ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീടില്ലാതെ തെരുവിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് യുകെയിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. തെരുവിൽ ഉറങ്ങാൻ വിധിക്കപ്പെട്ടവർ മുതൽ താത്കാലിക സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന നിരവധി ആളുകളെയാണ് ഇത് ബാധിക്കുന്നത്. വീട് വാങ്ങുന്നതിനുള്ള ചിലവ് കൂടിയത്, തൊഴിലില്ലായ്മ, ക്ഷേമപരിപാടികൾ സർക്കാരുകൾ വെട്ടിക്കുറച്ചത് തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഈ പ്രശ്നത്തിന് പിന്നിലുള്ളത്. ലണ്ടൻ നഗരത്തിൽ മാത്രം 2023 -ൽ ഏകദേശം പതിനായിരത്തിനടുത്ത് ആളുകൾ മോശമായ സാഹചര്യത്തിൽ അന്തി ഉറങ്ങേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

നിലവിൽ സർക്കാർ നൽകി വരുന്ന ധനസഹായം തുടർന്നില്ലെങ്കിൽ യുകെയിലെ ഭവന രഹിതരെ പിന്തുണയ്ക്കുന്ന ചാരിറ്റികളുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ച് പ്രമുഖ ചാരിറ്റിയുടെ 76 മേധാവികൾ ചാൻസലർ റേച്ചൽ റീവ്സുമായി കൂടികാഴ്ച നടത്തിയിരുന്നു. അടിയന്തരമായി 1 ബില്യൺ പൗണ്ടിന്റെയെങ്കിലും ധനസഹായം ചാരിറ്റികൾക്ക് നൽകണമെന്നാണ് അവരുടെ ഇടയിൽനിന്ന് ഉയർന്നു വന്നിരിക്കുന്ന പ്രധാന ആവശ്യം. കഴിഞ്ഞ വർഷം സഹായം ആവശ്യമുള്ളവരുടെ എണ്ണത്തിൽ 20% വർധനയുണ്ടായതായി ചാരിറ്റി ക്രൈസിസ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ലണ്ടനിലെ റഫ് സ്ലീപ്പിംഗും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.

ഇംഗ്ലണ്ടിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം താത്കാലിക വസതികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 12% വർധിച്ച് 117,000-ലധികമായി. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ തെരുവുകളിൽ ആളുകൾ മരിച്ചു വീഴുമെന്ന് ഒരു ചാരിറ്റിയായ കണക്ഷൻ സപ്പോർട്ട് പറഞ്ഞു. ബക്കിംഗ്‌ഹാംഷെയറിലും ഓക്‌സ്‌ഫോർഡ്‌ഷെയറിലും ഉള്ള ഭവന രഹിതരെ സഹായിക്കുന്ന ചാരിറ്റിയാണ് കണക്ഷൻ സപ്പോർട്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികകൾ ഭവനരഹിതരെ പിന്തുണയ്ക്കുന്ന ഒട്ടേറെ പദ്ധതികൾ ലേബർ പാർട്ടി ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ 5 ശതമാനത്തിൽ നിലനിർത്തിയതിനു ശേഷം പൗണ്ടിന്റെ നിരക്ക് യുഎസ് ഡോളറിനെതിരെ രണ്ടര വർഷത്തിനിടെയുള്ള അതിൻറെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കുതിച്ചു. പൗണ്ടിന്റെ നിരക്ക് ഒരു ശതമാനം ഉയർന്ന് 1.331 ഡോളറിലെത്തി. ഇത് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.

പൗണ്ടിന്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയ്ക്ക് എതിരെ മെച്ചപ്പെട്ട നില കൈവരിച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമായി. ഇന്നലെ 111.19 വരെയാണ് പൗണ്ടിന്റെ വിനിമയ നിരക്ക് ഉയർന്നത് . 2010-ൽ പൗണ്ടിന്റെ നിരക്ക് 71 രൂപ വരെ എത്തിയിരുന്നു. ഒരു വർഷത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ പൗണ്ടിന്റെ നിരക്ക് 100 രൂപ ആയിരുന്നിടത്താണ് നിലവിലെ നിരക്ക് എത്തിയത്.

