അടിഞ്ഞിരിക്കുന്നത് പൈലറ്റ് തിമിംഗലങ്ങളാണ്. ഇവ ഇരയെ കണ്ടെത്താനും, സഞ്ചാരത്തിനും സോണാർ ഉപയോഗിക്കും. അതിനാല്‍ വൈദ്യുതകാന്തിക മണ്ഡലത്തിലെ മാറ്റങ്ങൾ ഇവയെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കാം. അങ്ങനെയും ഇവ തീരത്ത് അടിയാൻ സാധ്യതയുണ്ട്.

ദ്വീപിനടുത്തെ കടൽത്തീരങ്ങളുടെ വേലിയേറ്റത്തിന്‍റെ തോതും ചിലപ്പോൾ കാരണമായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ തിമിംഗലങ്ങളോ ഡോൾഫിനുകളോ വെള്ളത്തിൽ നിന്നും തീരത്തേക്ക് തള്ളപ്പെടുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ ഈ മൂന്ന് കാരണങ്ങളില്‍ ഏതാണ് യഥാര്‍ത്ഥ കാരണം എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

അതേ സമയം ഇത്തരത്തില്‍ തീരത്ത് അടിഞ്ഞ തിമിംഗലങ്ങളുടെ ഭക്ഷണ രീതി പരിശോധിച്ചതില്‍ തീരത്തിനോട് അടുത്തു കാണുന്ന കണവകളാണ് ഇവ കൂടുതലായി കഴിച്ചത് എന്നും അതിനെ തിന്നാന്‍ തീരത്തോട് അടുക്കുമ്പോള്‍ ഇവ തീരത്ത് അടിയുന്നതാകാം എന്നുമാണ് 2019 ലെ ഒരു പഠനം പറയുന്നത്.

ഒക്ടോബറിലെ ഇതുവരെ 400-ലധികം പൈലറ്റ് തിമിംഗലങ്ങൾ തീരത്ത് അടിഞ്ഞ് കൊല്ലപ്പെട്ടപ്പോൾ, സമാനമായ ഒരു സംഭവം ആഴ്ചകൾക്ക് മുമ്പ് സെപ്റ്റംബറിൽ ഓസ്‌ട്രേലിയയിലെ ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്ത് നടന്നിരുന്നു. അന്ന് 230 തിമിംഗലങ്ങൾ ഇത്തരത്തില്‍ ചത്തിരുന്നു. നേരത്തെ, മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിൽ ടാസ്മാനിയ സംസ്ഥാനത്തിന്‍റെ ഭാഗമായ കിംഗ് ഐലൻഡിൽ 14 പൈലറ്റ് തിമിംഗലങ്ങൾ ചത്തതായി കണ്ടെത്തിയിരുന്നു.

മദ്യം മോഷ്ടിച്ചെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചതിന് മലയാളി ഡോക്ടറോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പൊലീസ്. തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്‍ പൊങ്ങണംപറമ്പിലാണ് രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയത്. 2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഡോക്ടറോട് പരസ്യമായി മാപ്പ് പറഞ്ഞത്.ഓസ്‌ട്രേലിയയിലെ വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറായ പ്രസന്നന്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയായിരുന്നു കടന്നു പോയത്.

2020 മെയ് 15നായിരുന്നു മദ്യഷോപ്പില്‍ നിന്ന് റം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് പ്രസന്നന്റെ ചിത്രം പേക്കന്‍ഹാം ലോക്കല്‍ പൊലീസ് ഫേസ്ബുക്കിലിടുന്നത്. മെയ് 16ന് പ്രസന്നന്റെ ഭാര്യ നിഷയുടെ സുഹൃത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പേക്കന്‍ഹാം സ്റ്റേഷനിലെത്തി മദ്യം വാങ്ങിയതിന്റെ ബില്ല് കാണിച്ചുവെങ്കിലും കുറ്റവാളിയോടെന്ന പോലെ മുന്‍വിധിയോടെയായിരുന്നു പൊലീസ് പെരുമാറിയത്. ഇതിനെതിരെ കേസ് നല്‍കിയെങ്കിലും കൊവിഡ് കാരണം രണ്ടു വര്‍ഷത്തോളം കേസ് നീണ്ടുപോയുകയായിരുന്നു.

