ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് : ബിറ്റ് കോയിൻ ഓഫ് അമേരിക്കയുടെ ക്രിപ്റ്റോകറൻസി എ ടി എമ്മുകളിൽ എതീറിയം കൂടി ഉൾപ്പെടുത്താൻ തീരുമാനം. എതീറിയത്തിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി കണക്കിലെടുത്താണ് പുതിയ തീരുമാനം. നിലവിൽ ബിറ്റ് കോയിൻ ഓഫ് അമേരിക്കയ്ക്ക് 31 സ്റ്റേറ്റുകളിലായി ഏകദേശം 1300 ഓളം ക്രിപ്റ്റോകറൻസി എ ടി എമ്മുകളാണ് ഉള്ളത്. എ ടിഎം മെഷീനുകളോടൊപ്പം തന്നെ ഓൺലൈനായും ബിറ്റ് കോയിൻ ഓഫ് അമേരിക്ക തങ്ങളുടെ സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. ഇത്തരം എ ടിഎമ്മുകളിൽ നിന്നും ഉപഭോക്താക്കൾക്ക് പണം ഉപയോഗിച്ചോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ബിറ്റ് കോയിൻ സ്വന്തമാക്കാവുന്നതാണ്. ഈ വർഷം തുടക്കത്തിൽ തങ്ങളുടെ കിയോസ്ക് മെഷീനുകളിൽ കൂടുതൽ പുതുമ ബിറ്റ് കോയിൻ ഓഫ് അമേരിക്ക വരുത്തിയിരുന്നു. ഇതിൽ പ്രകാരം മൂന്നു തരത്തിലുള്ള ഉപയോഗമാണ് ഒരു ബിറ്റ് കോയിൻ മെഷീൻ കൊണ്ട് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സാധാരണ രീതിയിലുള്ള എ ടിഎം സേവനങ്ങൾക്കു പുറമേ, പണം ഉപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുവാനും , ക്രിപ്റ്റോ കറൻസി വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം കൈപ്പറ്റാൻ ഇത്തരം മെഷീനുകളിലൂടെ സാധിക്കും.

വളരെ പ്രശംസനീയമായ സേവനങ്ങളാണ് നിലവിൽ ബിറ്റ് കോയിൻ ഓഫ് അമേരിക്ക ജനങ്ങളിൽ എത്തിക്കുന്നത്. ഇത്തരത്തിൽ എതീറിയം കൂടി ക്രിപ്റ്റോ കറൻസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് കൂടുതൽ ഉപകാരപ്രദമാകുമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ നടത്തുന്നത്. കൂടുതൽ പുതിയ മാറ്റങ്ങളാണ് ക്രിപ്റ്റോ കറൻസിയുടെ മേഖലയിൽ നടന്നുവരുന്നത് . ഇത് കൂടുതൽ ആളുകളെ ഇവയിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലുലു ചെയർമാൻ എം.എ. യൂസുഫലി. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ലഖ്നോ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ് ഈ മേഖലയിൽ നടത്തിയത്.
കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസുഫലി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽമുടക്കാൻ തയാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാറിെൻറ പുതിയ നയമാണ്. ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. കശ്മീരിൽനിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കും. കശ്മീർ ഉൽപന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്.
ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപർ മാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനു ചർച്ചകൾ നടക്കുന്നുവെന്നും എം.എ യൂസുഫലി വ്യക്തമാക്കി. രാജ്യത്തിെൻറ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ് നടത്തുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം അവസാനത്തോടെ, കുറഞ്ഞത് അഞ്ച് രാജ്യങ്ങളെങ്കിലും ബിറ്റ് കോയിനെ നിയമപരമായി അംഗീകരിക്കുമെന്ന് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിറ്റ് മെക്സ് സിഇഒ അലക്സ് ഹോപ്റ്റ്നർ. ബിറ്റ് കോയിൻ സ്വീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ക്രിപ്റ്റോ അംഗീകരിക്കുന്നതിലൂടെ അതിന്റെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഈ പ്രവചനത്തിന് മൂന്ന് പ്രധാന കാരണങ്ങൾ ഉണ്ടെന്നും ഹോപ്റ്റ്നർ കൂട്ടിച്ചേർത്തു. പണമയക്കൽ, നാണയപെരുപ്പം, രാഷ്ട്രീയം എന്നിവയാണ് അത്.

