Crime

കമിതാക്കൾ തീപൊള്ളലേറ്റ്​ മരിച്ചത് യുവാവിന്റെ ജന്മദിനത്തിൽ. കൊല്ലങ്കോട് കിഴക്കേഗ്രാമം രമേശിന്‍റെ മകൻ സുബ്രഹ്മണ്യൻ എന്ന ശിവ (24), പാവടി ശെങ്കുന്തർ മണ്ഡപം റോഡിൽ ശെൽവന്‍റെ മകൾ ധന്യ എന്ന ശ്രേയ (16) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യന്‍റെ വീട്ടിലെ മുറിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ്​ സംഭവം. പിറന്നാളോഘോഷത്തിനായാണ് പെണ്‍കുട്ടിയെ യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.

മുറിക്കകത്തുനിന്ന്​ തീയും പുകയും ഉയരുന്നത് സുബ്രഹ്മണ്യന്‍റെ മാതാവ്​ രാധയാണ് ആദ്യം കണ്ടത്. ഇവരുടെ ബഹളം കേട്ട്​ നാട്ടുകാരെത്തി വാതിൽ ചവിട്ടിത്തുറന്നാണ്​​ തീയണച്ചത്. ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരും ഉച്ചയോടെ മരിച്ചു.

സുബ്രഹ്മണ്യന്‍റെ വീടിന്​ 200 മീറ്റർ അകലെയാണ്​ ധന്യയുടെ വീട്​. ട്യൂഷന് പോകുന്നെന്ന്​ പറഞ്ഞാണ് പുലർച്ച ആറോടെ വീട്ടിൽനിന്ന്​ ധന്യ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സുബ്രഹ്മണ്യന്‍റെ വീട്ടിലേക്ക് ധന്യ എത്തിയത് ആരും അറിഞ്ഞിരുന്നില്ല.

ഒരു വർഷം മുമ്പുവരെ ധന്യയുടെ വീട്ടുകാർ സുബ്രഹ്മണ്യന്‍റെ വീടിന്​ സമീപം വാടകക്ക് താമസിച്ചിരുന്നു. ഈ സമയത്താണ്​ ഇരുവരും പ്രണയത്തിലായത്​. നാല് വർഷത്തിനുശേഷം വിവാഹം കഴിപ്പിക്കാമെന്ന ധാരണയിൽ ഇരുവീട്ടുകാരും സംസാരിച്ച് ധാരണയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

എം.ബി.എ കഴിഞ്ഞ് ഐ.ടി കമ്പനിയിൽ വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്‍റെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഞായറാഴ്ച. കൊല്ലങ്കോട്​ ബി.എസ്.എസ്.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് ധന്യ. കൊല്ലങ്കോട് സി.ഐ എ. വിപിൻദാസിനാണ്​ അന്വേഷണച്ചുമതല. മൃതദേഹങ്ങൾ എറണാകുളം സ്വകാര്യ ആശുപത്രിയിൽ. രാധയാണ്​ സുബ്രഹ്മണ്യന്‍റെ മാതാവ്. സഹോദരൻ: ഗണേശ്. ധന്യയുടെ മാതാവ്: അമുദ, സഹോദരൻ: രാഹുൽ.

നിലമ്പൂരിലെ മേപ്പാടി പരപ്പന്‍ പാറ കോളനിയില്‍ ആദിവാസി യുവാവിനും ആറുമാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. പരപ്പന്‍ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിന്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

തേന്‍ ശേഖരിക്കാനായി വനത്തില്‍ പോയ ആദിവാസി സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ മരത്തിന് മുകളില്‍ കയറിയ രാജന്‍ താഴേക്ക് തെന്നി വീണു. ഇത് കണ്ട് ഓടി വരുന്നതിനിടെയില്‍ ബന്ധുവായ സ്ത്രീയുടെ കയ്യില്‍ നിന്നും ആറുമാസം പ്രായമുള്ള കുഞ്ഞ് നിലത്തു വീഴുകയായിരുന്നു. വനത്തിനുള്ളില്‍ വെച്ചു തന്നെ രാജനും കുഞ്ഞും മരിച്ചു.

നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സും വനം വകുപ്പും ചേര്‍ന്ന് ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ സംഘത്തലവനെ മാറ്റിയ സര്‍ക്കാരിന്റെ നടപടി പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കെ കെ രമ എംഎല്‍എ. കേസന്വേഷണത്തിന്റെ സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം. സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നതെന്നും കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഈ കേസില്‍ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം.

സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.
കെ.കെ.രമ

സിപിഎം പ്രവർത്തകനെ കൊലപ്പെടുുത്തിയ കേസിലെ പ്രതിയും ബിജെപി പ്രവർത്തകനുമായ പുന്നോലിലെ പാറക്കണ്ടി നിജിൽദാസി(38)ന് ഒളിത്താവളം ഒരുക്കിയ അധ്യാപിക അറസ്റ്റിൽ. പുന്നോൽ താഴെവയലിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് നിജിൽ ദാസ്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ അറസ്റ്റിലായത്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിന്നാണ് നിജിൽ അറസ്റ്റിലായത്.

ഇയാൾക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയ കേസിലാണ് പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂർ ശ്രീനന്ദനത്തിൽ പിഎം രേഷ്മ(42) അറസ്റ്റിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വീട് നൽകിയതെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറസ്റ്റിലാകുന്ന ആദ്യ വനിതയാണ് രേഷ്മ. അണ്ടലൂർ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭർത്താവ് വിദേശത്താണ്. രണ്ടുവർഷം മുൻപാണ് പാണ്ട്യാലമുക്കിൽ വീട് നിർമിച്ചത്.

രേഷ്മ സഞ്ചരിച്ചിരുന്നത് നിജിൽ ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു. ഈ പരിചയമാണ് ഒളിച്ചുതാമസിക്കാൻ ഇടം ഒരുക്കുന്നതിലേക്ക് എത്തിയത്. വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. തുടർന്ന് 17മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇവർ വാട്‌സ്ആസാപ്പ് കോളിലൂടെയായിരുന്നു സംസാരം.

തുടർന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ ഫോൺ സംഭാഷണത്തിലെ വിവരമുൾപ്പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റുചെയ്തത്. അതേസമയം, ഹരിദാസൻ വധത്തിനുശേഷം ഒളിവിൽ പോയ നിജിൽദാസ് താമസിച്ച സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാൾ പ്രധാനമായും ഭാര്യയുമായി നടത്തിയ ഫോൺവിളി പിന്തുടർന്നാണ് അന്വേഷണസംഘം പിണറായിയിലെത്തിയത്.

ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ 16 പേരാണ് പ്രതികളായിട്ടുള്ളത്. 14 പേർ ഇതിനോടകം അറസ്റ്റിലായി. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിൻസിപ്പൽ എസ്‌ഐ ടിഎം വിപിൻ, എസ്‌ഐ അനിൽകുമാർ, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്.

പൊട്ടിത്തെറിയുണ്ടാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ. തൃശൂര്‍ കൊരട്ടി പൂലാനിയിലാണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്ന കുറിപ്പ് കണ്ടെടുത്തു.

ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് നാല്‍പത്തിരണ്ടുകാരനായ അനില്‍കുമാര്‍. ഭാര്യയും രണ്ടു മക്കളും രണ്ടു ദിവസം മുമ്പാണ് പിണങ്ങി പോയത്. ഇതിന്റെ മാനസിക വിഷമത്തിലാണ്. മരണം ഉറപ്പാക്കാനുള്ള ആത്മഹത്യാ രീതി യൂ ട്യൂബിലൂടെ കണ്ട് പഠിച്ച ശേഷമാണ് പാചകവാതകവും വെടിമരുന്നും വായിലേയ്ക്കു പ്രവഹിപ്പിച്ചത്.

ശക്തമായ പ്രവാഹത്തില്‍ പൊട്ടിത്തെറി സൃഷ്ടിച്ചായിരുന്നു ജീവനൊടുക്കിയത്. കാറ്ററിങ് നടത്തിപ്പുകാര്‍ വിഭവങ്ങള്‍ ചൂടായി സൂക്ഷിക്കാന്‍ വേണ്ടി ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് പാത്രത്തിനു താഴെ തീനാളങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിനായി ചെറിയ സിലിണ്ടറുകള്‍ വാങ്ങിക്കാന്‍ കിട്ടും. ഇത്തരം സിലിണ്ടര്‍ ഉപയോഗിച്ചാണ് വാതകം വായിലേയ്ക്കു പ്രവഹിപ്പിച്ചത്.

സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കുന്നതായുള്ള കുറിപ്പ് പൊലീസിന് കിട്ടി. വീട് അകത്തു നിന്ന് അടച്ചിട്ട നിലയിലായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. യു ട്യൂബില്‍ ഓരോ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ട് അത് പ്രായോഗികമായി പരീക്ഷിക്കുന്ന പ്രകൃതക്കാരന്‍ കൂടിയായിരുന്നു അനില്‍കുമാര്‍.