അമേരിക്ക പലിശ നിരക്ക് കുറച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളിലും ചലനം സൃഷ്ടിച്ചു. ആർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പലിശ നിരക്ക് അര ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊണ്ടത്. പലിശ നിരക്ക് കുറയുന്നത് നിക്ഷേപകരെ സ്വർണ്ണത്തിലേയ്ക്ക് ആകർഷിക്കുമെങ്കിലും പ്രതീക്ഷിച്ച പ്രതിഫലനം വിപണിയിൽ ഉണ്ടായില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിലെ പലിശ നിരക്കായ 5 ശതമാനത്തിൽ നിന്ന് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. അവലോകന യോഗത്തിൽ തീരുമാനത്തെ എട്ടു പേർ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തതായാണ് റിപ്പോർട്ടുകൾ.

പലിശ നിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം നിലവിലില്ല എന്ന അഭിപ്രായമാണ് മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാർഷിക പണപെരുപ്പ നിരക്ക് മാറ്റമില്ലാതെ 2.2 ശതമാനത്തിൽ തുടരുന്നതാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപ്പെരുപ്പ നിരക്ക് ലക്ഷ്യം 2 ശതമാനമാണ്.

പ്രതീക്ഷിച്ച പോലെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുന്നോട്ടാണെങ്കിൽ കാലക്രമേണ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധിക്കും എന്നും, എന്നാൽ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തിലെത്തേണ്ടത് അത്യന്താപേക്ഷിതമാണന്നും മോണിറ്ററി കമ്മിറ്റിയുടെ അവലോകനത്തിനു ശേഷം പലിശ നിരക്ക് കുറയുന്ന വിഷയത്തെ പരാമർശിച്ച് ബെയ്‌ലി അഭിപ്രായപ്പെട്ടു . യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ബുധനാഴ്ച പലിശ നിരക്കുകൾ അര ശതമാനം കുറച്ചിരുന്നു. അടുത്ത നവംബറിൽ നടക്കുന്ന പോളിസി മീറ്റിങ്ങിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അരശതമാനം കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്
ഗൾഫ് : യുഎഇ നിവാസികൾക്ക് ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ നേരിട്ട് ട്രേഡ് ചെയ്യാം. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ M2 ൻ്റെ സ്പോട്ട് മാർക്കറ്റ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികളായ ബിറ്റ്‌കോയിനിനെയും ഇതീരിയത്തിനെയും ദിർഹത്തിലേയ്ക്ക് മാറ്റുവാനും തിരിച്ച് ക്രിപ്റ്റോയിലേയ്ക്ക് മാറ്റുവാനും അവസരം ഒരുക്കുന്നു.
പുതിയ സംയോജനം ഉപയോക്താക്കളെ “വിപണിയിലെ മാറ്റങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുത്താൻ” പ്രാപ്തമാക്കുന്നുവെന്ന് M2 ടീം വിശ്വസിക്കുന്നു, ഇത് അവരുടെ പ്രാദേശിക കറൻസി എളുപ്പത്തിൽ ക്രിപ്റ്റോയിലേക്ക് പരിവർത്തനം ചെയ്യാൻ അനുവദിക്കുന്നു.
പുതിയ സംയോജനം “മേഖലയിലെ വെർച്വൽ അസറ്റുകളുടെ വിശാലമായ പ്രവേശനക്ഷമത”ക്കുള്ള ഒരു നാഴിക കല്ലായി മാറുമെന്നും, ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ലോകത്തിലെ “കർശനമായ നിയന്ത്രണ ചട്ടക്കൂടുകളുള്ള യുഎഇ സർക്കാരും ഈ നീക്കത്തെ നിയന്ത്രിക്കുന്നുവെന്ന് എക്‌സിക്യൂട്ടീവ് എടുത്തുപറഞ്ഞു.