എൽ സാൽവഡോറിന്റെ ജിഡിപിയുടെ 23 ശതമാനവും 2020 ൽ പണമയക്കലിലൂടെ ആയിരുന്നു. രണ്ടാമത്തെ ഘടകം പണപ്പെരുപ്പമാണ്. വികസിത രാജ്യങ്ങളുടെ പണപ്പെരുപ്പം ഈ വർഷം 2.4 ശതമാനവും വികസ്വര രാജ്യങ്ങളുടേത് 5.4 ശതമാനവും ആയിരിക്കുമെന്ന് ഇന്റർനാഷണൽ മോണറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചു. തുർക്കിയിൽ ഈ വർഷം പണപ്പെരുപ്പം 15% ത്തിൽ കൂടുതൽ ഉയർന്നപ്പോൾ, ക്രിപ്റ്റോ ഏറ്റെടുക്കൽ വർദ്ധിച്ചിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ക്രിപ്റ്റോ ഉപയോഗിക്കുന്നത് പെട്ടെന്ന് നിരോധിച്ചുകൊണ്ട് തുർക്കി പ്രതികരിച്ചു. പണപ്പെരുപ്പം ഇപ്പോൾ 19.25% ആണ്.

മൂന്നാമത്തെ ഘടകം രാഷ്ട്രീയമാണ്. പല ഭരണാധികാരികളും വിവേകവുമുള്ളവരും പുരോഗമനവാദികളും ആണെന്ന് ഹോപ്റ്റ്നർ അഭിപ്രായപ്പെട്ടു. എൽ സാൽവഡോറിന് സമാനമായ പാതയിലൂടെ അടുത്ത വർഷം പല നേതാക്കളും സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളിൽ നിന്നുണ്ടാവുന്ന വീഴ്ചകൾ ക്രിപ്റ്റോയുടെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും ഹോപ്റ്റ്നർ പങ്കുവച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ചൈന ചെയ്തതുപോലെ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) പദ്ധതിയില്ലെന്ന് തുറന്ന് പറഞ്ഞ് ചെയർമാൻ ഗാരി ജെൻസ്ലർ. ക്രിപ്‌റ്റോകറൻസികൾ നിരോധിക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ഹൗസ് കമ്മിറ്റി ഫിനാൻഷ്യൽ സർവീസസ് മുമ്പാകെ നടന്ന ഒരു വിചാരണയ്ക്കിടെയാണ് ജെൻസ് ലർ ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായ ടെഡ് ബഡ് ആണ് ക്രിപ്‌റ്റോകറൻസി നിരോധനത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ജെൻസ് ലർ സൂചിപ്പിച്ചു.

ക്രിപ്റ്റോകറൻസി ട്രേഡിംഗിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈനയിലെ ബാങ്കുകളെയും പേയ്‍മെന്റ് സ്ഥാപനങ്ങളെയും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആഹ്വാനം ചെയ്തുകൊണ്ടുളള അറിയിപ്പ് മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. 2017 ൽ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തിലൂടെ ക്രിപ്‍റ്റോ എക്സ്ചേഞ്ചുകൾ ചൈനയിൽ നിന്ന് പുറന്തള്ളപ്പെട്ടു. ബിറ്റ് കോയിൻ വ്യാപാരത്തിനും ഖനനത്തിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അറിയിച്ചിരുന്നു.

