പാലക്കാട് ആലത്തൂരിൽനിന്നു കാണാതായ കോളജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ (21) മുംബൈ താനെയിൽനിന്നു കണ്ടെത്തി. മുംബൈയിൽ തമിഴ്നാട് സ്വദേശി രമേഷ് സ്വാമിയുടെ കുടുംബത്തോടൊപ്പമായിരുന്നു താമസം.
മുംബൈയിൽ എത്തിയ ശേഷം റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ട വ്യക്തിയാണ് സൂര്യയെ തമിഴ് കുടുംബത്തിൽ എത്തിച്ചത്. താൻ അനാഥയാണെന്നും പോകാൻ മറ്റിടങ്ങളില്ല എന്നും പറഞ്ഞപ്പോൾ തനിക്ക് ഈ കുടുംബം അഭയം നൽകുകയായിരുന്നുവെന്നു സൂര്യ പോലീസിനോടു പറഞ്ഞു. സ്വന്തമായി ജീവിക്കണം എന്ന ആഗ്രഹത്തോടെയാണ് നാടുവിട്ടതെന്നാണ് സൂര്യ കൃഷ്ണയുടെ മൊഴി.
ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളായ സൂര്യകൃഷ്ണയെ ആലത്തൂരിൽനിന്നു കാണാതായത്. ആലത്തൂർ ടൗണിലെ ബുക്ക് സ്റ്റാളിൽനിന്നു പുസ്തകം വാങ്ങാൻ എന്നുപറഞ്ഞ് രാവിലെ പതിനൊന്നിനുശേഷം വീട്ടിൽനിന്നിറങ്ങിയ സൂര്യ കൃഷ്ണ തിരിച്ചെത്താത്തതിനെതുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്.
ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സൂര്യ കൃഷ്ണ. ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്കു സൂര്യകൃഷ്ണ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. അവിടെനിന്നു നേരേ കോയമ്പത്തൂരിലേക്കാണു പോയതെന്നു പോലീസ് പറഞ്ഞു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നു മറ്റൊരു പേരിൽ മുംബൈയിലേക്കു ടിക്കറ്റ് എടുത്തു.
ഇതാണ് സൂര്യയെ കണ്ടെത്തുന്നതിനു പോലീസിനു തടസമായത്. സൂര്യയെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പോലീസ് തെരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഫോട്ടോ സഹിതം നോട്ടീസ് പതിപ്പിച്ചു. അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹകരണം തേടി. എന്നാൽ കാര്യമായി ഒരു വിവരവും ലഭിച്ചില്ല. മൂന്നുമാസത്തോളം പുറംലോകവുമായി ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്.
മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നില്ല. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം സൈബർ സെല്ലുമായി ചേർന്ന് സൂര്യയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സൂര്യ മറ്റൊരു പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതാണ് നിർണായകമായത്. അക്കൗണ്ട് ആരംഭിച്ചശേഷം നാട്ടിലുള്ള ചില സുഹൃത്തുക്കൾക്കു ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ അതു സൂര്യ തന്നെയാണെന്നും മുംബൈയിൽനിന്നാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തുകയായിരുന്നു.
ഇതിനിടെ മുംബൈയിൽനിന്നു രമേഷ് സ്വാമി സൂര്യയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. സൂര്യ സുരക്ഷിതയാണെന്നും അറിയിച്ചു. ഇതോടെ ആലത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെത്തി സൂര്യ കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. ഇന്നലെ ആലത്തൂരിൽ എത്തിച്ച സൂര്യകൃഷ്ണയെ കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കളോടൊപ്പം തിരിച്ചയച്ചു.
വെള്ളിയാഴ്ച പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനായ ഫാക്ടറി മാനേജരെ ജനക്കൂട്ടം തല്ലിക്കൊന്നു, തീകൊളുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. “പാകിസ്ഥാന് നാണക്കേടിന്റെ ദിനം” എന്ന് സംഭവത്തെ വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ, ഭീകരമായ ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്നും പറഞ്ഞു. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ട കൊലപാതകം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“ഒരു തെറ്റും ഉണ്ടാകാതിരിക്കട്ടെ, ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ മുഴുവൻ കാഠിന്യത്തിലും ശിക്ഷിക്കും,” ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ തെക്കുകിഴക്കായി സിയാൽകോട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഭയാനകമായ നിരവധി വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടം ഇരയെ മർദ്ദിക്കുന്നതും മതനിന്ദയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് ക്ലിപ്പുകളിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരം കത്തിച്ചതും അദ്ദേഹത്തിന്റെ കാർ മറിഞ്ഞു കിടക്കുന്നതും കാണാം. ആൾക്കൂട്ടത്തിൽ പലരും തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാൻ ശ്രമിക്കുന്നില്ല, മാത്രമല്ല ചിലർ കത്തുന്ന മൃതദേഹത്തിന് മുന്നിൽ സെൽഫിയും എടുക്കുന്നത് വീഡിയോയിൽ കാണാം.