വർഷങ്ങളായി, ക്രിപ്‌റ്റോ കറൻസി ഉപഭോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കാൻ യുഎഇ ശ്രമിച്ചു. 2022-ൽ, ദുബായിലെ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി (VARA) ഉപഭോക്താക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി വിപണനക്കാരും പ്രൊമോട്ടർമാരും അവരുടെ പരസ്യങ്ങളിൽ കൂടുതൽ വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.അങ്ങനെ ക്രിപ്റ്റോ കറൻസി മേഖലയിലെ എല്ലാ നിയമങ്ങളെയും കൃത്യമായി ഉപയോഗപ്പെടുത്തികൊണ്ട് ഒരു പൂർണ്ണ ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറികൊണ്ട് ഗൾഫ് മേഖലയിലെ തന്ത്രപ്രധാന സ്ഥാനം നേടിയെടുക്കാനാണ് യുഎഇ ശ്രമിക്കുന്നത്.
അമേരിക്ക : ക്രിപ്‌റ്റോ വോട്ട് തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾക്ക് ‘വലിയ അവസരമുണ്ട്, പുതിയ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻ്റ് സ്ഥാനാർത്ഥി ക്രിപ്‌റ്റോയ്ക്ക് മുൻഗണന നൽകണമെന്ന് ക്രിപ്‌റ്റോ അഭിഭാഷകൻ ജേക്ക് ചെർവിൻസ്‌കി എക്‌സിലെ ഒരു പോസ്റ്റിൽ പറയുന്നു.
പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ ക്രിപ്റ്റോ വോട്ടർമാരെ തിരികെ ആകർഷിക്കാൻ കഴിഞ്ഞാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയ സാധ്യത ഉണ്ടെന്ന് യു എസിലെ വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ബൈഡൻ സ്വീകരിച്ച ക്രിപ്‌റ്റോ വിരുദ്ധ നിലപാടുകൾ മാറ്റിയാൽ ക്രിപ്‌റ്റോയെ അനുകൂലിക്കുന്നവരുടെ വലിയൊരു പങ്ക് വോട്ടും തിരികെ നേടാനുള്ള നല്ല അവസരമാണ് ബൈഡന്റെ പിന്മാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വേരിയൻ്റ് ഫണ്ട് ചീഫ് ലീഗൽ ഓഫീസറും, മുൻ ബ്ലോക്ക്‌ചെയിൻ അസോസിയേഷൻ അഭിഭാഷകനുമായ ജേക്ക് ചെർവിൻസ്‌കി ജൂലൈ 22 ലെ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
വളരെ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർത്ഥി ക്രിപ്‌റ്റോയ്ക്ക് മുൻഗണനയും പ്രധാന്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ക്രിപ്റ്റോയെ പിന്തുണക്കുന്ന ആയിരക്കണക്കിന് വോട്ടർമാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എതിർ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ക്രിപ്റ്റോ അനുകൂല നിലപാട് സ്വീകരിച്ചതോട് കൂടി ക്രിപ്റ്റോ കറൻസികൾ ഇത്തവണത്തെ യു എസ് തെരഞ്ഞെടുപ്പിന്റെ ജയപരാജയത്തെ നിർണ്ണയിക്കും എന്ന് ഉറപ്പായികഴിഞ്ഞു
യുകെ : സാമ്പത്തിക സേവന ദാതാവായ സ്ട്രൈപ്പ് യൂറോപ്യൻ വിപണിയിലേക്ക് അതിൻ്റെ ക്രിപ്‌റ്റോകറൻസി സംയോജനം വിപുലീകരിച്ചു. പ്രാദേശിക ഉപഭോക്താക്കളെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ക്രിപ്‌റ്റോ വാങ്ങാൻ സ്ട്രൈപ്പ് ഇപ്പോൾ അനുവദിക്കുന്നു.