എന്നാൽ തങ്ങളുടെ സമീപനം തികച്ചും വ്യത്യസ്തമാണെന്ന് ജെൻസ്ലർ വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനുള്ള നിയമങ്ങൾ, നികുതി പാലിക്കൽ തുടങ്ങിവ ക്രിപ്റ്റോയ്ക്കും ബാധകമാണ്. ഇത് ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല ട്രഷറി വകുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിപ്റ്റോയുടെ നിരോധനം കോൺഗ്രസിനെ ആശ്രയിച്ചിരിക്കും. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം നിരോധിക്കാനോ പരിമിതപ്പെടുത്താനോ ഉദ്ദേശ്യമില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും പറഞ്ഞിരുന്നു.
ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം.
2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ) ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.
ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), , എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തങ്ങളുടെ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ ആഗോള ക്ലയന്റുകൾക്ക് ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു എസ് ബാങ്ക്. രാജ്യത്ത് തന്നെ അഞ്ചാമത്തെ വലിയ റീട്ടെയിൽ ബാങ്കായ യു എസ് ബാങ്കിന്റെ ഇത്തരമൊരു പ്രഖ്യാപനം ഡിജിറ്റൽ കറൻസികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്നതിന് തെളിവാണ്. ന്യൂയോർക്ക് ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ( എൻ വൈ ഡി ഐ ജി ) യോട് ചേർന്നാണ് ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ക്യാഷ്, ലൈറ്റ് കോയിൻ എന്നിവയ്ക്ക് കസ്റ്റഡി സർവീസുകൾ നൽകുവാൻ യു എസ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതെർ പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾക്കും ഭാവിയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് യു എസ് ബാങ്ക് വെൽത്ത് മാനേജ്മെന്റ് & ഇൻവെസ്റ്മെന്റ് ഡിവിഷൻ സീനിയർ എക്സിക്യൂട്ടീവ് ഗുജ്ഞൻ കേഡിയ പറഞ്ഞു. ഇത്തരത്തിൽ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ നൽകുന്ന ആദ്യ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് യു എസ് ബാങ്ക്.

മറ്റു ബാങ്കുകളായ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ,സ്റ്റേറ്റ് സ്ട്രീറ്റ്, നോർത്തേൺ ട്രസ്റ്റ് തുടങ്ങിയവയും ഡിജിറ്റൽ അസറ്റുകളുടെ കസ്റ്റഡി സർവീസുകൾ ആരംഭിക്കാൻ പരിശ്രമിക്കുകയാണ്. ബിറ്റ് കോയിൻ ഈ ഈ വർഷം ഏപ്രിൽ മാസത്തിൽ എക്കാലത്തെയും ഉയർന്ന റേറ്റായ 64000 ഡോളറിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ വില ഇടിയുകയും ചെയ്തു. എന്നിരുന്നാൽ തന്നെയും നിരവധി പ്രതിസന്ധിഘട്ടങ്ങളെ ബിറ്റ് കോയിൻ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ കറൻസികളുടെ നിരോധിക്കാനുള്ള ചൈനയുടെ നീക്കം പോലും ബിറ്റ് കോയിന്റെ വില നിലവാരത്തെ അധികം ബാധിച്ചിട്ടില്ല.