പ്രസന്നനും നിഷയും കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതിനായി റം വാങ്ങാനാന്‍ മദ്യ ഷോപ്പില്‍ പോയിരുന്നു. പണം നല്‍കി റെസീപ്റ്റ് വാങ്ങിയ ശേഷം വില ഉറപ്പിക്കുന്നതിനായി ഒരു തവണ കൂടി ഷോപ്പിലേക്ക് ചെന്നു. വില കൃത്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ റമ്മുമായി കാറില്‍ കയറിപ്പോയി. എന്നാല്‍ പണം നല്‍കാതെ പോയെന്ന് തെറ്റിദ്ധരിച്ച ഷോപ്പ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രസന്നന്‍ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന സിസിടിവി ദൃശ്യം പങ്കുവച്ച് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. മദ്യ ഷോപ്പില്‍ മോഷണം നടന്നെന്നും ചിത്രത്തില്‍ കാണുന്നയാളെ കണ്ടു കിട്ടുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

‘കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇനി ഞങ്ങള്‍ കാശടിച്ചില്ലേ എന്ന് ഒരുവേള ഭയപ്പെട്ടു എന്നാല്‍ കാറില്‍ നിന്ന് ബില്ല് കിട്ടിയതോടെയാണ് ആശ്വാസമായത്. പൊലീസ്‌നെ സമീപിച്ചപ്പോള്‍ അവര്‍ക്ക് ബില്ല് നോക്കി ഷോപ്പില്‍ വിളിച്ച് ക്രോസ് ചെക്ക് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ആ പ്രത്യേക പോലീസുദ്യോഗസ്ഥര്‍ മുന്‍വിധി, ധാര്‍ഷ്ട്യം, വംശീയത എന്നിവ മൂലമൊക്കെയാവാം കുറ്റക്കാരന്‍ എന്ന തീര്‍പ്പിലെത്തിയപോലെ പെരുമാറിയത്. കുറ്റവാളിയോടെന്ന പോലെ പോലീസ് വാനിലിരുത്തിയാണ് കൊണ്ടുപോയത് മാത്രവുമല്ല അവരീ കേസിനെ തെറ്റായ ദിശയില്‍ കൈകാര്യം ചെയ്തു എന്നതാണ് നിയമ നടപടിക്കൊരുങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. റെസീപ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ അത് ചോദിച്ചില്ല’, ഡോക്ടര്‍ പ്രസന്നന്‍ പറയുന്നു.

‘ഗൂഗിള്‍ പേ വഴിയാണ് കാശടച്ചത്. അതിന്റെ രേഖയുണ്ടായിരുന്നു. പക്ഷെ ബില്ലിൽ കൃത്യമായ ഐറ്റം, നമ്പര്‍ എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി. മാത്രവുമല്ല എത്രകാശ് ചിലവായാലും ഒരു കാരണവുമില്ലാതെ പൊതുവിടത്തില്‍ അപമാനിതനായതിനും മനുഷ്യാവകാശ ലംഘനം നടത്തിയതിനും പോരാടണമെന്നുറച്ചിരുന്നു’, പ്രസന്നന്‍ കൂട്ടിച്ചേര്‍ത്തു.

റെസീപ്റ്റുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നത്തിലാണ് പൊലീസിന്റെ മുന്‍വിധി മൂലം പ്രസന്നനും കുടുംബത്തിനും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഒരു ദിവസം വോകിയാണ് ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനിടയില്‍ത്തന്നെ ധാരാളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പോസ്‌റിന് താഴെ അപമാനകരമായ കമന്റുകളും നിറഞ്ഞിരുന്നു.മാനസിക സംഘര്‍ഷമേറിയപ്പോള്‍ സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും പ്രസന്നന്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ ഡോക്ടര്‍ രജിസ്ട്രേഷന്‍ എല്ലാ വര്‍ഷവും റിവ്യു ചെയ്യണം. പൊതു സമൂഹത്തില്‍ നിന്ന് ഡോക്ടറെ കുറിച്ച് മോശമായ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായാല്‍ അത് പബ്ലിഷ് ചെയ്യും. ഡോക്ടറുടെ ചരിത്രം രോഗി അറിയണമെന്ന യുക്തിയില്‍ നിന്നാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസന്നനെയും കുടുംബത്തെയും കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്. ഒബ്രിയന്‍ ക്രിമിനല്‍ ആന്റ് സിവില്‍ സോളിസിറ്റെഴ്‌സിലെ സ്റ്റിവാര്‍ട്ട് ഓകോണല്‍ ആയിരുന്നു പ്രസന്നന്റെ അഭിഭാഷകന്‍.

RECENT POSTS
Copyright © . All rights reserved