സ്ട്രൈപ്പിൻ്റെ ചീഫ് ക്രിപ്‌റ്റോ ഓഫീസർ ജോൺ ഈഗൻ പറയുന്നതനുസരിച്ച്, വേഗത്തിലും എളുപ്പത്തിലും ക്രിപ്‌റ്റോ വാങ്ങുന്നതിന് യൂറോപ്യൻ ഉപഭോക്താക്കളെ സഹായിക്കാൻ ഈ വിപുലീകരണം ബിസിനസുകളെ പ്രാപ്‌തമാക്കും.
ജൂലൈ 16 ലെ ഐറിഷ് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് അനുസരിച്ച്, യൂറോപ്യൻ യൂണിയനിൽ സ്ഥിതിചെയ്യുന്ന ഷോപ്പർമാർക്ക് അവരുടെ കാർഡുകൾ ഉപയോഗിച്ച് ഇനിയും നിരവധി ക്രിപ്‌റ്റോ കറൻസികൾ വാങ്ങാൻ കഴിയും.
ഇപ്പോൾ, സാമ്പത്തിക സേവനത്തിനായി സ്ട്രൈപ്പിൻ്റെ ഓൺറാമ്പിനെ ആശ്രയിക്കുന്ന വ്യാപാരികൾക്ക് കൂടുതൽ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകുമെന്നും ഇത് അവരുടെ ബിസിനസ്സ് വളർത്തുന്നതിലും ഉപഭോക്താക്കളെ സഹായിക്കുന്നതിനും കഴിയുമെന്ന് സ്ട്രൈപ്പ് അറിയിച്ചു.
സ്ട്രൈപ്പ് സ്‌റ്റേബിൾകോയിൻ പേയ്‌മെൻ്റുകളെ പിന്തുണയ്‌ക്കാൻ തുടങ്ങുമെന്നും അടുത്തിടെ പ്രഖ്യാപിച്ചു, അതിലൂടെ ക്രിപ്റ്റോ കറൻസികളെ ഡോളറോ യൂറോയോ പോലുള്ള ഫിയറ്റ് കറൻസികളിലേക്ക് തൽക്ഷണം മാറ്റാൻ കഴിയുമെന്നും അറിയിച്ചു.
യുകെ : ലോകമെമ്പാടും ഇൻസ്റ്റാൾ ചെയ്ത ക്രിപ്‌റ്റോ കറൻസി എടിഎം മെഷീനുകളുടെ എണ്ണം കഴിഞ്ഞ 12 മാസത്തിനിടെ 17.8% ഉയർന്ന് 38,279 ആയി വളർന്നു. 2024 ലെ കണക്കനുസരിച്ച് 2,564 പുതിയ ക്രിപ്‌റ്റോ കറൻസി എടിഎമ്മുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് 2023 നെ അപേക്ഷിച്ച് വ്യക്തമായ വളർച്ചയാണ് 2024 ൽ കാണിക്കുന്നതെന്ന് കോയിൻ എടിഎം റഡാർ പറയുന്നു.
2023 ജൂലൈ മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ എല്ലാ മാസവും ഈ കണക്ക് വർദ്ധിച്ചതായും കോയിൻ എടിഎം റഡാർ വെളിപ്പെടുത്തുന്നു. ബിറ്റ്‌കോയിൻ ഡിപ്പോ, കോയിൻ ഫ്‌ളിപ്പ്, അഥീന ബിറ്റ്‌കോയിൻ എന്നിവരാണ് യഥാക്രമം 7,543, 5,057, 2,756 മെഷീനുകളുള്ള മുൻനിര ക്രിപ്‌റ്റോ കറൻസി എടിഎം ഓപ്പറേറ്റർമാർ.
ലോകത്തിലെ ക്രിപ്‌റ്റോ കറൻസി എടിഎമ്മുകളിൽ 82 ശതമാനവും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലാണ്, കാനഡ 7.7 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിൽ വലിയ രീതിയിൽ ഇൻസ്റ്റാലേഷനുകളിൽ വളർച്ചയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 17 മടങ്ങ് വർധിച്ച് 1,107 മെഷീനുകളായി.
