കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂ ഉഴുവത്ത് കടവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആസിഫും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്സൈഡ് ആസിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍. മുറിയിലെ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേര്‍ത്തുവെച്ച നിലയാണുള്ളത്. ഇതില്‍ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്.
വാതില്‍ തുറക്കുന്നവര്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. കൂട്ട ആത്മഹത്യയില്‍ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചു. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആസിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവര്‍ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്‍റെ സഹോദരി അയല്‍വാസികളെ കൂട്ടി വന്ന് വാതില്‍ പൊളിച്ച് അകത്ത് കയറുകയിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിട്ടുണ്ട്.
40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് ആസിഫിന്‍റെ ആത്മഹത്യാ കുറിപ്പിലുള്ളത്. വലിയ തുക കടമുള്ളതായും കുറിപ്പില്‍ പറയുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആസിഫെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുറിയില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ജനാലകള്‍ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ചാവക്കാട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്.
പഴയ നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവർ ചാടിയത്. കുടുംബശ്രീ കഫേ കെട്ടിടത്തിന് മുകളിലേക്കാണ് പതിച്ചത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്.
വരാപ്പുഴ പീഡനക്കേസ് പ്രതിയെ മഹാരാഷ്ട്രയിൽ രണ്ടുപേർ ചേർന്ന് അടിച്ച് കൊന്ന് കിണറ്റിലിട്ടു. കണ്ണൂർ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹമാണ് കിണറ്റിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. വരാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതടക്കം കേസുകളിൽ 25 ലേറെ വാറന്‍റുകൾ നിലനിൽക്കെ ഒളിവിൽ പോയതാണ് വിനോദ് കുമാർ. റായ്‍ഗഡിലെ കാശിഥ് ഗ്രാമത്തിലുള്ള ഒരു റിസോർട്ടിൽ മസാജിംഗ് പാർലറിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. റിസോർട്ടിന് സമീപത്തെ ആദിവാസി കോളിനിയിലെത്തി വിനോദ് കുമാർ മദ്യപിക്കാറുണ്ടായിരുന്നെന്ന് റായ്‍ഗഡ് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ എട്ടാം തിയ്യതി മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും രണ്ടുപേർ ചേർന്ന് വിനോദിനെ അടിച്ച് കൊന്ന് കിണറ്റിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ആദിവാസി യുവാക്കളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡിൽ തന്നെ സംസ്കരിച്ചു. വരാപ്പുഴ കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു മരിച്ചതു കണ്ണൂരിലെ വ്യാപാരിയും ഹോട്ടൽ ഉടമയുടെ ഭാര്യയും. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. മൂകാംബിക ദർശനം കഴിഞ്ഞു കണ്ണൂരിലേക്കു തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. കണ്ണൂർ അലവിൽ സ്വദേശി കക്കിരിക്കൽ ഹൗസിൽ കൃഷ്ണൻ-സുഷമ ദന്പതികളുടെ മകനും കണ്ണൂർ എംഎ റോഡിലെ പ്രേമ കൂൾബാർ ഉടമയുമായ ഒ.കെ.പ്രജിൽ (34), ചിറക്കൽ പുതിയാപറന്പ് സ്വദേശിനിയും കണ്ണൂർ പുലരി ഹോട്ടൽ ഉടമ വിജിനിന്റെ ഭാര്യയുമായ പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രജിലിന്റെ ഭാര്യ നീതു (28), മകൾ ആഷ്മി (7), പൂർണിമയുടെ ഭർത്താവ് കെ.വിജിൻ (35), മക്കളായ അനുഖി, അയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് രണ്ടു കുടുംബംഗങ്ങളും ചേർന്ന് മൂകാംബിക ദർശനത്തിനായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വിജിൻ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നു.
അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൻഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകൾ (സമാന്ത ബെൽ) അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്നു താഴെ വീണു മരിച്ചുവെന്നാണ് അറിയിച്ചത്.
എന്നാൽ പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോൾ ശരീരം മുഴുവൻ അടികൊണ്ടിട്ടുള്ള ആഴത്തിലുള്ള പാടുകൾ കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൻഡ്രിയ തന്റെ ക്രൂരത വെളിപ്പെടുത്തിയത്. പൊലിസിന്റെ ചോദ്യം ചെയ്യലിൽ ആൻഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു. കുട്ടിയെ തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ചു അടിച്ച് ചുമരിനോടു ചേർത്തു മണിക്കൂറുകളോളം ഇരുത്തുകയും അവിടെ നിന്ന് അനങ്ങിയാൽ വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ഇവർ മൊഴി നൽകി.
കുട്ടി മരിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നു പേടിച്ചാണു സത്യം മൂടിവെച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. കേസിൽ ആൻഡ്രിയായുടെ ആൺസുഹൃത്തും ഇതിൽ പ്രതിയായി ചേർക്കപ്പെട്ടിരുന്നു. ഇത് ഒരു ദിവസം കൊണ്ടല്ല ദീർഘനാൾ ഇങ്ങനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചു. ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ചോദിച്ചു. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും ജഡ്ജി വിധി പ്രസ്താവിച്ച് പറഞ്ഞു.
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആൻസി കബീറിന്റെ ബന്ധുക്കള്‍. ഹോട്ടല്‍ ഉടമ റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും ആൻസി കബീറിന്റെ ബന്ധു നസിമുദ്ദീൻ പറഞ്ഞതായി റിപ്പോർട്ട്.
മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ മരിച്ച, നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയ് വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന് ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുമ്പാണ് സംഭവിച്ചത്. എന്നാൽ ഈ സംഭവവും മോഡലുകളുടെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണയ്‌ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ ഇന്ന് വിധി പറഞ്ഞത്. 56 പേർ കൊല്ലപ്പെട്ട കേസിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേർക്കു വധശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.
നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരായിരുന്നു പ്രതികൾ.8 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ.പട്ടേൽ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. അതേസമയം
അഹമ്മദാബാദിൽ സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകൾ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇതിൽ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടെതാണെന്നും എൻഐഎ പിന്നീട് സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിൽ ബൈക്ക് തകർന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ ലഭിച്ച ഷാസി നമ്പർ പിൻതുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി അന്വേഷണ ഉദ്യോഗസ്‌ഥർ 2012 ജൂണില്‍ കൊച്ചിയിലെത്തി . ഉടമയുടെ വിവരങ്ങൾ തേടിയെത്തിയ സംഘം മട്ടാഞ്ചേരി ആർടിഒ ഓഫീസ്, കൊച്ചി നഗരസഭാ മേഖലാ ഓഫീസ്, റേഷൻകട, സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തിയിരുന്നു.
വധശിക്ഷയ്‌ക്കു വിധിച്ച 38 പേരിൽ രണ്ടു പേർ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കൽ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നീ ഇരട്ടസഹോദരങ്ങളാണ് . സിമി വാഗമൺ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാമ്പിൽ ഷിബിലിയും ഷാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കണ്ടെത്തിയിരുന്നു . അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഉൾപ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാമ്പിനെത്തിയവർക്ക് താമസസൗകര്യവും വാഹനവും ഏർപ്പെടുത്തിയത് ഷിബിലിയും ഷാദുലിയുമായിരുന്നു .
എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ നടത്തും. പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.
കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മർദ്ദിച്ചതെന്നാണ് ആരോപണം.
അതേസമയം സി.കെ ദീപു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ട്വന്റി 20. ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചു കൊണ്ട് വാര്‍ഡ് മെമ്പറടക്കം രംഗത്തെത്തി. ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു.
“പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവർ സിറോസിസെന്നോ, എന്റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന എന്റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎൽഎയെ കാല് കുത്തിക്കൂല്ല. ഓർത്തോ.” വാര്‍ഡ് മെമ്പര്‍ പറയുന്നു.
ദീപുവിനെ മർദ്ദിച്ച സമയത്ത് എം.എല്‍.എ അവിടെ എത്തി. എന്തിനാണ് എം.എല്‍.എ അവിടെ എത്തിയത് ? അക്രമത്തില്‍ എം.എല്‍.എയ്ക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിച്ച ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ. ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിലാണ് ദീപുവിന് മർദ്ദനമേറ്റത്.
ചികിത്സയിലിരിക്കെയാണ് ദീപു മരിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്കു മുന്നില്‍ നടക്കുന്നത്. സംഭവത്തില്‍ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി ശ്രീനിജിന്‍ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്നും ശ്രീനിജിന്‍ ചോദിച്ചു.
തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല ഇത്തരത്തിലൊരു സംഭവം കിഴക്കമ്പലത്ത് ഉണ്ടായതെന്നും ശ്രീനിജിന്‍ പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പൊലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്ത വരുത്തേണ്ടതുണ്ട്. സിപിഎം പ്രവര്‍ത്തകർ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും പി.വി ശ്രീനിജിന്‍ പറഞ്ഞു.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ കടലിൽ നീന്താനിറങ്ങിയ യുവാവ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിഡ്നിയിലെ പ്രശസ്തമായ ലിറ്റിൽ ബേ ബീച്ചിലാണ് ദാരുണ സംഭവം ഉണ്ടായത്. സാധാരണയായി സ്രാവുകൾ ഈ പ്രദേശത്തെ കടലിൽ ഉണ്ടാവാറില്ല.
ബുധനാഴ്ച വൈകുന്നേരമാണ് സൈമൺ നെല്ലിസെന്ന യുവാവ് ബീച്ചിനടുത്തെ പാറക്കെട്ടുകൾക്കപ്പുറത്ത് അൽപം ആഴമുള്ള ഭാഗത്തേക്ക് നീന്താൻ ഇറങ്ങിയത്. പെട്ടെന്ന് നിലവിളി കേട്ട ആളുകൾ പാറക്കൂട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഏകദേശം 15 അടിയോളം നീളമുള്ള കൂറ്റൻ സ്രാവ് യുവാവിനെ ആക്രമിക്കുന്നത് കണ്ടത്. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കടിച്ചെടുത്ത ഭാഗങ്ങൾ ഭക്ഷണമാക്കിയ സ്രാവ് ഉടൻ തന്നെ കടലിലേക്ക് നീന്തി മറയുകയും ചെയ്തു. സ്രാവിന്റെ ആക്രമണത്തെതുടർന്ന് പ്രദേശത്ത് കടലിലെ വെള്ളത്തിൽ രക്തം കലരുന്നതു കണ്ടു നിൽക്കാൻ മാത്രമേ ദൃക്സാക്ഷികൾക്ക് സാധിച്ചുള്ളൂ. നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സന്ദർശകർക്ക് സാധിക്കുമായിരുന്നുള്ളൂ.
ലൈഫ്ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശാരീരിക അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിഫലമായിരുന്നു. ആക്രമണകാരിയായ സ്രാവിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമീപപ്രദേശത്തുള്ള 14 ബീച്ചുകളിൽ സന്ദർശന നിരോധനം ഏർപ്പെടുത്തി.
അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി
നിലമ്പൂരില്‍ അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലിയും സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അസ്മത് അലിയെ അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍.
അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂര്‍ പോലീസിന്റെ വലയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാള്‍ കേരളത്തില്‍ വന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.
അസം പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്. നേരത്തെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത് അലി നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്‌സ്‌ഫോഴ്‌സും, നിലമ്പൂര്‍ പോലീസും സംഘത്തിലുണ്ടായിരുന്നു.