സംഭവത്തിൽ ഇതിനകം 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ വക്താവ് ഹസൻ ഖവാർ ലാഹോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം ലഭിച്ചതിനാൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മതനിന്ദ വിരുദ്ധ പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) ഉപയോഗിക്കാറുള്ള മുദ്രാവാക്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ കേൾക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്‌ദോ കഴിഞ്ഞ വർഷം മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചതിന് ശേഷം ഫ്രാൻസ് വിരുദ്ധ പ്രചാരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളാൽ TLP മുമ്പ് രാജ്യത്തെ സ്തംഭിപ്പിച്ചിരുന്നു.
ഒന്നരമാസം മുമ്പ് കാണാതായ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറ പരിസ്ഥിതി സൗഹൃദ പാർക്കിനു സമീപം കണ്ടെത്തി. കാടുകയറിക്കിടന്ന സ്വകാര്യ പുരയിടത്തിൽ വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഒന്നര മാസം മുൻപ് കാണാതായ കാട്ടായിക്കോണം പൂപ്പൻവിളവീട്ടിൽ ലീല എന്ന കനകമ്മയുടേതാണ് (67)മൃതദേഹമെന്ന് ബന്ധുക്കൾ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം പോലീസിനു മൊഴി നൽകി. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോത്തൻകോട് പ്രിൻസിപ്പൽ എസ്‌ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.
പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് മൃതദേഹം പരിശോധിച്ചത്. കാട്ടുപന്നിയും ഇഴജന്തുക്കളും ധാരാളമുള്ള പുരയിടമാണെന്ന് ഉടമ പറഞ്ഞു.
തലയോട്ടിക്കും അസ്ഥിക്കഷണങ്ങൾക്കും പുറമെ സാരി, ചെരുപ്പ്, പഴ്‌സ് എന്നിവയാണ് കണ്ടെത്തിയത്. ശരീരം അഴുകി മണ്ണോട് ചേർന്നിരുന്നു. തിരിച്ചറിയാനുള്ള രേഖകൾ പഴ്‌സിൽ ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പ് കുന്നിൻചെരുവിൽ പതിഞ്ഞ നിലയിലായിരുന്നു. കുന്നു കയറാൻ ശ്രമിക്കവേ മറിഞ്ഞു വീണ് അപകടത്തിൽപ്പെട്ടതാകാമെന്നു കരുതുന്നു.
മനോദൗർബല്യമുള്ള ലീല മകളുടെ കല്ലയത്തുള്ള വീട്ടിലേക്കായി നവംബർ പത്തിന് പോയ ശേഷം കാണാതായെന്നാണ് മരുമകളായ ഇന്ദു പോത്തൻകോട് പോലീസിൽ പരാതി നൽകിയിരിുന്നത്. സമീപത്തു താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസ് മെറ്റിൽഡ കുറച്ചു നാൾ മുൻപ് ലീലയെ ഈ ഭാഗത്ത് കണ്ടതായും സ്ഥിരീകരിച്ചിരുന്നു.
പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. പ്രിയനേതാവിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ ഒരു നാടിന്റെ മൊത്തം നൊമ്പരമായി.
ഭാര്യയുടെ പിറന്നാൾ സമ്മാനം കാണാൻ പോലും കാണാൻ കഴിയാത്തെ യാത്രയായ സന്ദീപിന്റെ വേർപാട് എല്ലാവരെയും കണ്ണീരണിയിച്ചു. ശനിയാഴ്ചയായിരുന്നു സന്ദീപിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സന്ദീപിന് സർപ്രൈസ് സമ്മാനമായി ചുവന്ന ഷർട്ട് സുനിത കരുതിവെച്ചിരുന്നു. എന്നാൽ നേരിട്ട് നൽകാൻ കഴിയാത്ത സമ്മാനം അന്ത്യയാത്രയ്ക്ക് മുമ്പ് പ്രിയതമന് നൽകിയാണ് സുനിത സന്ദീപിനെ യാത്രയാക്കിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സി.പി.ഐ.എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ.ൻ ബാലഗോപാൽ, വി.എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
സന്ദീപ് കുമാറിന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചാം പ്രതി അഭിയെ എടത്വായിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാലെ പേരെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡൻറാണ് മുഖ്യപ്രതി ജിഷ്ണു രഘു. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യ. ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ സെപ്റ്റംബര്‍ 18ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേരളം ഒന്നടങ്കം പറഞ്ഞത് പ്രതിയായ കിരണിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ്.