പ്രൈവറ്റ് ഫണ്ടുകളുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർമാർക്കാണ് ഇപ്പോൾ കസ്റ്റഡി സർവീസുകൾ ലഭ്യമാകുക. ആവശ്യക്കാർ ഏറെ ആയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ബ്രിട്ടീഷ് കോടതിയിൽ പാപ്പരാണെന്ന് പ്രഖ്യാപിക്കാൻ ഹർജി നൽകിയ ഇന്ത്യൻ വ്യവസായി അനിൽ അംബാനിക്ക് ജഴ്‌സി ദ്വീപിലും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലും സൈപ്രസിലുമായി 18 കമ്പനികളെന്ന് പുറത്തുവന്ന ‘പൻഡോറ രേഖകൾ.’ 2007നും 2010നുമിടയിലാണ് അംബാനി ഈ കമ്പനികൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതിൽ ഏഴു കമ്പനികൾ വഴി 130 കോടി ഡോളർ (9659 കോടി രൂപ) കടമെടുക്കുകയും നിക്ഷേപിക്കുകയും ചെയ്തു. ജഴ്‌സിയിൽ എട്ടു കമ്പനികളും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിൽ ഏഴും സൈപ്രസിൽ മൂന്നും കമ്പനികളാണ് അംബാനിക്കുള്ളത്.
2020 ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ ഉടസ്ഥതയിലുള്ള മൂന്നു ബാങ്കുകളിലെ പണമിടപാട് സംബന്ധിച്ച് ലണ്ടൻ കോടതിയിൽ കേസ് നടന്നപ്പോൾ തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നും പാപ്പരാണെന്ന് പ്രഖ്യാപിക്കണമെന്നുമാണ് അംബാനി അവകാശപ്പെട്ടത്.
അംബാനിക്ക് വിദേശത്ത് കമ്പനികളുണ്ടാകാമെന്നും അതേക്കുറിച്ച് വെളിപ്പെടുത്താത്തതാകുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബാങ്കുകൾക്ക് 71.6 കോടി ഡോളർ നൽകാൻ മൂന്നുമാസത്തിനുശേഷം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, അംബാനി പണമടച്ചില്ല. വിദേശത്ത് സമ്പത്തില്ലെന്നും പറഞ്ഞു.
അന്താരാഷ്ട്ര മാധ്യമകൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) ഞായറാഴ്ച പുറത്തുവിട്ട ‘പൻഡോറ രേഖകളി’ലാണ് മുന്നൂറിലേറെ ഇന്ത്യക്കാരുടെ കോടിക്കണക്കിനു രൂപയുടെ രഹസ്യ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ സ്വന്തം രാജ്യത്ത് നികുതിവെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്.
റിലയൻസ്(അഡാഗ്) ചെയർമാൻ അനിൽ അംബാനി, ബാങ്ക് തട്ടിപ്പു നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി നീരവ് മോദി, ഔഷധനിർമാണ കമ്പനിയായ ബയോകോണിന്റെ പ്രൊമോട്ടർ കിരൺ മജുംദാർ ഷായുടെ ഭർത്താവ്, ക്രിക്കറ്റ്താരം സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേഹ്ത്ത, ബോളിവുഡ് നടൻ ജാക്കി ഷിറോഫിന്റെ ഭാര്യാമാതാവ് അയേഷ, കോർപ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ തുടങ്ങിയവരുടെ പേരുകൾ ‘പാൻേഡാറ രേഖകളി’ലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിറ്റ് കോയിൻ സ്വന്തമാക്കി ശതകോടീശ്വരനായ ഒർലാൻഡോ ബ്രാവോ. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കുമെന്നും അതിനാലാണ് താൻ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതെന്നും ബ്രാവോ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ തോമാ ബ്രാവോയുടെ സഹസ്ഥാപകനാണ് ഒർലാൻഡോ ബ്രാവോ. സെപ്തംബർ 29 -ലെ അദ്ദേഹത്തിന്റെ ആസ്തി 6.3 ബില്യൺ ഡോളർ ആണ്. ക്രിപ്റ്റോ ഒരു മികച്ച സംവിധാനമാണെന്നും യുവാക്കൾക്ക് അവരുടേതായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ക്രിപ്റ്റോ സഹായകമാകുന്നുവെന്നും അദ്ദേഹം സിഎൻബിസിയുടെ ഡെലിവറിംഗ് ആൽഫ കോൺഫറൻസിൽ പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ക്രിപ്റ്റോയെ ഇഷ്ടപ്പെടാത്തതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബ്രാവോ സംസാരിച്ചു തുടങ്ങിയത്.

ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസിയ്ക്കില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കൂടുതൽ ആളുകൾ ബിറ്റ് കോയിൻ കൈവശം വയ്ക്കാൻ തുടങ്ങുമെന്നതിനാൽ, കാലക്രമേണ മൂല്യം വർദ്ധിക്കുകയും കൂടുതൽ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. താൻ വ്യക്തിപരമായി ബിറ്റ് കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ഇന്നത്തേതിനേക്കാൾ കൂടുതൽ ആളുകൾ ഭാവിയിൽ ക്രിപ്റ്റോയിലേക്ക് വരും. അത് കൂടുതൽ ലാഭം ലഭിക്കുന്നതിന് കാരണമാകും. ഗണ്യമായ വളർച്ച ഉണ്ടാവുന്ന മേഖലയാണിത്.” ബ്രാവോ കൂട്ടിച്ചേർത്തു. ജൂലൈയിൽ എഫ്ടിഎക്സ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഒരു ഫണ്ടിംഗ് റൗണ്ടിൽ തോമസ് ബ്രാവോ പങ്കെടുത്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഈസിഐഡി ആപ്പ് വഴി ബിറ്റ് കോയിൻ വാങ്ങാനുള്ള സൗകര്യം ഒരുക്കി യുകെ പോസ്റ്റ് ഓഫീസ്. ഈ ആഴ്ച മുതൽ ബിറ്റ് കോയിൻ വാങ്ങാനുള്ള ഓപ്ഷൻ ആപ്പിൽ ചേർക്കും. സൗജന്യമായി ഉപയോഗിക്കാവുന്ന പോസ്റ്റ് ഓഫീസ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ബിറ്റ് കോയിനും വൗച്ചറുകളും വാങ്ങാം. ജർമ്മൻ ഫിനാൻഷ്യൽ റെഗുലേറ്റർ ബാഫിൻ നിയന്ത്രിക്കുന്ന ഒരു ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ് ഫോമായ സ്വാം മാർക്കറ്റ്സ് വെള്ളിയാഴ്ച ഇത് പ്രഖ്യാപിച്ചു. ഈസിഐഡി മൊബൈൽ ആപ്പ് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി ബിടിസി , ഇടിഎച്ച് വൗച്ചറുകൾ വാങ്ങാൻ സുരക്ഷിതവും എളുപ്പവുമായ മാർഗ്ഗം ഒരുക്കുകയാണെന്ന് അവർ വ്യക്തമാക്കി.

