മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക മര്‍ദ്ദനം. ഈ മാസം 10ന് ആണ് സംഭവം.

നൂസാ കാര്‍ പാര്‍ക്കില്‍വെച്ച് നടന്ന വാക്‌പോര് ഒടുവില്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ടുഡേ ഷോ ഹോസ്റ്റ് കാള്‍ സ്റ്റെഫാനോവിച്ചും ജേഡിന്റെ സഹോദരി ജാസ്മിനും ഈ സമയം ജേഡ് യാര്‍ബോക്കിന് ഒപ്പമുണ്ടായിരുന്നു.

മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്‌സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് വാക്‌പോര് അടിയിലേക്ക് തിരിഞ്ഞത്. പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വഴക്കിനും തുടര്‍ന്നുള്ള കയ്യാങ്കളിക്കും പിന്നാലെ കാലില്‍ പരിക്കേറ്റ് മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തകര്‍ന്നുപോയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.

ഓസ്‌ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത വിജയ നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്.