നിലവിലെ ഇൻസ്റ്റലേഷൻ നിരക്കിൽ, യൂറോപ്പിലെ 1,584 എടിഎമ്മുകളെ മറികടക്കാൻ ഓസ്‌ട്രേലിയ ശ്രമം തുടരുകയാണ്. സ്പെയിനിൽ 313 , പോളണ്ട് 279, എൽ സാൽവഡോർ 215, പോളണ്ട് 211, ജർമ്മനി 177, ഹോങ്കോംഗ് 169 എന്നിവരാണ് ക്രിപ്‌റ്റോ കറൻസി എടിഎം മെഷീനുകളുള്ള മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങൾ.
റൊമാനിയ, ജോർജിയ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ന്യൂസിലാൻഡ് എന്നിവയാണ് നൂറിലധികം എടിഎമ്മുകളുള്ള മറ്റ് രാജ്യങ്ങൾ. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 ലോകരാജ്യങ്ങളിൽ, 72 രാജ്യങ്ങളിൽ ഇതിനോടകം ക്രിപ്‌റ്റോകറൻസി എടിഎം മെഷീനുകൾ ഉപയോഗിച്ചു തുടങ്ങി കഴിഞ്ഞു.
ലണ്ടൻ : ബൊളീവിയ ക്രിപ്റ്റോ കറൻസികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കികൊണ്ട്, ബാങ്കുകൾക്ക് ക്രിപ്‌റ്റോ കറൻസികളിൽ ഇടപാടുകൾ നടത്തുവാനുമുള്ള അംഗീകാരം നൽകി. 2014ൽ ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് പുതിയ നിയമനിർമ്മാണത്തിലൂടടെ രാജ്യം എടുത്ത് കളഞ്ഞത്.
ബൊളീവിയയുടെ സെൻട്രൽ ബാങ്ക്, ബാൻകോ സെൻട്രൽ ഡി ബൊളീവിയ, ബിറ്റ്‌കോയിൻ, ക്രിപ്‌റ്റോ പേയ്‌മെൻ്റുകൾ എന്നിവയുടെ നിരോധനം നീക്കുകയും, പണമിടപാട് സംവിധാനം നവീകരിക്കുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങളെ ഡിജിറ്റൽ അസറ്റുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനും അനുവദിക്കുന്നു. ബൊളീവിയയുടെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനും ലാറ്റിനമേരിക്കയിലെ ക്രിപ്‌റ്റോ റെഗുലേഷനുകളുമായി ഒന്നിച്ച് നിന്ന് വളരാനുമാണ് ഈ നീക്കം നടത്തിയതെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
ബൊളീവിയ പ്രോ-ക്രിപ്റ്റോ ലാറ്റിൻ അമേരിക്കൻ ലീഗിലും ചേർന്നു. അടുത്തിടെ അംഗീകരിച്ച ചട്ടങ്ങൾ വഴി അംഗീകൃത ഇലക്ട്രോണിക് ചാനലുകൾ വഴി ക്രിപ്‌റ്റോകറൻസികളിൽ ഇടപാട് നടത്താൻ ബാങ്കുകളെ രാജ്യം അനുവദിക്കുന്നു. ഇപ്പോൾ ക്രിപ്‌റ്റോകറൻസികൾ നിയമപരമായ ടെൻഡറായി സ്വീകരിച്ചിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ, ബാൻകോ സെൻട്രൽ ഡി ബൊളീവിയ പൊതുജനങ്ങൾക്കായി ഒരു ബോധവൽക്കരണ പരിപാടി സൃഷ്ടിക്കാനും പദ്ധതിയിടുന്നു. ക്രിപ്‌റ്റോകറൻസികൾ എങ്ങനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനാണ് ഈ പദ്ധതി ശ്രമിക്കുന്നത്. ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ്, ഫിനാൻഷ്യൽ സിസ്റ്റം സൂപ്പർവൈസറി അതോറിറ്റി, സെൻട്രൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്. മൂന്ന് സർക്കാർ സ്ഥാപനങ്ങൾ റെഗുലേറ്ററി അപ്‌ഡേറ്റ് തയ്യാറാക്കി, അത് ജൂൺ 26 മുതൽ പ്രാബല്യത്തിലും വന്നു.