യുകെ പോസ്റ്റ് ഓഫീസ് ഡിജിറ്റൽ ഐഡന്റിറ്റി കമ്പനിയായ യോതിയുമായുള്ള പങ്കാളിത്തത്തിലൂടെ ഓഗസ്റ്റിലാണ് ഈസിഐഡി ആരംഭിച്ചത്. 11,638 പോസ്റ്റ് ഓഫീസ് ശാഖകൾ ഉൾപ്പെടെ യുകെയിലുടനീളം 25,000 ത്തിലധികം സ്ഥലങ്ങളിൽ ഈസിഐഡി സ്വീകരിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ കൂടുതൽ ഓൺലൈനിലേക്ക് നീങ്ങുകയാണ്. ആളുകൾക്ക് സ്വന്തമായി ഡിജിറ്റൽ ഐഡന്റിറ്റി നിർമ്മിച്ചുകൊണ്ട് അപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. സ്മാർട്ട്‌ഫോണിലൂടെ വളരെ എളുപ്പത്തിൽ സേവനങ്ങൾ നടത്താൻ സാധിക്കുമെന്നത് ഈ ആപ്പിന്റെ പ്രത്യേകതയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ:- ലോകമെമ്പാടും ക്രിപ്റ്റോകറൻസികൾ സ്ഥാനം നേടി വരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ ഇത്തരം കറൻസികൾക്ക് അനുവാദം നൽകുന്നത് സംബന്ധിച്ച് കൂടുതൽ ആലോചനകൾ നടക്കുന്നുവെന്നും അതിനുശേഷം മാത്രമേ തീരുമാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. സാൽവഡോറിൽ സംഭവിച്ച അവസ്ഥ ചൂണ്ടിക്കാട്ടിയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച സാൽവഡോറിൽ ജനങ്ങളിൽ ചെറുയൊരു വിഭാഗം അതിനെതിരെ ആദ്യം നിരത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ സാൽവഡോറിൽ ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നടന്നുവരികയാണെന്നും, റിസർവ് ബാങ്കിന്റെ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ തേടുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പൂർണ്ണമായി ക്രിപ്റ്റോകറൻസികളെ തള്ളിക്കളയാനാകില്ല.

ഈ വർഷം ഡിസംബറോടുകൂടി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് തുടക്കം കുറിക്കാൻ സാധ്യതയുണ്ടെന്ന സൂചന കഴിഞ്ഞമാസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ആർബിഐ ഇത് സംബന്ധിച്ച് വളരെയധികം ശ്രദ്ധാലുവാണെന്നും, വിവിധ പടികളിലൂടെ മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി വെർച്വൽ പ്രൈവറ്റ് കറൻസികൾ ആയ ബിറ്റ് കോയിനും മറ്റും വലിയ തോതിൽ പ്രചാരം നേടിയിരുന്നു. എന്നാൽ ഇവ ഒരു തരത്തിലും ഗവൺമെന്റുമായും ബന്ധപ്പെട്ടതല്ല. എന്നാൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൂർണ്ണ ഉത്തരവാദിത്വം സെൻട്രൽ ബാങ്കിന് ആയിരിക്കും. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകം ക്രിപ്റ്റോ കറൻസികളെ ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ വ്യക്തമായ നിയമനിർമ്മാണത്തിലൂടെ തീർത്തും സുരക്ഷിതമായി ക്രിപ്റ്റോ കറൻസികളെ നടപ്പിലാക്കുവാനാണ് ഇന്ത്യ ഗവൺമെന്റും ശ്രമിക്കുന്നത്.