സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് മകളുടെ കാമുകന്‍. ഏതാനും ദിവസം മുന്‍പ് മാത്രമാണ് ഇയാള്‍ കുടുംബാംഗങ്ങളെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇരകളില്‍ ഒരാളായ സമാന്ത ഡ്രുമണ്ട്‌സിന്റെ കാമുകന്‍ 28-കാരന്‍ ജോഷ്വ ജെറോം ഡെറിവിയെര്‍ ജാക്വസിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളത്.

29-കാരി സമാന്ത, അമ്മ 45-കാരി ടാനിഷാ ഡ്രുമണ്ട്‌സ്, മുത്തശ്ശി 64-കാരി ഡോളെറ്റ് ഹില്‍, ഇവരുടെ പങ്കാളി 59-കാരന്‍ ഡെന്റണ്‍ ബുര്‍ക്കെ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ ഓഫീസര്‍മാര്‍ ജോഷ്വയെ ടേസര്‍ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ സമാന്തയുടെ കുടുംബത്തെ പരിചയപ്പെടുന്നതെന്ന് ഒരു സുഹൃത്ത്  വെളിപ്പെടുത്തി.

പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും നാല് പേരെയും സൗത്ത് ലണ്ടന്‍, ബെര്‍മോണ്ട്‌സിയിലെ വിലാസത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ലൂഷാം ആശുപത്രിയില്‍ ചികിത്സയിലുള്ള ജോഷ്വയെ പോലീസ് ചോദ്യം ചെയ്യും. അയല്‍വാസികള്‍ വീട്ടില്‍ നിന്നും ഭയപ്പെടുത്തുന്ന തോതില്‍ ശബ്ദം കേട്ടിരുന്നു. ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ മൃതദേഹങ്ങള്‍ നിലത്ത് കിടക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ഇവര്‍ ടേസര്‍ ചെയ്ത് വീഴ്ത്തി. എല്ലാ രാത്രിയും വീട് പൂട്ടി താക്കോലുമായാണ് ഡോളെറ്റ് ഉറങ്ങാന്‍ പോകുന്നത്. ഇതാണ് പ്രതിയെ രക്ഷപ്പെടുന്നതില്‍ നിന്നും തടഞ്ഞത്.