വെടിമരുന്ന് തിരയായി പ്രവഹിപ്പിക്കാന്‍ പാകത്തില്‍ ഒരു ഉപകരണം യൂ ട്യൂബ് നോക്കി അനില്‍കുമാര്‍ ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.

2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.

ചെന്നൈയിൽ മകന് വിഷംനൽകിയ ശേഷം മലയാളി വീട്ടമ്മ ജീവനൊടുക്കി. അമ്പത്തൂർ രാമസ്വാമി സ്കൂൾ റോഡിൽ ലത (38) യും മകൻ തവജും (14) ആണ് ജീവിതം അവസാനിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഇരുവരും കണ്ണൂർ സ്വദേശികളാണ്.

അമ്മയെ അബോധാവസ്ഥയിൽ കണ്ട തവജ് ചൊവ്വാഴ്ച രാവിലെ അയൽവാസിയെ വിവരമറിയിച്ചു. അവർ വന്നുനോക്കിയപ്പോൾ ലതയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടയിൽ തവജും അബോധാവസ്ഥയിലായി.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. സംഭവത്തിൽ അമ്പത്തൂർ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സാമ്പത്തിക പ്രയാസത്തെത്തുടർന്ന് ലത മകന് വിഷംനൽകി ജീവനൊടുക്കിയെന്നാണ് നിഗമനം. സാമ്പത്തികഞെരുക്കം കാരണം ഇവർ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികൾ വെളിപ്പെടുത്തി. 15 വർഷംമുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയായത്.

നാലുവർഷം മുമ്പ് ബന്ധം വേർപെടുത്തി. അതിനുശേഷം ലത മകനുമൊത്ത് തനിച്ചു താമസിക്കുകയായിരുന്നു. തവജ് അമ്പത്തൂരിൽ സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.

വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനെ  വിളിച്ചുവരുത്തി കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി, കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട യുവതി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം തീരുമാനിച്ചത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിൽ ഒടുവിൽ പുഷ്പ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പ്രാസിക്യൂഷൻ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു അനൂപ്. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ എങ്ങനെ മൊഴി നൽകണമെന്നാണ് പഠിപ്പിക്കുന്നത്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്‍റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രോസിക്യൂഷൻ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു പഠിപ്പിക്കുന്നതാണ് തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാ​ഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.

ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ​ഗുരുവായൂരിലെ ഡാൻസ് പ്രോ​ഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. (മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും മുമ്പ് ​ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു). അത് അനൂപിനോട് അഭിഭാഷകൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും വേണം കോടതിയിൽ പറയാനെന്നും അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.

ചാലക്കുടിയിലെ ദിലീപിന്റെ തിയേറ്റർ ഇരിക്കുന്ന സ്ഥലം സംബന്ധിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്. എന്നാൽ, ഇത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തതയില്ല. മറ്റൊന്ന് ഡ്രൈവർ അപ്പുണ്ണിയെക്കുറിച്ചാണ്. അപ്പുണ്ണി ദിലീപിന്റെ സന്തത സഹചാരിയല്ല എന്ന് നിലപാടെടുക്കണമെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, പൾസർ സുനിയുമായുള്ള കത്തിടപാടുകൾക്കും മറ്റും ഇടനില നിന്നത് അപ്പുണ്ണിയായിരുന്നു. ഇതൊക്കെത്തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയത് ദിലീപ് സാക്ഷികളെ സ്വാധിനിക്കുന്നു എന്ന് തെളിയിക്കാനാണ്. കേസിൽ 20 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ഈ സാക്ഷികൾ എല്ലാം സിനിമാ മേഖലയിലുള്ളവരാണ്. ഇവരെല്ലാം കൂറുമാറിയത് ദിലീപിന്റെ സ്വാധീനത്താലാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റേതാണ് വിധി.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കേസിന്‍റെ ഭാവി, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ്.

പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.

കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെയെത്തിയാണ് ശ്രീനിവാസന് നേരെ ആക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ കൊലക്കേസില്‍ പൊലീസ് നേരത്തെ അറിയിച്ച ശഖ്വാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ക്ക് പുറമെ പട്ടാമ്പി സ്വദേശിയും ഉള്‍പ്പെടുന്നു എന്നാണ് പുതിയ വിവരം. കൊലപാതകങ്ങളില്‍ ആറ് പ്രതികളുണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട് എലപ്പുളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ഏപ്രില്‍ 20 വരെ നിരോധനാജ്ഞ നിലനില്‍ക്കും. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Copyright © . All rights reserved