ലാറ്റിൻ അമേരിക്കയിലെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ നിർദ്ദേശങ്ങളുമായി ബൊളീവിയയുടെ ക്രിപ്‌റ്റോ റെഗുലേഷനെയും അവർ സഹകരിപ്പിക്കുന്നു. നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തകരുന്ന സമ്പദ്‌വ്യവസ്ഥയും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവുമായി പൊരുതുകയാണ്, അതുകൊണ്ട് തന്നെ ബദൽ സാമ്പത്തിക പരിഹാരങ്ങൾ തേടാൻ അവരെ നിർബന്ധിതരാക്കുന്നു. 2021 ൽ ഡോളറിനൊപ്പം ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ച ലോകത്തിലെ ഏക രാജ്യവും , ലാറ്റിനമേരിക്കയിലെ ആദ്യത്തെ രാജ്യവുമാണ് എൽ സാൽവഡോർ. മെക്സിക്കോ ക്രിപ്‌റ്റോകറൻസിയെ നിയമപരമായ ടെൻഡറായി അംഗീകരിക്കുന്നില്ല, എന്നാൽ മൂല്യ കൈമാറ്റങ്ങൾക്കും പേയ്‌മെൻ്റുകൾക്കുമായി അത് സ്വീകരിക്കുന്നു. കൂടാതെ, കേന്ദ്രീകൃത എക്സ്ചേഞ്ചുകളിലെ ക്രിപ്‌റ്റോകറൻസി വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന് മെക്സിക്കോ നികുതിയും ചുമത്തുന്നു.
ക്രിപ്‌റ്റോ കറൻസികളുടെ സ്വീകാര്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്രിപ്‌റ്റോ അനുകൂലമായി മാറിയ മറ്റൊരു രാജ്യമാണ് ബ്രസീൽ. ക്രിപ്‌റ്റോ കറൻസികളിൽ നിന്ന് ലാഭിക്കുന്ന ലാഭത്തിന് 15% നികുതി ഏർപ്പെടുത്തികൊണ്ട് 2023-ൽ രാജ്യം ആദായനികുതി നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ അർജൻ്റീന, എൽ സാൽവഡോർ സ്ഥാപിച്ച മാതൃക പിന്തുടർന്ന്, വ്യാപകമായ പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിൽ ബിറ്റ്കോയിനിനെ അനുകൂലിച്ച പ്രസിഡൻ്റിനെ അടുത്തിടെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അതിൻറെ പ്രതാപം വീണ്ടെടുത്തു. വീണ്ടും യൂറോപ്പിലെ ഏറ്റവും വലിയ ഓഹരി വിപണിയായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ ഓഹരി വിപണി രണ്ടു വർഷത്തിനിടെ ആദ്യമായാണ് യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള വിപണിയായി കിരീടം തിരിച്ചുപിടിച്ചത്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം തിങ്കളാഴ്ച 3.18 ട്രില്യൺ ഡോളർ ആണ്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം പാരീസിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 3.13 ട്രില്യൺ ഡോളർ ആണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ മുന്നേറ്റത്തെ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയുടെയും വളർച്ചയുടെയും പ്രധാന നാഴികല്ലായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനശ്ചിതത്വം മൂലം ഫ്രഞ്ച് വിപണി ഇടിഞ്ഞതാണ് ലണ്ടൻ വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായത്.