ദുരന്തം നടന്ന് അഞ്ചാം മാസം എംവിഡി ഉദ്യോഗസ്ഥനായിരുന്ന കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ് പുറത്തുവരുന്നത്.
വിസ്മയയുടേത് കൊലപാതകമാണെന്നാരോപിച്ച് വിസ്മയയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തെളിവായി മര്‍ദ്ദന ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ, കുറ്റപത്രവും, അനുബന്ധ രേഖകളും പരിശോധിക്കുമ്പോഴാണ് ഇതുവരെ പുറത്തുവരാത്ത പലതും ശ്രദ്ധയില്‍പ്പെടുന്നത്.
മരണം കൊലപാതകമല്ല, ആത്മഹത്യ എന്ന് തെളിഞ്ഞുകഴിഞ്ഞു. വിസ്മയയെ കിരണ്‍കുമാര്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്ത് വരുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കൊല്ലത്തെ സി.പ്രതാപ ചന്ദ്രന്‍ പിള്ളയാണ്.
വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ആരാണ് എന്നതാണ് കേസില്‍ പ്രധാനപ്പെട്ട വിഷയം. വിസ്മയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? പ്രതാപ ചന്ദ്രന്‍ പിള്ളയുടെ അന്വേഷണം ആ വഴിക്കാണ്. അതില്‍ ഒന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ മൊഴിയാണ്.
അതേസമയം, പ്രതിഭാഗത്തിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ ഞെട്ടിയ്ക്കുന്നത്. വിനയായിരിക്കുന്നത് വിസ്മയയുടെ സഹോദരന്റെ മൊഴിയാണ്. വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങള്‍ പലതും തെറ്റാണ് എന്നതാണ് പ്രതിഭാഗത്തിന്റെ തുറുപ്പുചീറ്റ്.
വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങളെ കുറിച്ചാണ് സംശയം ഉയരുന്നത്. കേരളത്തിലെ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും കിരണ്‍ കുമാറിന് എതിരായി കാട്ടിയ വിസ്മയയുടെ മുഖത്തെയും കൈകളിലെയും ഒക്കെ മുറിവുകള്‍ക്ക് കാരണക്കാരന്‍ കിരണല്ല എന്നാണ് വിജിത്തിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
‘മാളു അവളുടെ വിവാഹത്തിന് മുമ്പ് ഒരുദിവസം, അവളുടെ ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കും, പിന്നെ എന്നേ ഒരു കാര്യമേ അല്ല എന്നുപറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായി തമാശയ്ക്ക് പിടിവലി കൂടി. ഞങ്ങള്‍ രണ്ടുപേരും മറിഞ്ഞുവീണു. എന്റെ കൈ തട്ടി ഗ്ലാസ് ഉടഞ്ഞു. എനിക്ക് നല്ല വേദന ഉണ്ടായത് കാരണം ഞാന്‍ അവളോട് മിണ്ടാതെ പോയി വഴക്കിട്ടിരുന്നു. ആ ദിവസം മാളുവാണ് രേവതിയോട് എനിക്ക് പരിക്ക് പറ്റിയതില്‍ വിഷമം ഉണ്ടെന്നും മറിഞ്ഞ് വീണ് അവള്‍ക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞത്. പിറ്റേ ദിവസം തന്നെ അവള്‍ വന്ന് സാധാരണ പോലെ ഇടപഴകുകയും ചെയ്തു.
രേവതിക്ക് അന്ന് മാളു അയച്ചുകൊടുത്തിരുന്ന ഫോട്ടോകള്‍ കൂടി രേവതിയുടെ മൊബൈലില്‍ കിടന്നത് കൂടിയാണ് പത്രക്കാരുടെ ആവശ്യപ്രകാരം നല്‍കിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. മാളു മരിച്ച ദിവസം രാവിലെ പത്രക്കാര്‍ പരിക്ക് പറ്റിയ ചിത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുകയും, രേവതി അയച്ച് തന്നത് ഞാന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് എനിക്ക് ആ ചിത്രങ്ങള്‍ മാളുവിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് എന്ന് മനസ്സിലായത്.
