പോത്തന്‍കോട് പട്ടാപ്പകല്‍ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്
അതിക്രൂരമായിട്ടെന്ന് ദൃക്സാക്ഷി മൊഴി. കൊലയാളികളുടെ ആക്രോശത്തിനിടയില്‍
സുധീഷിന്റെ ശബ്ദം പോലും പുറത്തേക്ക് കേട്ടില്ലെന്നും കണ്‍മുന്നില്‍ കണ്ട ബന്ധു പറയുന്നു.

ആക്രോശിച്ച്, അലറി വിളിച്ച് ആയുധങ്ങളുമായി എത്തിയ സംഘം മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധീഷ് ഒളിവില്‍ താമസിച്ചുവെന്ന് കരുതുന്ന വീട്ടുടമസ്ഥന്‍ സജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഞാന്‍ ജോലി കഴിഞ്ഞെത്തിയ സമയത്താണ് ഇത് നടക്കുന്നത്. ഞാന്‍ ഊണ് കഴിക്കാനായി അടുക്കളയിലെത്തിയപ്പോള്‍ കതക് അടയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നത്. അനിയന്‍ അപ്പോ കതകടയ്ക്കാനാണ് പറഞ്ഞു. മക്കളെ സേഫാക്കുകയായിരുന്നെന്നാണ് എനിക്കപ്പോള്‍ തോന്നിയത്’-സജീവ് പറയുന്നു.

മക്കളുടെ മുന്നിലിട്ടാണ് കൃത്യം അവര്‍ നടത്തിയത്. മക്കള്‍ പനി പിടിച്ച് കിടപ്പിലാണ്. ബഹളം വെച്ച് കൈയ്യില്‍ ആയുധങ്ങളുമായിട്ടാണ് അവരെത്തിയത്. സുധീഷിന്റെ നിലവിളി കേട്ടില്ല. മറ്റുള്ളവര്‍ വെട്ടുമ്പോള്‍ അലറി വിളിച്ച് സംസാരിക്കുകയായിരുന്നു. കൊലപാതകം ശേഷം പുറത്തുവന്ന് വീട് തകര്‍ക്കാനാണ് അക്രമികള്‍ സമയമെടുത്തത്. സുധീഷ് ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നില്ല. അവന്‍ ഓടിക്കയറി വന്നതാണെന്നും സജീവ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 2.45ന് ബൈക്കുകളിലും ഓട്ടോയിലുമായി 12 അംഗ സംഘം സുധീഷിനെ അന്വേഷിച്ചെത്തി. അപകടം മനസിലാക്കിയ ഉടന്‍ തന്നെ സുധീഷ് ബന്ധുവിട്ടീലേക്ക് ഓടിക്കയറി കതകടച്ചു.

പരിസരവാസികളും ഈ സമയത്ത് പ്രദേശത്തേക്ക് എത്തിച്ചേര്‍ന്നിരുന്നു. ആദ്യം പ്രദേശവാസികളെ ഓടിക്കാന്‍ ഒട്ടകം രാജേഷും സംഘവും നാടന്‍ ബോംബെറിഞ്ഞു. മറ്റെല്ലാവരും പകച്ചുനില്‍ക്കുന്ന സമയത്ത് വീടിന്റെ കതക് പൊളിച്ച് അകത്തു കയറി സുധീഷിനെ വെട്ടി കൊലപ്പെടുത്തിയത്.

കൈകാലുകള്‍ വെട്ടിമാറ്റിയ ശേഷം ഒരു കാലെടുത്ത് ഉണ്ണി തോളില്‍ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി ഉത്സവാഘോഷത്തോടെയാണ് ഉണ്ണി ബൈക്കിലിരുന്നത്. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാല് റോഡില്‍ ഉപേക്ഷിച്ചു. വീട്ടിലുണ്ടായിരുന്ന മക്കള്‍ സുധീഷിനെ വെട്ടിക്കൊല്ലുന്നത് നോക്കിനില്‍ക്കുകയായിരുന്നു.

ശരീരം മുഴുവന്‍ വെട്ടേറ്റ സുധീഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചിരുന്നു. ആക്രമിച്ചവര്‍ക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചില്‍ നടത്തുന്നത്. ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിയ പ്രതികള്‍ പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞ ശേഷമാണ് രക്ഷപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

അതേസമയം, കേസില്‍ ഒമ്പത് പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കേസില്‍ 10 പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സുധീഷ് എന്ന ഉണ്ണിയാണ് കാല്‍ വലിച്ചെറിഞ്ഞത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ പകയാണെന്ന് റൂറല്‍ എസ്പി പികെ മധു വ്യക്തമാക്കി. കൃത്യത്തില്‍ പങ്കെടുത്തത് 11 പേരാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുഴുവന്‍ പ്രതികളെ ഉടന്‍ പിടികൂടും.