2022 നവംബറിന് മുമ്പ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് ആയിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ലിസ് ട്ര സിന്റെ മിനി ബഡ്ജറ്റ്, പൗണ്ടിന്റെ നില ദുർബലമായത്, രാജ്യത്ത് മാന്ദ്യം ഉണ്ടാകുമെന്ന ഭയം, ബ്രെക്സിറ്റിന്റെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എന്നീ കാരണങ്ങളാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മോശം പ്രകടനത്തിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നത്. 2016 -ൽ പാരിസിനേക്കാൾ 1.4 ട്രില്യൺ ഡോളർ കൂടുതലായിരുന്നു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണിമൂല്യം. ഇപ്പോൾ ഫ്രാൻസിലെ രാഷ്ട്രീയ ആനശ്ചിതാവസ്ഥ അവിടുത്തെ വിപണിമൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. മറിച്ച് യു കെയിൽ മുഖ്യധാരാ പാർട്ടികളായ ലേബറും കൺസർവേറ്റീവ് പാർട്ടിയും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്ന നയ സമീപനം സ്വീകരിക്കുമെന്ന് പ്രകടനപത്രിയിൽ വ്യക്തമാക്കിയത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് കരുത്തായതായാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.
ലണ്ടൻ : ബ്രസീലിലെയും ലാറ്റിൻ അമേരിക്കയിലെയും ഏറ്റവും വലിയ ബാങ്കായ ഇറ്റാവു യുണിബാങ്ക് അവരുടെ 60 ദശലക്ഷം ഉപഭോക്താക്കൾക്കായി ക്രിപ്‌റ്റോ കറൻസി ട്രേഡിംഗ് സേവനങ്ങൾ ആരംഭിച്ചു. ബാങ്കിൻ്റെ ഇൻ-ഹൗസ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോമായ അയോണിലൂടെ, ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.
ക്രിപ്‌റ്റോ കറൻസികൾ നൽകുന്ന വലിയ സാധ്യതയെ തിരിച്ചറിഞ്ഞുകൊണ്ട് അവയെ ഉപയോഗപ്പെടുത്തുവാനുള്ള ധനകാര്യ സേവനങ്ങളാണ് ബാങ്ക് ഒരുക്കുന്നത്. 60 ദശലക്ഷത്തിലധികം ഉപഭോക്താക്കളും ഏകദേശം 100,000 ജീവനക്കാരുമുള്ള ബ്രസീലിലെയും ലാറ്റൻ അമേരിക്കയിലെയും ഏറ്റവും വലിയ ബാങ്ക് നൽകുന്ന ക്രിപ്റ്റോ കറൻസി സേവനങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഡിസംബറിൽ ഈ സൗകര്യം ആദ്യമായി തുടങ്ങിയപ്പോൾ, തിരഞ്ഞെടുത്ത ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമേ അവ ലഭ്യമാക്കിയിരുന്നുള്ളൂ. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി സേവനത്തിൽ താൽപ്പര്യമുണ്ടോ എന്ന് അറിയുവാനും അവരുടെ വികാരം മനസ്സിലാക്കുവാനുമായി ബാങ്ക് ആഴ്ചതോറും സർവേകൾ നടത്തിയിരുന്നു. തുടർന്ന് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച വലിയ സ്വീകാര്യത മനസ്സിലാക്കിയ ബാങ്ക് എല്ലാവർക്കുമായി ഈ സംവിധാനം ലഭ്യമാക്കുകയായിരുന്നു .
തുടക്കത്തിൽ ട്രേഡിങ്ങിനായി ബിറ്റ്‌കോയിനും , ഈതീരിയവുമാണ് ബാങ്ക് ഒരുക്കുന്നതെന്നും വരും നാളുകളിൽ കൂടുതൽ ഡിജിറ്റൽ അസ്സറ്റുകൾ ട്രേഡിങ്ങിനായി ലഭ്യമാക്കുമെന്നും ബാങ്കിന്റെ ഡിജിറ്റൽ അസ്സെറ്റ് മേധാവി ഗുട്ടോ ആൻ്റ്യൂൺസ് പറഞ്ഞു .