അതായത്, കിരണ്‍ കുമാറിന്റെ മര്‍ദ്ദനത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്നത് യഥാര്‍ഥത്തില്‍ വിസ്മയയുടെ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. പരിക്ക് സഹോദരനുമായി ഉണ്ടായ വഴക്കിന്റേതുമാണ്.
കേസിലെ വിചാരണ ആരംഭിക്കുമ്പോള്‍ ഈ മൊഴിയും ഏറെ പ്രധാനപ്പെട്ടതാണ്.
മന്നം ആയൂര്‍വ്വേദ കോര്‍പ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം 2020 മാര്‍ച്ചിലായിരുന്നു. 28കാരനായ കിരണ്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി വഴക്ക് തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ടതോടെയാണ് വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.
തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഐഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നത്.
രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.ആര്‍എസ്എസിന് വേണ്ടി നടത്തിയ നിരവധി ആക്രമണക്കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അതേസമയം, അക്രമിസംഘത്തിലെ മറ്റു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സന്ദീപിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നത്. കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ആര്‍എസ്എസ് സംഘം സന്ദീപിനെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്. സന്ദീപിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍.
കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി(31) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായി സഭാധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി.
മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്കു പരാതിനല്‍കി. 29-ന് രാത്രി വീട്ടിലേക്കുവിളിച്ചപ്പോള്‍ മകള്‍ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
മരണത്തിലും അവിടെനടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും സംശയമുള്ളതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. ജന്മദിനമായ രണ്ടിനു തന്നെ മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കര്‍മിലി, സഹോദരന്‍: മാര്‍ട്ടിന്‍.
അതേസമയം, സിസ്റ്റര്‍ മേരിമേഴ്‌സിയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചശേഷമാണു തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നു മഠം അധികൃതര്‍ പത്രക്കുറുപ്പിലൂടെ അറിയിച്ചു. സിസ്റ്റര്‍ എഴുതിയ കത്തില്‍ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിലും പോലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ്‌കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാര്‍ സിസ്റ്റര്‍ മരിയ ഇന്ദിര അറിയിച്ചു. ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരി മേഴ്സി കഴിഞ്ഞ നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത്.
തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകരുടെ റാലി. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷമുദ്രാവാക്യം നടത്തിയത്.
‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ പ്രവര്‍ത്തകര്‍ മഉഴക്കിയത്.
ബിജെപിയുടെ പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. അതേസമയം, പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും വിമര്‍ശനമുണ്ട്.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോ് നഗരത്തില്‍ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് അടിച്ചുവീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരത. അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ മാനാഞ്ചിറയിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പെണ്‍കുട്ടികളെ ശല്യം ചെയ്ത വളയം ഭൂമിവാതുക്കള്‍ കളത്തില്‍ ബിജു (31) വിനെയാണ് റഹ്മാനിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി സജിത്ത് അടിച്ച് കീഴ്‌പ്പെടുത്തിയത്.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍നിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോവുകയായിരുന്നു. ഈ സമയം, ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അല്‍പം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു കയറി പിടിച്ചു. ധൃതിയില്‍ നടന്നു പോകുകയും ചെയ്തു. ഉടന്‍ മുന്നില്‍ നടന്നു പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ കയറി പിടിച്ചു. പെണ്‍കുട്ടി കുതറി മാറി.
ആദ്യത്തെ പരിഭ്രാന്തിയില്‍നിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിന്നില്‍നിന്നു കുത്തിപിടിക്കുകയായിരുന്നു. അക്രമി കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേര്‍ത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകളും തടിച്ചു കൂടി. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി.
പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിമ്‌നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കരാട്ടെ അഭ്യസിക്കുകയാണ് ലക്ഷ്മി.
പഞ്ചാബിലെ ജലന്തറില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. 30 വയസായിരുന്നു.
ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കലില്‍ നിന്നുള്ളയാളാണ് സിസ്റ്റര്‍ മേരി മേഴ്‌സി. 1881ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി.
മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കന്യാസ്ത്രീയുടെ ചേര്‍ത്തലയിലെ ഇടവകയില്‍ വെച്ച് നടക്കുമെന്ന് ബിഷപ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.
”നവംബര്‍ 30ന് രാവിലെ സിസ്റ്റര്‍ മേഴ്‌സിയുടെ മൃതദേഹം കോണ്‍വെന്റ് ചാപലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോപ്‌സിയ്ക്ക് ശേഷം മൃതദേഹം കേരളത്തിലേയ്ക്ക് എത്തിക്കും,” രൂപത ചാന്‍സലര്‍ ഫാദര്‍ ആന്തണി തുരുത്തി പറഞ്ഞതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.